Categories: Kerala

സൗരോര്‍ജം തരും കുറഞ്ഞ വൈദ്യുതി ബില്‍

വീടുകള്‍ക്ക് സൗജന്യ വൈദ്യുതി, സര്‍ക്കാരിന് വൈദ്യുതോത്പാദന ചെലവ് കുറയ്ക്കല്‍, പുനരുപയോഗക്ഷമമായ ഊര്‍ജ്ജോല്‍പാദനം വര്‍ധിപ്പിക്കല്‍, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കല്‍ തുടങ്ങി നിരവധി നേട്ടങ്ങളാണ് പദ്ധതിയിലൂടെ വ്യക്തികള്‍ക്കും സമൂഹത്തിനും സര്‍ക്കാരുകള്‍ക്കും ലഭിക്കുക. മോദി ഗ്യാരന്റിയില്‍ കേരളവും 'സൂര്യശോഭ'യില്‍ തിളങ്ങുന്ന സുവര്‍ണ കാലമാണ്

Published by

പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കാന്‍ ലക്ഷ്യമിട്ട് ഫെബ്രുവരി 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ‘സൂര്യഘര്‍ മുഫ്ത് ബിജിലി യോജന’യില്‍ മാര്‍ച്ച് 16 വരെ രജിസ്റ്റര്‍ ചെയ്തത് ഒരു കോടി കുടുംബങ്ങള്‍. ‘മോദി ഗ്യാരന്റി’ യില്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള ഉറച്ച വിശ്വാസത്തിനു തെളിവാണിത്. 2024-25ലെ ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ 75,000 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വച്ചത്.

പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത് ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നായിരുന്നു. രാജ്യത്തെ യുവാക്കള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക താല്‍പര്യം എടുക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഒരു മാസവും മൂന്നു ദിവസവും കൊണ്ട് ഒരു കോടി രജിസ്‌ട്രേഷന്‍ തികഞ്ഞു.

പൊതു, സ്വകാര്യ മേഖലകളിലായി 18 ബാങ്കുകളാണ് വീട്ടുമേല്‍ക്കൂരയില്‍ സൗരോര്‍ജ്ജ പാനല്‍ പാകുന്നതിന് വായ്പ നല്കുന്നത്. എസ്ബിഐ, കാനറ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂക്കോ ബാങ്ക്, ഐസിഐസിഐ, ഐഡിബിഐ, എച്ച്ഡിഎഫ്‌സി എന്നിവയെല്ലാം വായ്പ നല്‍കുന്നുണ്ട്.

പദ്ധതിക്കായി പരമാവധി 10 ലക്ഷം രൂപ എസ്ബിഐ നല്കും. തിരിച്ചടവു കാലാവധി അഞ്ചു വര്‍ഷം. സിബില്‍ സ്‌കോറിനെ അടിസ്ഥാനമാക്കി പലിശ 9.65% മുതല്‍ 10.65% വരെ വ്യത്യാസപ്പെടാം. തിരിച്ചടവു തുക കൂടുന്നതനുസരിച്ച് പലിശ കുറയും. ഇതര ബാങ്കുകളിലും പരമാവധി വായ്പാത്തുക 10 ലക്ഷം ആണെങ്കിലും പലിശ, തിരിച്ചടവു പരിധിയില്‍ വ്യത്യാസമുണ്ട്. പുതിയ വീടു വയ്‌ക്കുന്നവര്‍ക്ക് ഭവന വായ്പയോടൊപ്പം സൗരോര്‍ജ്ജ പാനലിനുള്ള വായ്പയും ഒരുമിച്ചു ലഭിക്കും. ഇതില്‍ തിരിച്ചടവു കാലാവധി പരമാവധി 30 വര്‍ഷം വരെ കിട്ടും.

ഉയര്‍ന്ന വൈദ്യുതി നിരക്കുള്ള കേരളത്തിനാണ് പദ്ധതി ഏറ്റവും ഗുണകരമാവുക. മൂന്നു കിലോവോട്ട് ശേഷിയുള്ള സൗരോര്‍ജ്ജ കണക്ഷനുകള്‍ക്ക് ചെലവിന്റെ 40% വരെ സബ്‌സിഡിയുണ്ട്. ശേഷി രണ്ട് കിലോവാട്ട് ആണെങ്കില്‍ ഇളവ് 60% ആവും. ചുരുങ്ങിയത് 30,000 മുതല്‍ പരമാവധി 78,000 രൂപ വരെ സബ്സിഡി നേടാമെന്നു ചുരുക്കം. മൂന്നു കിലോവാട്ട് ശേഷിയുള്ള സോളാര്‍ സംവിധാനം സ്ഥാപിക്കുന്ന കുടുംബങ്ങള്‍ക്ക് പദ്ധതി പ്രകാരം ശരാശരി 15,000 രൂപ പ്രതിവര്‍ഷം ലാഭിക്കാം. സോളാര്‍ വൈദ്യുതിയില്‍ സ്വന്തം ഉപയോഗം കഴിഞ്ഞ് മിച്ചമുള്ളത് വൈദ്യുതി ബോര്‍ഡിനു വില്‍ക്കാനുമാവും.

ഭാരതീയപൗരന്‍ ആവണം വീട്ടുടമ. മേല്‍ക്കൂര സോളാര്‍ പാനല്‍ സ്ഥാപിക്കാവുന്നത് ആവണം. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടാവണം. നേരത്തേ സൗരവൈദ്യുതിക്കായി സബ്‌സിഡി ലഭിച്ചിരിക്കരുത് എന്നിവയാണ് ‘സൂര്യഘര്‍ മുഫ്ത് ബിജിലി യോജന’യുടെ പ്രധാന വ്യവസ്ഥകള്‍.

വീടുകള്‍ക്ക് സൗജന്യ വൈദ്യുതി, സര്‍ക്കാരിന് വൈദ്യുതോത്പാദന ചെലവ് കുറയ്‌ക്കല്‍, പുനരുപയോഗക്ഷമമായ ഊര്‍ജ്ജോല്‍പാദനം വര്‍ധിപ്പിക്കല്‍, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്‌ക്കല്‍ തുടങ്ങി നിരവധി നേട്ടങ്ങളാണ് പദ്ധതിയിലൂടെ വ്യക്തികള്‍ക്കും സമൂഹത്തിനും സര്‍ക്കാരുകള്‍ക്കും ലഭിക്കുക. മോദി ഗ്യാരന്റിയില്‍ കേരളവും ‘സൂര്യശോഭ’യില്‍ തിളങ്ങുന്ന സുവര്‍ണ കാലമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക