Categories: Kerala

മധ്യപ്രദേശ്, രാജസ്ഥാന്‍,ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച

മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ചയാണ്

Published by

ന്യൂദല്‍ഹി : മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഞായറാഴ്ച പുറത്തുവരും. മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ചയാണ്.

ഞായറാഴ്ച മിസോറാമിലെ ജനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുള്ളതിനാല്‍ വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് വിവിധ കോണുകളില്‍ നിന്ന് നിരവധി നിവേദനങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെണ്ണ്ല്‍ തീയതി മാറ്റിയത്.

വോട്ടെണ്ണല്‍ രാവിലെ 8 മണിക്ക് ആരംഭിക്കും.തെലങ്കാനയില്‍ ആകെ 49 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ത്രിതല സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ 40 കമ്പനി കേന്ദ്ര സായുധ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 119 അംഗ നിയമസഭയിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്.

രാജസ്ഥാനില്‍ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. സുരക്ഷയ്‌ക്കായി 175 കമ്പനി സി ആര്‍ പി എഫിനെയും രാജസ്ഥാന്‍ ആംഡ് കോണ്‍സ്റ്റാബുലറി ടീമുകളുടെയും ലോക്കല്‍ പൊലീസിന്റെയും 175 കമ്പനികളെ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ട് .സംസ്ഥാനത്തെ 200 നിയമസഭാ മണ്ഡലങ്ങളില്‍ 199 മണ്ഡലങ്ങളിലേക്കാണ് കഴിഞ്ഞ മാസം 25ന് വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുര്‍മീത് സിംഗ് കൂനാറിന്റെ നിര്യാണത്തെ തുടര്‍ന്ന് കരണ്‍പൂര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവച്ചു.

മധ്യപ്രദേശില്‍ കഴിഞ്ഞ മാസം 17 ന് വോട്ടെടുപ്പ് നടന്ന 230 അംഗ നിയമസഭയിലേക്ക് 2533 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.ഛത്തീസ്ഗഢില്‍ സംസ്ഥാനത്തെ 33 ജില്ലകളിലെ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ത്രിതല സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 90 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 7, 17 തീയതികളിലാണ് നടന്നത്..

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക