Categories: Article

റെയില്‍വേ സ്റ്റേഷനുകളുടെ മുഖംമാറുന്നു; ആധുനിക സൗകര്യങ്ങള്‍ ഒരുങ്ങുന്നു

Published by

രാജ്യത്തെ മിക്കവാറും എല്ലാ വ്യക്തികളുടെയും ഓര്‍മകളുടെഅവിഭാജ്യഘടകമാണ് ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകള്‍. അവ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങളുടെയും ഗതാഗതത്തിന്റെയും യാത്രാ ലോജിസ്റ്റിക്‌സിന്റെയും മാത്രമല്ല, രാജ്യത്തിന്റെ ദൃശ്യവാസ്തുവിദ്യാ ഭൂപ്രകൃതിയുടെയും പ്രധാന ഘടകമാണ്. ഓരോ ദിവസവും രണ്ടുകോടിയിലധികം പേര്‍ ഇന്ത്യയിലെ റെയില്‍ സ്റ്റേഷനുകളിലൂടെ സഞ്ചരിക്കുന്നു, എന്നിട്ടും ഇന്ത്യന്‍ അടിസ്ഥാന സൗകര്യങ്ങളുടെ ഈ സുപ്രധാന ഭാഗം നവീകരിക്കുന്നതിനും ദശലക്ഷക്കണക്കിനു ജനങ്ങളുടെ ദൈനംദിന യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുമായി ഇത്തരമൊരു ശ്രമം മുമ്പൊരിക്കലും നടന്നിട്ടില്ല.

ബഹുട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്കും, റെയില്‍വേസ്റ്റേഷനുകളുടെ പരിവര്‍ത്തന ദൗത്യത്തിലേക്കും ഇന്ത്യ നിശ്ചയ ദാര്‍ഢ്യമുള്ള ചുവടുവയ്പുകള്‍ നടത്തുമ്പോള്‍, അഴുക്കും, വൃത്തികേടും, മാലിന്യങ്ങളും ശേഖരിക്കുന്ന ഇടം എന്ന നിലയില്‍ നിന്ന്, സുഖപ്രദമായ യാത്രയുടെ വൃത്തിയുള്ള തിരക്കേറിയ കേന്ദ്രങ്ങളായി, ദേശീയ അഭിമാനത്തിന്റെയും പൈതൃകത്തിന്റെയും ലോകോത്തര സൗകര്യങ്ങളുടെയും പ്രതീകമായി, റെയില്‍വെ സ്റ്റേഷനുകളെ പരിവര്‍ത്തനം ചെയ്യുക എന്ന ദൗത്യം ശരിക്കും ശ്രദ്ധേയമാണ്. ദൗത്യം ഇതിനകം അതിശയിപ്പിക്കുന്ന ഫലങ്ങള്‍ കാണിച്ചുതുടങ്ങിയിരിക്കുന്നു. ആധുനികവല്‍ക്കരിച്ച ഈ റെയില്‍വേ സ്റ്റേഷനുകള്‍ അതിവേഗം നവീകരിക്കുന്നതു മാത്രമല്ല, പൗരന്മാരെ കരുതലോടെ പരിപാലിക്കുന്ന ഭരണ സംവിധാനത്തെക്കൂടിയാണു പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ സൗകര്യങ്ങള്‍ അനുഭവിക്കുക എന്നതിനര്‍ഥം രാഷ്‌ട്രമെന്ന നിലയില്‍ ഇന്ത്യയെയും അനുഭവിക്കുക എന്നാണ്.

2014-നു മുമ്പ്, ആധുനികവല്‍ക്കരണത്തിന്റെ പേരില്‍, യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തിരക്കുള്ളവളരെ കുറച്ച് റെയില്‍വേ സ്റ്റേഷനുകളുടെ മുഖച്ഛായ മെച്ചപ്പെടുത്തുന്നതിനും അങ്ങിങ്ങായി ചില ശ്രമങ്ങള്‍ നടന്നിരുന്നു. 2014-ന് ശേഷം, ഇന്ത്യയിലുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം റെയില്‍വേ മന്ത്രാലയത്തിന്റെ മുന്‍ഗണനാ പരിപാടിയായി മാറി. ഈ പരിപാടി ഇപ്പോള്‍ പൂര്‍ണശക്തിയോടെയാണ് ഗവണ്മെന്റ് നടപ്പാക്കുന്നത്.

ഗുജറാത്തിലെ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ 2021-ല്‍ നവീകരണത്തിന് വിധേയമായ ആദ്യ സ്റ്റേഷനായിരുന്നു. പിന്നീട് അതേ വര്‍ഷം റാണികമലപതി റെയില്‍വേ സ്റ്റേഷന്‍ (മുമ്പത്തെ ഹബീബ്ഗഞ്ച്) ഇന്ത്യന്‍ റെയില്‍വേയിലെ പുനര്‍വികസിപ്പിച്ച ആദ്യത്തെ റെയില്‍വേ സ്റ്റേഷനായി. 2022-ല്‍, ഏകദേശം 10,000 കോടിരൂപ മുതല്‍ മുടക്കില്‍ ന്യൂദല്‍ഹി, അഹമ്മദാബാദ്, മുംബൈ ഛത്രപതി ശിവാജിമഹാരാജ് ടെര്‍മിനസ് (സിഎസ്എംടി) എന്നീ മൂന്നു സുപ്രധാന റെയില്‍വെ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

രാജ്യത്തെ 1300-ലധികം റെയില്‍വേസ്റ്റേഷനുകളെ ‘അമൃതഭാരതസ്റ്റേഷനുകളാ’ക്കി മാറ്റുന്നതിനുള്ള വലിയ പദ്ധതിയാണ് കേന്ദ്രം ഇപ്പോള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തുടനീളമുള്ള 508 റെയില്‍വേസ്റ്റേഷനുകളുടെ പുനര്‍വികസനത്തിന് തറക്കല്ലിട്ടപ്പോള്‍ ഈ ദൗത്യത്തിന് ഉത്തേജനം ലഭിച്ചു. 24,470 കോടിരൂപ ചെലവഴിച്ച് പുനര്‍വികസിപ്പിച്ചെടുത്ത ഈ 508 സ്റ്റേഷനുകള്‍ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55 വീതം, ബിഹാറില്‍ 49, മഹാരാഷ്‌ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡിഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്തിലുംതെലങ്കാനയിലും 21 വീതം, ഝാര്‍ഖണ്ഡില്‍ 20, ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും 18 വീതം, ഹരിയാനയില്‍ 15, കര്‍ണാടകയില്‍ 13 എന്നിങ്ങനെയാണ് സ്റ്റേഷനുകളുടെ എണ്ണം.

വിശേഷിച്ചും 2019 മുതല്‍ നടത്തിവരുന്ന ശ്രമങ്ങളുടെയും പരിപാലന നടപടികളുടെയും ഫലമാണ് ഇന്നു കാണുന്ന ഫലങ്ങള്‍. ”അമ്പതു വര്‍ഷത്തേയ്‌ക്ക് കണക്കാക്കി സ്റ്റേഷനുകള്‍ രൂപകല്പന ചെയ്യണമെന്നാണു പ്രധാനമന്ത്രി നിര്‍ദേശിച്ചത്. അത്തരത്തില്‍ രൂപകല്പന ചെയ്തശേഷം ഞങ്ങള്‍ നിര്‍മാണംആരംഭിച്ചു. അതിനാല്‍, ഇന്ന് ഞങ്ങള്‍ ലോകത്തിലെ ഏറ്റവുംവലിയ സ്റ്റേഷന്‍ പുനര്‍വികസന പരിപാടി നടപ്പാക്കുന്നു. 1309 സ്റ്റേഷനുകള്‍ പുനര്‍വികസിപ്പിക്കുന്നു.” റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

റെയില്‍വേ സ്റ്റേഷനുകളുടെ വികസനം/പുനര്‍വികസനം, യാത്രക്കാരുടെയും ട്രെയിനുകളുടെയും സുരക്ഷ ഉള്‍പ്പെടുന്ന തരത്തില്‍ സങ്കീര്‍ണമാണ്. കൂടാതെ അഗ്‌നിശമന-പൈതൃക-മരംമുറിക്കല്‍-വിമാനത്താവള അനുമതികള്‍ തുടങ്ങി നിയമപരമായ വിവിധ അനുമതികള്‍ ആവശ്യമാണ്. സൗകര്യങ്ങള്‍ മാറ്റിസ്ഥാപിക്കല്‍, ലംഘനങ്ങള്‍, യാത്രക്കാരുടെ ചലനം തടസ്സപ്പെടുത്താതെ ട്രെയിനുകളുടെ പ്രവര്‍ത്തനം, ഉയര്‍ന്ന വോള്‍ട്ടേജ് വൈദ്യുതി ലൈനുകള്‍ക്കുസമീപം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മൂലമുള്ള നിയന്ത്രണങ്ങള്‍ തുടങ്ങിയ ബ്രൗണ്‍ ഫീല്‍ഡുമായി ബന്ധപ്പെട്ട വെല്ലുവിളികളും പുരോഗതിയെ ബാധിക്കുന്നു. സ്റ്റേഷന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ക്കായി നഗര/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് പങ്കാളികള്‍, വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി വിപുലമായ കൂടിയാലോചനകള്‍ നടത്തുന്നു.

1300-ലധികം റെയില്‍വേ സ്റ്റേഷനുകളുടെ ആധുനികവല്‍ക്കരണം വലിയ ദൗത്യമാണ്. സമഗ്രമായ പ്രക്രിയ ഈ സ്റ്റേഷനുകളുടെ ശാസ്ത്രീയമായ പുനര്‍വികസനത്തിന് പിന്നില്‍ വേഗത്തിലും വിപുലമായും നടന്നു. ടെന്‍ഡറുകള്‍ നല്‍കുന്നതിന് മുമ്പ് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി സമഗ്രമായരീതിയിലാണ് രൂപകല്‍പ്പന നടത്തിയത്. കൂടാതെ, സമയബന്ധിതമായി ജോലി പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പൊതു മാനദണ്ഡമനുസരിച്ചുള്ള ടെന്‍ഡര്‍ രേഖ ഒരുക്കുകയും ഏവരുമായും പങ്കിടുകയും ചെയ്തു. പുനര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ റെയില്‍വേയെ ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ വികസന കോര്‍പ്പറേഷനുമായി ലയിപ്പിച്ചു. എല്ലാഡിവിഷനുകളും സോണല്‍ ഓഫീസുകളും ഉചിതമായ ഉപയോഗത്തിനായി വിവിധ മുന്‍നിര മേഖലകളിലെ വിദഗ്ധര്‍, ആര്‍ക്കിടെക്റ്റുകള്‍, പൈലിങ് ഏജന്‍സികള്‍ എന്നിവരെ എംപാനല്‍ ചെയ്തു. സോണുകളിലും ആസ്ഥാനത്തും ഗതിശക്തിഡയറക്ടറേറ്റുകള്‍ക്കു രൂപം നല്‍കി. ഇതിനായി9000-ലധികം പേര്‍ക്കു പരിശീലനം നല്‍കുകയും ചെയ്തത് പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനും സഹായകമായി.

സ്റ്റേഷനിലേക്കുള്ള റോഡുകള്‍ മെച്ചപ്പെടുത്തല്‍, സര്‍ക്കുലേറ്റിംഗ് ഏരിയകള്‍, കാത്തിരിപ്പുമുറികള്‍, ശൗചാലയങ്ങള്‍, ആവശ്യാനുസരണം ലിഫ്റ്റുകള്‍/എസ്‌കലേറ്ററുകള്‍, ശുചിത്വം, സൗജന്യ വൈഫൈ, ‘ഒരുസ്റ്റേഷന്‍ ഒരു ഉല്പന്നം’ പോലെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള കിയോസ്‌കുകള്‍, യാത്രക്കാര്‍ക്കുവിവരങ്ങള്‍ നല്‍കുന്ന സംവിധാനങ്ങള്‍, എക്സിക്യൂട്ടീവ്‌ലോഞ്ചുകള്‍, ബിസിനസ് മീറ്റിങ്ങുകള്‍ക്കുള്ള പ്രത്യേക ഇടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ക്കായി ഘട്ടംഘട്ടമായി ആസൂത്രണപദ്ധതി തയ്യാറാക്കുകയും ഓരോസ്റ്റേഷനിലെയും ആവശ്യകത കണക്കിലെടുത്ത് അവ നടപ്പിലാക്കുകയും ചെയ്യുന്നു.

കെട്ടിടം മെച്ചപ്പെടുത്തല്‍, നഗരത്തിന്റെ ഇരുവശങ്ങളുമായും സ്റ്റേഷന്‍ സംയോജിപ്പിക്കല്‍, ബഹുതലസംയോജനം, ദിവ്യാംഗങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ പ്രതിവിധികള്‍ എന്നിവയും പദ്ധതി വിഭാവനം ചെയ്യുന്നു. ചില്ലറവില്‍പ്പനശാലകള്‍, കഫറ്റീരിയകള്‍, വിനോദസൗകര്യങ്ങള്‍ എന്നിവയ്‌ക്കുള്‍പ്പെടെ എല്ലാസ്റ്റേഷനുകളിലുംയാത്രക്കാര്‍ക്കായി വിശാലമായ റൂഫ് പ്ലാസ സജ്ജമാക്കും. മതിയായ പാര്‍ക്കിങ് സൗകര്യങ്ങളോടെ സുഗമമായ ഗതാഗതത്തിനായി ആസൂത്രണപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മെട്രോ, ബസ്മുതലായവ പോലെയുള്ള മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ക്കൊപ്പംഅതിന്റെ സംയോജനം ഉറപ്പാക്കാനുള്ള ശ്രമങ്ങളും ഉണ്ടാകും. സൗരോര്‍ജം, ജലസംരക്ഷണം/പുനഃചംക്രമണം, മെച്ചപ്പെട്ട വൃക്ഷപരിപാലനം എന്നിവയിലൂടെ ഹരിത നിര്‍മാണസാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. ആഗമനം/പുറപ്പെടല്‍ പാതകള്‍ വേര്‍തിരിക്കല്‍, കോലാഹലങ്ങളില്ലാത്ത പ്ലാറ്റ്ഫോമുകള്‍, മെച്ചപ്പെട്ട പ്രതലങ്ങള്‍, പൂര്‍ണമായും മേല്‍ക്കൂരയുള്ള പ്ലാറ്റ്ഫോമുകള്‍എന്നിവയുണ്ടാകും.

അതിവേഗത്തില്‍ നടക്കുന്ന ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളുടെ അഭൂതപൂര്‍വമായ പരിവര്‍ത്തനം, ഓരോ ഇന്ത്യക്കാരനെയും ഓരോ വിനോദ സഞ്ചാരിയെയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും.

(സ്റ്റേജ്ക്രാഫ്റ്റ്‌സ് പ്രൈവറ്റ്‌ലിമിറ്റഡ് സിഇഒയും പിഐബി മുന്‍ഡയറക്ടര്‍ ജനറലും കലാ ക്ലാപ്‌ടെക്‌നോളജീസ് ചെയര്‍മാനുമാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക