Categories: India

അഞ്ഞൂറ് വര്‍ഷത്തെ പോരാട്ടം; പ്രാണപ്രതിഷ്ഠ രാഷ്‌ട്രക്ഷേത്രത്തിന്റെ ശിലാന്യാസം: അലോക് കുമാര്‍

Published by

ഹരിദ്വാര്‍ (ഉത്തരാഖണ്ഡ്): രാമന്‍ രാഷ്‌ട്രജീവിതത്തിന്റെ പ്രേരണയും തനിമയും ആദര്‍ശവുമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍. അഞ്ഞൂറ് വര്‍ഷത്തെ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ അയോധ്യയില്‍, ജന്മഭൂമിയില്‍ ഭഗവാന്‍ രാമന്റെ പ്രതിഷ്ഠാകര്‍മ്മം നടക്കുന്നു. ധര്‍മ്മത്തിന്റെ പുനഃസ്ഥാപനത്തിന് വേണ്ടി അനിവാര്യമായ പോരാട്ടമാണ് ശ്രീരാമജന്മഭൂമിയുടെ മോചനത്തിനായി ഇത്രകാലവും നടന്നത്, ഹരിദ്വാറില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ശ്രീരാമജന്മഭൂമിയുടെ മോചനത്തിനായി 76 തവണ രൂക്ഷമായ സമരം നടന്നു, ഈ സമരത്തില്‍ ഭാഷ, വര്‍ഗ, സമ്പ്രദായ ഭേദമില്ലാതെ എല്ലാ വിഭാഗത്തിലുംപെട്ടവര്‍ പങ്കെടുത്തു. 25 തലമുറകളുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വിജയമാണ് പുതിയ ഭാരതം കാണുന്നത്. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തോടെ രാഷ്‌ട്രക്ഷേത്രത്തിന്റെ ആധാരശിലയാണ് പോകുന്നത്. ലോകം ആരാധിക്കാന്‍ പോകുന്ന മഹാക്ഷേത്രമായി ഈ ഭാരതം മാറും, അദ്ദേഹം പറഞ്ഞു.

ലോകചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരമാണ് ശ്രീരാമജന്മഭൂമിക്കുവേണ്ടി നടന്നത്. വിശ്വഹിന്ദു പരിഷത്ത് തന്നെ മൂന്നരപ്പതിറ്റാണ്ടായി ഈ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നു. 16 കോടിയോളം രാമഭക്തര്‍ നേരിട്ട് പങ്കെടുത്ത പ്രക്ഷോഭമാണിത്… സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച്, ശ്രീരാമജന്മഭൂമിയില്‍ മഹത്തായ ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചപ്പോള്‍, രാജ്യത്തെ 65 കോടി രാമഭക്തര്‍ തങ്ങളുടെ പണം അതിനായി സമര്‍പ്പിച്ചുവെന്ന് അലോക് കുമാര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by