Categories: India

രാജ്യത്തെ ഏറ്റവും വലിയ ടവര്‍ വ്യൂ ഇനി ബെംഗളൂരുവില്‍

Published by

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ടവര്‍ വ്യൂ ഇനി ബെംഗളൂരുവില്‍. നഗരത്തില്‍ സ്‌കൈഡെക്ക് പദ്ധതി ഉടനെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബെംഗളൂരുവിനെ പ്രധാന സഞ്ചാര കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണിത്.

250 മീറ്റര്‍ ഉയരമുള്ള സ്‌കൈഡെക്ക് നിര്‍മ്മിക്കുന്നതിന് പുതിയ ഡിസൈന്‍ തയ്യാറാക്കാന്‍ ആര്‍ക്കിടെക്റ്റുകളെ ക്ഷണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൈ ഡെക്കിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ടവര്‍ വ്യൂ ഒരുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന ടവറുകളില്‍ ഒന്നായി ഇത് മാറും. അരയാലിന്റെ മോഡലിലാണ് ഇപ്പോള്‍ ടവറിന്റെ രൂപരേഖ തയ്യാറക്കിയിരിക്കുന്നത്. ഓസ്ട്രിയന്‍ കമ്പനിയായ കൂപ് ഹിമ്മല്‍ബോവായിരുന്നു ഈ കെട്ടിടത്തിന് വേണ്ടി രൂപകല്‍പ്പന തയ്യാറാക്കിയത്.

വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷനുമായി സഹകരിച്ച് കമ്പനി ടവര്‍ നിര്‍മിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. യൂറോപ്പ്, യുഎസ്എ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, റഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഇതേ പദ്ധതി നടപ്പാക്കിയത് കൂപ് ഹിമ്മല്‍ബോവായിരുന്നു.

പദ്ധതി നടപ്പാക്കാനായി പത്ത് ഏക്കര്‍ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ റവന്യു വകുപ്പിനോട് നിര്‍ദേശിച്ചു. കെട്ടിടത്തിന് സമീപം പുതിയ ഭക്ഷണ ശാലകള്‍, ഷോപ്പിങ് സെന്റുകള്‍, തിയേറ്റര്‍ എന്നിവയും വികസിപ്പിച്ചേക്കും. തൂങ്ങിക്കിടക്കുന്ന വേരുകളും ശിഖരങ്ങളുമൊക്കെയുള്ള ഒരു ആല്‍മരത്തിന്റെ ഘടനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്‌കൈഡെക്കിന്റെ നിലവിലെ രൂപകല്‍പ്പന. കര്‍ണാടക ഉപ മുഖ്യമന്ത്രി
ഡികെ ശിവകുമാര്‍ നേരത്തെ പദ്ധതിയുടെ ഒരു വീഡിയോ എക്‌സില്‍ പങ്കു വെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ രൂപരേഖകള്‍ ക്ഷണിച്ചിട്ടുള്ളതിനാല്‍ ടവറിന്റെ അന്തിമ ഡിസൈനില്‍ മാറ്റം വന്നേക്കാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by