Categories: Kerala

ജീവനക്കാരുടെയും അധ്യാപകരുടെയും സൂചനാ പണിമുടക്ക് 24ന്

Published by

തിരുവനന്തപുരം: ജീവനക്കാരോടും അദ്ധ്യാപകരോടും പെന്‍ഷന്‍കാരോടും സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് ചീഫ് സെ്രകട്ടറിക്ക് ഫെറ്റോ പണിമുടക്ക് നോട്ടീസ് നല്‍കി. സൂചനാ പണിമുടക്ക് സര്‍ക്കാരിനെതിരെയുള്ള ശക്തമായ പ്രതിഷേധമായി മാറുമെന്ന് ബിഎംഎസ് സംസ്ഥാന സമിതി അംഗം കെ. ജയകുമാര്‍ പറഞ്ഞു. ഫെറ്റോയുടെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയിട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിതം തന്നെ വഴിമുട്ടിക്കുന്ന നിലപാടുകളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരെ ശത്രുക്കളായിട്ടാണ് കാണുന്നത്. മറ്റൊരു സംസ്ഥാനത്തും ജീവനക്കാര്‍ക്ക് ഇത്രയധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ എല്ലാവരുടെയും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാമതാണ്. കെഎസ്ആര്‍ടിസിയുടെയും കെഎസ്ഇബിയുടെയും നിലയിലേക്ക് സിവില്‍ സര്‍വീസിനെയും കൊണ്ടെത്തിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജീവനക്കാരുടെ തടഞ്ഞുവച്ചിരിക്കുന്ന 18 ശതമാനം ഡിഎ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അടിയന്തരമായി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വഞ്ചനാപരമായ നിലപാടുകളുമായി മുന്നോട്ടുപോയാല്‍ സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യ ഉപാധ്യക്ഷന്‍ പി. സുനില്‍കുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ്, എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍. ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി. മനു, ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെകട്ടറി എസ്. അരുണ്‍കുമാര്‍, സ്രെകേട്ടറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സ്രെകട്ടറി ടി.ഐ. അജയകുമാര്‍, പെന്‍ഷനേഴ്‌സ് സംഘ് ജനറല്‍ സെക്രട്ടറി സി. സുരേഷ് കുമാര്‍, ഫെറ്റോ സംസ്ഥാന ട്രഷറര്‍ സി.കെ. ജയപ്രസാദ്, പിഎസ്‌സി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ആര്‍. ഹരികൃഷ്ണന്‍, ഫെറ്റോ ജില്ലാ പ്രസിഡന്റ് എസ്. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by