Categories: Kerala

വിട്ടുവീഴ്‌ച്ചയില്ലാത്ത പോരാളി; സിപിഎമ്മിന്റെ നിരന്തരമായ ഭീഷണിയിലും പതറാതെ മുന്നേറി സി. രഘുനാഥ്

Published by

കെ. സതീശന്‍

പതിനഞ്ചാമത്തെ വയസില്‍ പൊതുജീവിതം തുടങ്ങിയ സി. രഘുനാഥ് വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും എന്നും വിട്ടുവീഴ്ചയില്ലാത്ത പോരാളിയാണ്. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്ത് കടന്നുവന്ന് രാഷ്‌ട്രീയത്തോടൊപ്പം ബിസിനസുകാരനും അതോടൊപ്പം വിവിധ ആരോഗ്യ സാമൂഹ്യ സംഘടനകളുടെ മുന്നണി
പോരാളിയുമായി വളര്‍ന്ന മികച്ച സംഘാടകന്‍. സിപിഎമ്മിന്റെ നിരന്തരമായ ഭീഷണിയിലും പതറാതെ പൊതുരംഗത്ത് മുന്നേറിയ നിസ്വാര്‍ത്ഥനായ പ്രവര്‍ത്തകന്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഒരേ സമയം ബിസിനസ് മേഖലയിലേക്കും പൊതുജീവിതത്തിലേക്കും പ്രവേശിച്ചു.

1978- 79 കാലത്ത് ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് തലശേരി യൂണിയന്‍ ചെയര്‍മാന്‍ ആയാണ് രാഷ്‌ട്രീയ ജീവിതം തുടങ്ങിയത്. 1980-81ല്‍ കണ്ണൂര്‍ എസ്എന്‍ കോളജില്‍ യൂണിവേഴ്‌സിറ്റി കൗണ്‍സിലറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറുമായിരുന്നു. പതിനായിരത്തോളം വളണ്ടിയര്‍മാരുള്ള ട്രാക്ക് കെയര്‍ കണ്ണൂരിന്റെ ചെയര്‍മാനായി നിരവധി വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചു. അതോടൊപ്പം തന്നെ സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക മേഖലകളിലെ വിവിധ സംഘടനകളുടെ നായകനായി. കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി പൊതുസമൂഹത്തോട് എപ്പോഴും അടുത്തിടപഴകി.

ആരോഗ്യ മേഖലയിലുമുണ്ട് രഘുനാഥിന്റെ അടയാളം. ബെംഗളൂരു ആസ്ഥാനമായ മെഡിക്കല്‍ ആര്‍ക്കിടെക്ച്ചറല്‍ കമ്പനിയായ മെഡിഗാസ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി. പ്രധാനമായും മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സേവനമാണ് അദ്ദേഹത്തിന്റെ കമ്പനി നല്‍കി വരുന്നത്. ഭാരതത്തില്‍ കൊവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ നിര്‍ണായകമായ പ്രവര്‍ത്തനമാണ് കമ്പനി നടത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ചു. നിലവില്‍ ബിജെപി ദേശീയ സമിതിയംഗമായ അദ്ദേഹം കണ്ണൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ വിവിധ മേഖലകളിലുള്ളവര്‍ അദ്ദേഹത്തിനുവേണ്ടി കക്ഷിരാഷ്‌ട്രീയത്തിനതീതമായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിക്കഴിഞ്ഞു. സാധാരണയായി കണ്ണൂരില്‍ എന്‍ഡിഎ സഖ്യം മത്സരിക്കുമ്പോള്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കുമോ എന്ന് മാത്രമായിരുന്നു രാഷ്‌ട്രീയ നിരീക്ഷകര്‍ ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് രംഗം സജീവമാകുമ്പോള്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കേവലം വോട്ട് ഷെയര്‍ വര്‍ധിപ്പിക്കുക എന്നതില്‍ നിന്ന് വിജയിക്കുകയെന്ന നിലയിലേക്ക് എന്‍ഡിഎ ക്യാമ്പ് സജീവമായിക്കഴിഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക