Categories: India

മാലിദ്വീപിനെ ബഹിഷ്കരിക്കൂ എന്ന ആഹ്വാനവുമായി ഇന്ത്യന്‍ ടൂറിസ്റ്റുകള്‍….മാലിദ്വീപിന്റെ പ്രധാനവരുമാനം ഇന്ത്യന്‍ ടൂറിസ്റ്റുകള്‍….

മാലിദ്വീപ് ബഹിഷ്കരിക്കൂ എന്ന ഹാഷ്ടാഗ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Published by

പ്രധാനമന്ത്രി മോദിയെ ഇസ്രയേലിന്റെ പാവ എന്നും കോമാളി എന്നും വിളിച്ചാക്ഷേപിച്ച മാലിദ്വീപ് ജൂനിയര്‍ മന്ത്രി മറിയം ഷിയൂനയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍. മാലിദ്വീപ് ബഹിഷ്കരിക്കൂ എന്ന ഹാഷ്ടാഗ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

പല ടൂറിസ്റ്റുകളും അവരുടെ മാലിദ്വീപ് ബഹിഷ്കരിക്കുന്നതിന്റെ പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നുണ്ട്. വരുമാനത്തിന് ടൂറിസത്തെ ആശ്രയിക്കുന്ന മാലിദ്വീപിന്റെ പ്രധാനവരുമാനങ്ങളില്‍ ഒന്ന് ഇന്ത്യന്‍ ടൂറിസ്റ്റുകളാണ്. 2023 നവമ്പറില്‍ മാത്രം ഇന്ത്യയില്‍ നിന്നും 161,751 ടൂറിസ്റ്റുകളാണ് മാലിദ്വീപില്‍ എത്തിയത്. ഇത് മാലിദ്വീപിലെത്തിയ ആകെ ടൂറിസ്റ്റുകളുടെ 20 ശതമാനം വരും. 2021ലും 2022ലും ഇന്ത്യയില്‍ നിന്നും യഥാക്രമം 2.91 ലക്ഷവും 2.41 ലക്ഷവും ടൂറിസ്റ്റുകള്‍ മാലിദ്വീപില്‍ എത്തിയിരുന്നു.

പ്രതിരോധ കാര്യത്തില്‍ ഇന്ത്യ വലിയ സഹായങ്ങളാണ് മാലിദ്വീപിന് എത്തിക്കുന്നത്. പ്രതിരോധ ഉപകരങ്ങള്‍ നല്‍കുക, അവയുടെ പരിശീലനം നല്‍കുക എന്നിവ ഇന്ത്യ മാലിദ്വീപിന് നല്‍കുന്ന വലിയ സഹായങ്ങളാണ്. 2022 നവമ്പറില്‍ ഇന്ത്യ മാലിദ്വീപിന് 10 കോടി ഡോളറാണ് ധനസഹായമായി നല്‍കിയത്. അഞ്ചാം പനി പരന്നപ്പോള്‍ 30,000 വാക്സിനുകളാണ് ഇന്ത്യ അയച്ചുകൊടുത്തത്.

അവിടുത്തെ പ്രോഗ്രസീവ് പാര്‍ട്ടി എന്നത് മോദിയ്‌ക്കെതിരായ പാര്‍ട്ടിയാണ്. അതിന്റെ കൗണ്‍സില്‍ അംഗമായ സഹിദ് റമീസ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു അധിക്ഷേപപരാമര്‍ശം നടത്തിയിരുന്നു. മോദി വന്നുപോയതിന് ശേഷം മുറികളില്‍ സ്ഥിരമായി ദുര്‍ഗന്ധമുണ്ടെന്നതായിരുന്നു ഇദ്ദേഹത്തിന്റെ അധിക്ഷേപം. ഇതിന് ശേഷവും നിരവധി ടൂറിസ്റ്റുകള്‍ മാലിദ്വീപ് സന്ദര്‍ശനം ബഹിഷ്കരിച്ചിരുന്നു. സഹിദ് റമീസിന്റെ അഭിപ്രായപ്രകടനത്തെയും മാലിദ്വീപ് സര്‍ക്കാര്‍ അപലപിച്ചിരുന്നു.

ഞാന്‍ ഫിബ്രവരിയില്‍ മാലിദ്വീപില്‍ പോകാനിരുന്നതാണ്. ഇപ്പോള്‍ ഞാന്‍ അത് റദ്ദാക്കുകയാണ്. എന്റെ രാജ്യത്തെ വെറുക്കുന്നവര്‍ക്ക് എന്റെ പണം നല്‍കാന്‍ ഇഷ്ടപ്പെടുന്നില്ല – ഇതായിരുന്നു ഒരു ഇന്ത്യന്‍ ടൂറിസ്റ്റിന്റെ കമന്‍റ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക