കോഴിക്കോട്: വിചാരണ കൂടാതെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വെടിവെച്ച് കൊല്ലണമെന്ന രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപണമുയരുന്നു. കാസര്‍കോഡ് യുണൈറ്റഡ് മുസ്ലിം ജമാഅത്തെ സംഘടിപ്പിച്ച പലസ്തീന്‍ അനുകൂല യോഗത്തിലായിരുന്നു രാജ് മോഹന്‍ ഉണ്ണിത്താന്റെ ഈ വിവാദ പ്രസംഗം. വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ ദേശീയതലത്തില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഈ പ്രസംഗം. .
ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കറാണ് രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം സത്യപ്രതിജ്ഞാലംഘനമാണെന്ന് സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ദേശീയതലത്തില്‍ ശ്രദ്ധേയനായ ടിവി ആങ്കറാണ് രാഹുല്‍ ശിവശങ്കര്‍. ഭരണഘടനയുടെ പേരില്‍ സത്യം ചെയ്തവര്‍ നിയമവിരുദ്ധമായ കൊലയെപ്പറ്റി സംസാരിക്കുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്ന് നിയമവിദഗ്ധരില്‍ ചിലരും അഭിപ്രായപ്പെടുന്നു.
ഗാസയില്‍ കൂട്ടക്കൊല നടത്തുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ച് കൊല്ലണമെന്നതായിരുന്നു പ്രസംഗം. അപ്പോള്‍ ഹമാസ് ഭീകരരെ ഒന്നും ചെയ്യേണ്ടേ? എന്ന ചോദ്യമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍. രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പ്രസംഗത്തിലെ വിവാദഭാഗത്തിന്റെ വീഡിയോ കൂടി പങ്കുവെച്ചായിരുന്നു രാഹുല്‍ ശിവശങ്കറിന്റെ ഈ ചോദ്യം. ഉണ്ണിത്താന്‍ നെതന്യാഹുവിനെ ശിക്ഷിക്കണമെന്ന് പറയുമ്പോള്‍ തന്നെ ഹമാസ് ഭീകരര്‍ക്ക് ശിക്ഷ നല്‍കേണ്ടതിനെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും രാഹുല്‍ ശിവശങ്കര്‍ തന്റെ ട്വീറ്റില്‍ പറയുന്നു.
ജനീവ കണ്‍വെന്‍ഷന്‍ കരാര്‍ ലംഘിച്ചതു വഴി വിചാരണയില്ലാതെ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ വെടിവെച്ച് കൊല്ലണമെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉയര്‍ത്തുന്ന വാദം. നിയമവിരുദ്ധമായ പരിഹാരമാണ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത എംപിയായ രാജ് മോഹന്‍ ഉണ്ണിത്താന്‍ നിര്‍ദേശിക്കുന്നതെന്നും രാഹുല്‍ ശിവശങ്കര്‍ എക്സില്‍ കുറിച്ച കുറിപ്പില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക