മള്ളിയൂര്‍(കോട്ടയം): 103-ാമത് മള്ളിയൂര്‍ ഭാഗവതഹംസ ജയന്തി ഇന്ന് നടക്കും. ജയന്തിയുടെ ഭാഗമായി നടന്നുവന്ന അഖില ഭാരത ഭാഗവതാമൃത സത്രവും ഇന്ന് സമാപിക്കും. അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ വിശേഷാല്‍ ചടങ്ങുകള്‍ ആരംഭിക്കും.
രാവിലെ 9ന് ഭാഗവത സത്രസമര്‍പ്പണം. നാമവൈഭവം, ബ്രഹ്മോപദേശം, മാര്‍ക്കണ്ഡേയ ചരിതം, ഭാഗവത സംഗ്രഹം എന്നിവയാണ് പ്രധാന പാരായണ ഭാഗങ്ങള്‍. രാവിലെ 10ന് സാംസ്കാരിക സമ്മേളനം സുപ്രീംകോടതി അഭിഭാഷകനും യുവചിന്തകനുമായ ജെ. സായ് ദീപക് ഉദ്ഘാടനം ചെയ്യും. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തും.
ജയന്തിയോടനുബന്ധിച്ചു നല്‍കിവരുന്ന പുരസ്കാരങ്ങളുടെ വിതരണവും സമ്മേളനത്തില്‍ നടക്കും. ഇത്തവണത്തെ ശങ്കരസ്മൃതി പുരസ്കാരം ബദരിനാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ (റാവല്‍) ഈശ്വരപ്രസാദ് നമ്പൂതിരിക്കാണ്. ഒരു ലക്ഷം രൂപയും, ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കലാസപര്യക്കുള്ള മള്ളിയൂര്‍ ഗണേശ പുരസ്കാരം സംഗീതവിദ്വാന്‍ ആയാംകുടി മണിക്കാണ്. 10,001 രൂപയും, ഫലകവും, പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് ഈ പുരസ്കാരം.
ഉച്ചയ്ക്ക് പിറന്നാള്‍ സദ്യ. തുടര്‍ന്ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മ നയിക്കുന്ന നാമസങ്കീര്‍ത്തനം. മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി, വെണ്മണി കൃഷ്ണന് നമ്പൂതിരി, മരങ്ങാട് മുരളീകൃഷ്ണന്, ഗുരുവായൂര്‍ രാധാകൃഷ്ണ അയ്യര്‍ എന്നിവര്‍ യജ്ഞാചാര്യന്മാരായി നടന്നുവരുന്ന ഭാഗവതാമൃത സത്രത്തിലെ പ്രഭാഷണ പരമ്പരയില്‍ ഇതിനകം 40തിലേറെ പണ്ഡിതര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: