Categories: Kerala

അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണം; സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് വ്യക്തം; രൂക്ഷ വിമര്‍ശനവുമായി ആരിഫ് മുഹമ്മദ് ഖാന്‍

കൂടെയുണ്ടായിരുന്ന വ്യക്തിയെ വെട്ടികൊല്ലുന്ന പാരമ്പര്യമാണ് ഇടത് പാര്‍ട്ടികള്‍ക്കുള്ളത്, ടിപി വധക്കേസ് പരാമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.

Published by

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് വ്യക്തമാണെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് ചില ശക്തികള്‍ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ വീട്ടിലെത്തി കണ്ട ശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

കൂടെയുണ്ടായിരുന്ന വ്യക്തിയെ വെട്ടികൊല്ലുന്ന പാരമ്പര്യമാണ് ഇടത് പാര്‍ട്ടികള്‍ക്കുള്ളത്, ടിപി വധക്കേസ് പരാമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. അക്രമം പ്രോത്സാഹിപ്പിച്ച് സമൂഹത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത്? അവര്‍ അക്രമത്തിലാണ് വിശ്വസിക്കുന്നത്. യുവാക്കളാണ് അക്രമത്തില്‍ ഏര്‍പ്പെടുന്നത്. മുതിര്‍ന്ന നേതാക്കളാണ് ടിപി കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഇവരുടെ ഈ പൈശാചിക പ്രവണതയ്‌ക്ക് കൂടുതല്‍ തെളിവായി എന്താണ് വേണ്ടത്.

കമ്മ്യൂണിസം എല്ലായിടത്തും തകര്‍ന്നത് അക്രമം കൊണ്ടാണ്, ആകെയുള്ളത് കേരളത്തിലാണ്. ഇവിടെയും അവര്‍ അതുതന്നെയാണ് ചെയ്യുന്നത്. അക്രമണങ്ങള്‍ക്ക് പരിശീലനം നല്‍കി പ്രതികളാക്കും. കേസുകള്‍ പതിറ്റാണ്ടുകള്‍ നീണ്ടുപോകുന്നതോടെ ഇവര്‍ പൂര്‍ണ്ണമായും നേതാക്കള്‍ക്ക് അടിമപ്പെട്ട ഒരു ഗുണ്ടാസംഘമായി മാറും. ഒരു ജോലിക്കും അപേക്ഷിക്കാന്‍ ഈ യുവാക്കള്‍ക്ക് കഴിയില്ല. യുവാക്കളുടെ ഭാവി തകര്‍ക്കപ്പെടുന്ന സ്ഥിതിയിലേക്ക് എത്തും.

ഈ സംഭവത്തില്‍ എനിക്ക് അതീവ ദുഃഖമുണ്ട്. വിദ്യാര്‍ത്ഥിയുടെ കുടുംബത്തോട് എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കുക. ആ കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും സഹോദരന്റെയും ദുഃഖം കാണണം. രാഷ്‌ട്രീയ പാര്‍ട്ടികള്‍ അക്രമം ഉപേക്ഷിക്കണം. പ്രവര്‍ത്തന രീതി പുനഃപ്പരിശോധിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം യുവാക്കള്‍ക്ക് അക്രമത്തില്‍ പ്രോത്സാഹനം നല്‍കരുതെന്നും ആവശ്യപ്പെട്ടു. സംഭവത്തില്‍ മാതാപിതാക്കള്‍ തനിക്ക് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയെന്നും ഇതില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി മറുപടി നല്‍കിയതായും അദേഹം വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക