Categories: Kerala

കഴിവ്‌കെട്ട സമൂഹത്തിന് എങ്ങനെ നാടിനെ സേവിക്കാന്‍ കഴിയുമെന്ന് ഉറക്കെ ചോദിച്ചയാളാണ് മന്നത്ത് പത്മനാഭന്‍: സി. രാധാകൃഷ്ണന്‍

Published by

ചങ്ങനാശ്ശേരി: കഴിവ്‌കെട്ട ഒരു സമൂഹത്തിന് എങ്ങനെയാണ് ഈ നാടിനെ സേവിക്കാന്‍ കഴിയുകയെന്ന ചോദ്യം ഉറക്കെ ചോദിച്ചയാളാണ് മന്നത്ത് പത്മനാഭന്‍ എന്ന് കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗം സി. രാധാകൃഷ്ണന്‍.
. എല്ലാ കഴിവുകേടുകളും തൂത്തുകളഞ്ഞ് അവര്‍ സ്വയം വളര്‍ന്ന് വികസിച്ച് ആ വികസനത്തിന്റെ സല്‍ഫലങ്ങള്‍ ലോകത്തിന് മൊത്തമായി സംഭാവന ചെയ്യണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ഈ സമൂഹ അവബോധം വിഭാഗീയതയായി വളരരുത് എന്നും സൃഷ്ടിപരമായിരിക്കണമെന്നും തീരുമാനിക്കുകകൂടി ചെയ്തു. മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാധാകൃഷ്ണന്‍. ഭഗവത്ഗീതയാണ് ലോകത്തുള്ള ഏറ്റവും വലിയ പുസ്തകം, മനോഹരമായ പുസ്തകം. സംസ്‌കാര സമ്പന്നമായ വിവേകത്തിന്റെ പുസ്തകം. അത് അറിവിന്റെയും വിവേകത്തിന്റെയും പുസ്തകമാണ്. രാധാകൃഷ്ണന്‍ പറഞ്ഞു.
മന്നത്ത് പത്മനാഭന്റെ മുദ്രയുള്ള ലോക്കറ്റോടു കൂടിയ നാല് പവന്‍ സ്വര്‍ണ മാലയാണ് എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം ശശശികുമാര്‍ അദ്ദേഹത്തെ അണിയിച്ചത്.

’84 വയസ്സുവരെ ഞാന്‍ സ്വര്‍ണ ചങ്ങല അണിഞ്ഞിട്ടില്ല. അങ്ങനെയൊന്ന് വേണ്ടയെന്നായിരുന്നു എന്റെ നിശ്ചയം. സ്വര്‍ണചങ്ങല എന്നല്ല സ്വര്‍ണം കൊണ്ടുള്ള ഒന്നും എന്റെ ദേഹത്തു വേണ്ടയെന്നായിരുന്നു എന്റെ നിശ്ചയം. അതു ശരിയല്ലെന്ന് സുകുമാരന്‍ നായര്‍ തീരുമാനിച്ചിരിക്കുന്നു. സ്വര്‍ണം ധരിക്കില്ലെന്ന എന്റെ അഹന്തക്ക് അവസാനത്തെ പ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണ്. ആ ഒരു ഡമ്പു കൂടി അവസാനിച്ചിരിക്കുന്നു.;
സി. രാധാകൃഷ്ണന്‍ പറഞ്ഞു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക