Categories: Kerala

ആദ്യ ബഹിരാകാശ നിലയം അധികം വൈകാതെ യാഥാര്‍ത്ഥ്യമാകും; ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി എസ്. സോമനാഥ്

എത്രയും വേഗം നിലയം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. അതിനുള്ള ജോലികള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Published by

ബെംഗളൂരു: ഭാരതത്തിന്റെ ആദ്യ ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂളുകള്‍ അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കാനാകും. എത്രയും വേഗം നിലയം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. അതിനുള്ള ജോലികള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

2035 ഓടുകൂടി ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ബഹിരാകാശ നിലയത്തിന് ആവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് (ഭൂമിയോട് ഏറ്റവുമടുത്ത ഭ്രമണപഥം) ബഹിരാകാശ നിലയം സ്ഥാപിക്കുക.

ഇതില്‍ രണ്ട് മുതല്‍ നാല് പേര്‍ക്ക് വരെ കഴിയാനാവും. ഭാരതീയ അന്തരീക്ഷ് സ്റ്റേഷനെന്നാണ് ബഹിരാകാശ നിലയം അറിയപ്പെടുക. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സ്വന്തമായി ബഹിരാകാശ നിലയമെന്ന നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറും.

ബഹിരാകാശ നിലയത്തിന്റെ തുടക്കത്തിലുള്ള ഭാരം 20 ടണ്‍ ആയിരിക്കും. പിന്നീട് വിവിധ ഭാഗങ്ങള്‍ കൂട്ടിചേര്‍ക്കുന്നതോടെ ഭാരം 400 ടണ്‍ ആകും. ബഹിരാകാശ നിലയത്തിന്റെ ഒരറ്റത്തുള്ള ഡോക്കിങ് പോര്‍ട്ടിലാണ് യാത്രികര്‍ സഞ്ചരിക്കുന്ന ക്രൂ മോഡ്യൂള്‍ ബന്ധിപ്പിക്കുക. ഈ ഡോക്ക് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഡോക്കിങ് പോര്‍ട്ടിന് സമാനമായിരിക്കുമെന്നും വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.

നാല് വ്യത്യസ്ത മൊഡ്യൂളുകളാണ് നിലയത്തിലുള്ളത്. ഇതില്‍ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ സ്ഥിരമായി നിലയവുമായി ബന്ധിപ്പിച്ച ക്രൂ മോഡ്യൂള്‍ എസ്‌കേപ്പ് സിസ്റ്റവും ഉണ്ടാവും. ഓക്സിജന്‍ ഉല്പാദിപ്പിക്കുന്നതിനും കാര്‍ബണ്‍ ഡൈഓക്സൈഡ് നീക്കുന്നതിനും ഈര്‍പ്പം നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള, ഭാരത നിര്‍മിത എന്‍വയണ്‍മെന്റല്‍ ലൈഫ് സപ്പോര്‍ട്ട് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം ആയിരിക്കും പ്രധാന മൊഡ്യൂളില്‍ ഉണ്ടാവുക.

നിലയത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുള്ള രണ്ട് വലിയ സോളാര്‍ പാനലുകളാണ് ആദ്യം വിക്ഷേപിക്കുന്ന മൊഡ്യൂളിലുള്ളത്. രാജ്യത്തെ ഏറ്റവും ഭാരമേറിയ റോക്കറ്റ് എല്‍വിഎം 3 (ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3) ആയിരിക്കും മൊഡ്യൂളുകളെ ഭ്രമണപഥത്തിലെത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by