Categories: Kerala

കൊച്ചിന്‍ കാര്‍ണിവല്‍: ‘പപ്പാഞ്ഞി’ ഒരുങ്ങുന്നു

Published by

മട്ടാഞ്ചേരി: കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങളുടെ പ്രധാനാകര്‍ഷണമായ ‘പപ്പാഞ്ഞി’ നിര്‍മാണം തുടങ്ങി. 31ന് അര്‍ദ്ധരാത്രി 12ന് പപ്പാഞ്ഞിയെ അഗ്‌നിക്കിരയാക്കുന്നത് കാണാന്‍ വിദേശ സ്വദേശ വിനോദസഞ്ചാരികളടക്കം പ്രാദേശിക ജനങ്ങളുമായി ലക്ഷങ്ങളാണ് കൊച്ചിയില്‍ തടിച്ചുകൂടുന്നത്. 52 അടിയോളം ഉയരമുള്ള പപ്പാഞ്ഞിയാണ് ഫോര്‍ട്ടു കൊച്ചി പരേഡ് മൈതാനിയിലൊരുക്കുന്നത്.

പോഞ്ഞിക്കരയില്‍ ഷേബലിന്റ നേതൃത്വത്തില്‍ നിര്‍മിച്ച ‘പപ്പാഞ്ഞിയുടെ ഇരുമ്പ് കൂട് ജലയാനം, ട്രക്ക് എന്നിവ വഴിയാണ് കൊച്ചിയിലെത്തിച്ചത്. പപ്പാഞ്ഞി നിര്‍മാണ പ്രവര്‍ത്തനത്തിന് ഒരു മാസത്തെ അധ്വാനമുണ്ട്. ഇരുമ്പ് കൂട് ഒരുക്കി അതിന്മേല്‍ വൈക്കോല്‍, ചാക്ക് കയര്‍ എന്നിവ കൊണ്ട് പൊതിഞ്ഞ് അതിന് വസ്ത്രധാരണം നടത്തി മുഖമൊരുക്കുന്നതോടെയാണ് നിര്‍മാണം പുര്‍ത്തിയാക്കുന്നത്.

രണ്ടര ടണ്‍ ഇരുമ്പ്, 500ല്‍ ഏറെ ചണച്ചാക്ക്, 400 വൈക്കോല്‍ കെട്ട്, 200 മീറ്റര്‍ തുണി, 50 കിലോയിലെറെ ചെളി, കയര്‍, ഇരുമ്പ് കമ്പി തുടങ്ങിയവയാണ് വേണ്ടത്. വിവിധ ഘട്ടങ്ങളിലായി 30 ഓളം തൊഴിലാളികള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പോഞ്ഞിക്കരയില്‍ ഒരുക്കിയ പപ്പാഞ്ഞിയുടെ ശരീരം, കൈ, കാല്‍ തുടങ്ങിയ ഏട്ടോളം ഇരുമ്പ് ഫ്രേയിമാണ് മൈതാനിയിലെത്തിയത.് ക്രെയിന്‍ വഴി ഇവയെ യോജിപ്പിക്കും തുടര്‍ന്നാണ് വൈക്കോലും ചാക്കുമായി ശരീരരൂപമൊരുക്കുക.

31ന് രാവിലെ ‘പപ്പ ‘ഒരുങ്ങും രാത്രി12ന് പപ്പാഞ്ഞി കത്തിയമരും. നാല് ലക്ഷം രൂപ വരെയാണിതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ കൊച്ചി കടപ്പുറത്ത് മുളയില്‍ തീര്‍ത്ത പപ്പാഞ്ഞിയാണ് ഒരുക്കിയിരുന്നത്. 2012 ലെ കൊച്ചിന്‍ ബിനാലെയോടെയാണ് ‘കുറ്റന്‍ പപ്പാഞ്ഞിയെന്ന ആശയമുയര്‍ന്നത്. ഒപ്പം പ്രചാരവും ഏറിയെന്ന് സംഘാടകര്‍ ചുണ്ടിക്കാട്ടി.

പോയ വര്‍ഷത്തെ തിന്മകളെ അഗ്‌നികിരയാക്കി നവവത്സരത്തെ നന്മയുടെതാക്കുന്ന സന്ദേശമാണ് പപ്പാഞ്ഞി’യുടെത്. നവവത്സരദിനത്തില്‍ കാര്‍ണിവല്‍ റാലിയോടെയാണ് 20 ദിവസം നീണ്ടു നില്ക്കുന്ന കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷം സമാപിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by