Categories: Kerala

സിദ്ധാര്‍ത്ഥിനെ അതിക്രൂരമായി മര്‍ദിച്ചത് സിന്‍ജോ; പുറത്ത് പറഞ്ഞാല്‍ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തി – അച്ഛൻ ജയപ്രകാശ്

Published by

തിരുവനന്തപുരം: മകൻ സിദ്ധാര്‍ത്ഥിനെ അതിക്രൂരമായി മര്‍ദിച്ചത് സിന്‍ജോ ആണെന്ന് പിതാവ് ജയപ്രകാശ്. ബന്ധുവീട്ടിൽ നിന്നുമാണ് സിൻ ജോയെ അറസ്റ്റ് ചെയ്തത്. അവനെ ഒളിപ്പിച്ച വീട്ടുകാരെയും പ്രതികളാക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. സിദ്ധാര്‍ത്ഥിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ദിവസം കൂടെ നാല് സുഹൃത്തുക്കള്‍ വന്നിരുന്നു. സിന്‍ജോ ആണ് സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദിച്ചതെന്നും വിവരം പുറത്ത് പറഞ്ഞാല്‍ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയതായി ജയപ്രകാശ് പറഞ്ഞു.

സിന്‍ജോയും ഫ്രണ്ട്‌സും സിദ്ധാര്‍ത്ഥനെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് തീര്‍ത്തതാണെന്ന് ആ കുട്ടികള്‍ പറഞ്ഞു. അതുവരെ ആത്മഹത്യയെന്ന് കരുതിയതാണ് അവന്റെ മരണം. അതിന് ശേഷമാണ് ഞങ്ങള്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്’- പിതാവ് ജയപ്രകാശ് കൂട്ടിച്ചേര്‍ത്തു.

പ്രതികൾക്ക് സിപിഎമ്മിന്റെ പൂർണ സംരക്ഷണം ലഭിക്കുന്നുണ്ട്. ആദ്യം മുതലേ സിപിഎം പ്രതികളെ സംരക്ഷിച്ചുതുടങ്ങി. വെറും പ്രവര്‍ത്തകരല്ല ഇവിടെ കുറ്റവാളികള്‍. ഭാരവാഹികളാണ്. അവരെ സിപിഎം സംരക്ഷിക്കും. അതിന് അവരേത് അറ്റം വരെയും പോകും. ജയപ്രകാശ് പറഞ്ഞു. സിബിഐ അന്വേഷണം ഇപ്പോൾ ആവശ്യപ്പെടുന്നില്ല. അന്വേഷണത്തിലും പ്രതികളുടെ അറസ്റ്റിലും തൃപ്തിയുണ്ട്. പ്രതികള്‍ക്കെതിരെ നിസാര വകുപ്പ് ചുമത്തി രക്ഷപെടുത്താന്‍ ശ്രമിച്ചാല്‍ മറ്റ് ഏജന്‍സികളെ കുറിച്ച് അന്വേഷിപ്പിക്കും.

പ്രതി കീഴടങ്ങി എന്നു പറയുന്നതിൽ ദുരൂഹതയുണ്ട്. നേതാക്കളുടെ നിർദേശപ്രകാരമാവാം കീഴടങ്ങലെന്നും ജയപ്രകാശ് വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക