Categories: India

ചെന്നൈ രാജ്ഭവന് നേരെ പെട്രോള്‍ ബോംബേറ് , ക്രമസമാധാന നിലയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ബി ജെ പി

സമീപകാല സംഭവവികാസങ്ങള്‍ കണക്കിലെടുത്ത് രാഷ്ട്രപതി വ്യാഴാഴ്ച ചെന്നൈ സന്ദര്‍ശിക്കും.

Published by

ചെന്നൈ: രാജ്ഭവന്റെ പ്രധാന ഗേറ്റിന് മുന്നില്‍ പെട്രോള്‍ ബോംബേറ്. പെട്രോള്‍ ബോംബ് എറിഞ്ഞ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.നിരവധി കേസുകളില്‍ പ്രതിയായ കെ വിനോദ് ആണ് പിടിയിലായത്.

ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പ്രതിയെ ചോദ്യം ചെയ്യുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ ബാരിക്കേഡുകളും ചെടികളും തകര്‍ന്നിട്ടുണ്ട്.

സമീപകാല സംഭവവികാസങ്ങള്‍ കണക്കിലെടുത്ത് രാഷ്‌ട്രപതി വ്യാഴാഴ്ച ചെന്നൈ സന്ദര്‍ശിക്കും.

തുടക്കത്തില്‍ രണ്ട് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഒരു ബോംബ് മാത്രമാണ് പൊട്ടിയത്. പ്രതികള്‍ പ്രതീക്ഷിച്ച രീതിയിലുള്ള ആഘാതം ഉണ്ടായില്ലെന്നും പൊലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ഗിണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

‘ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഒരാള്‍ രാജ്ഭവന് പുറത്ത് ബാരിക്കേഡുകള്‍ക്ക് സമീപം കുറച്ച് പെട്രോള്‍ കുപ്പികള്‍ എറിയാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അയാളെ പിടികൂടി. അയാളില്‍ നിന്ന് മറ്റ് കുപ്പികള്‍ പിടിച്ചെടുക്കുകയും ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു- ചെന്നൈ പൊലീസ് അഡീഷണല്‍ കമ്മീഷണര്‍ പ്രേം ആനന്ദ് സിന്‍ഹ പറഞ്ഞു,

ഇന്ന് രാജ്ഭവനു നേരെ പെട്രോള്‍ ബോംബെറിഞ്ഞത് തമിഴ്നാട്ടിലെ യഥാര്‍ത്ഥ ക്രമസമാധാന നിലയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഡിഎംകെ, ആളുകളുടെ ശ്രദ്ധ അപ്രധാനമായ വിഷയങ്ങളിലേക്ക് തിരിച്ചുവിടുന്ന തിരക്കിലാണ്. ക്രിമിനലുകള്‍ തെരുവിലിറങ്ങി. ഡിഎംകെ സര്‍ക്കാരാണ് ഈ ആക്രമണങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by