മോദി പലസ്തീന് പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിനൊപ്പം
ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രി ഹമാസ് ഇസ്രയേലില്‍ നടത്തിയ തീവ്രവാദ ആക്രമണത്തെ വിമര്‍ശിച്ചെങ്കിലും സ്വതന്ത്ര പലസ്തീന് എന്നും പിന്തുണ നല്‍കുന്ന നേതാവാണ് മോദി. ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടെയുള്ള അറബ് രാഷ്‌ട്രങ്ങള്‍ മോദിയുടെ ഈ നിലപാട് കൃത്യമായി തിരിച്ചറിയുന്നു.
എന്നാല്‍ ഈയിടെ ഹമാസ് തീവ്രവാദ ആക്രമണത്തെ എതിര്‍ത്ത്, ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച മോദിയുടെ നിലപാടിനെതിരെ ശക്തമായ കുപ്രചാരണങ്ങളാണ് നടക്കുന്നത്. മോദി പലസ്തീനെതിരാണ് എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ ആശയപ്രചരണം കൊഴുക്കുന്നത്.
ഹമാസ് എന്ന തീവ്രവാദ സംഘടനയ്‌ക്ക് എതിരാണ് കേന്ദ്രസര്‍ക്കാര്‍ എന്നാണ് ഇസ്രയേലിനെ അനകൂലിച്ചത് വഴി മോദി വ്യക്തമാക്കിയത്. എന്നാല്‍ മോദി സ്വതന്ത്ര പലസ്തീന്‍ രാഷ്‌ട്രം എന്ന ആശയത്തെ അന്താരാഷ്‌ട്രവേദികളില്‍ അനുകൂലിക്കുന്ന നേതാവാണ്. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ധനസഹായം 12.5 ലക്ഷം ഡോളറായിരുന്ന ഈ ധനസഹായം 2018ല്‍ 50 ലക്ഷം ഡോളറായി ഉയര്‍ത്തിയത് മോദി സര്‍ക്കാരാണ്.
പലസ്തീന്‍ പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിനെ വെള്ളിയാഴ്ച മോദി വിളിച്ചിരുന്നു. പലസ്തീന്‍ ജനങ്ങള്‍ക്ക് മാനുഷിക സഹായവും മോദി വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നു. “സ്വതന്ത്ര പലസ്തീനെ ഇന്ത്യ പിന്തുണയ്‌ക്കുമ്പോഴും ഹമാസിന്റെ തീവ്രവാദത്തെ ഇന്ത്യ എതിര്‍ക്കുന്നു”- ജയശങ്കര്‍ വ്യക്തമാക്കി. രണ്ട് രാഷ്‌ട്രങ്ങള്‍ എന്ന വാദത്തെ ഇന്ത്യ പൂര്‍ണ്ണമായും പിന്തുണയ്‌ക്കുന്നു. പലസ്തീന്‍, ഇസ്രയേല്‍ എന്നീ രണ്ട് രാഷ്‌ട്രങ്ങള്‍ വേണമെന്നും ഇവ പരസ്പരം സമാധാനത്തോടെ മുന്നോട്ട് പോകണമെന്നതുമാണ് ഇന്ത്യയുടെ അഭിപ്രായം.
അറബ് രാഷ്‌ട്രങ്ങളെയും ഇസ്രയേലിനെയും ഒരുമിപ്പിച്ച് കൊണ്ടാണ് ഇന്ത്യ ഒരു സാമ്പത്തിക ഇടനാഴി നിര്‍മ്മിക്കാന്‍ ആലോചിക്കുന്നത്. അതില്‍ സൗദി അറേബ്യയും ഇസ്രയേലും പങ്കാളികളാണ്. ഇന്ത്യയിലെ മോദി വിരുദ്ധരായ കമ്മ്യൂണിസ്റ്റുകളും എന്‍ജിഒകളും ഇസ്ലാമിക തീവ്രവാദസംഘടനകളുമാണ് സമൂഹമാധ്യമങ്ങളിലൂടെ മോദിയ്‌ക്ക് അറബ് വിരുദ്ധനെന്ന പ്രതിച്ഛായ ഉണ്ടാക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക