Categories: World

ഇസ്രയേലിന് മലയാളി നേഴ്‌സുമാര്‍ ‘ഇന്ത്യന്‍ സൂപ്പര്‍വിമന്‍’; ഹമാസ് അക്രമികളില്‍ നിന്ന് ഇസ്രയേല്‍ സ്വദേശികളെ രക്ഷിച്ച കഥ സബിത പറയുമ്പോള്‍

Published by

ന്യൂഡല്‍ഹി:ഹമാസ് ആക്രമണത്തില്‍നിന്ന് ഇസ്രയേല്‍ സ്വദേശികളെ രക്ഷിച്ച രണ്ടു മലയാളി വനിതകള്‍ക്ക് അഭിനന്ദനവുമായി ഇസ്രയേല്‍ എംബസി.വീടിനുള്ളില്‍ അതിക്രമിച്ചു കടക്കാനും തങ്ങള്‍ പരിചരിക്കുന്ന ഇസ്രയേല്‍ക്കാരെ കൊലപ്പെടുത്താനുമുള്ള ഹമാസിന്റെ ശ്രമങ്ങളെ സുരക്ഷാമുറിയില്‍ നാലുമണിക്കൂറോളം വാതില്‍ തള്ളിപ്പിടിച്ചു നിന്ന് പരാജയപ്പെടുത്തിയ സബിത, മീര മോഹനന്‍ എന്നിവരെ ‘ഇന്ത്യന്‍ സൂപ്പര്‍വിമന്‍’ എന്നു വിശേഷിപ്പിച്ചാണ് ഇസ്രയേല്‍ എംബസി അനുമോദിച്ചിരിക്കുന്നത്. അന്ന് സംഭവിച്ച കാര്യങ്ങള്‍ സബിത വിശദീകരിക്കുന്ന വിഡിയോയും ഇസ്രയേല്‍ എംബസി എക്‌സ് പ്ലാറ്റ്‌ഫോമില്‍പങ്കുവച്ചിട്ടുണ്ട്.

‘സബിത വിവരിക്കുന്നു” എന്ന
അടിക്കുറിപ്പോടെയുള്ള വീഡിയോയില്‍ പറയുന്നു

‘അതിര്‍ത്തി പ്രദേശത്താണ് കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാന്‍ ജോലി ചെയ്യുന്നത്. ഈ വീട്ടില്‍ ഞാനുള്‍പ്പെടെ രണ്ട് കെയര്‍ഗിവര്‍മാരാണുള്ളത്. എഎല്‍എസ് ബാധിതയായ സ്ത്രീയെയാണ് ഞങ്ങള്‍ പരിചരിക്കുന്നത്. അന്ന് എനിക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. രാവിലെ ജോലി പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങുന്ന സമയത്താണ് 6.30 ഓടെ അപായ സൈറണ്‍ മുഴങ്ങിയത്. അതോടെ ഞങ്ങള്‍ സേഫ്റ്റി റൂമിലേക്ക് ഓടി. അന്ന് സൈറണ്‍ നിര്‍ത്താതെ മുഴങ്ങിക്കൊണ്ടിരുന്നു. ഇതിനിടെ റാഹേലിന്റെ മകള്‍ വിളിച്ച് കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് അറിയിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. വീടിന്റെ മുന്‍വാതിലും പിന്‍വാതിലും എത്രയും വേഗം അടയ്‌ക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. തറയില്‍ ചവിട്ടുമ്പോള്‍ കൂടുതല്‍ ഗ്രിപ് കിട്ടുന്നതിനായി ഞങ്ങള്‍ ചെരിപ്പുകള്‍ അഴിച്ചുമാറ്റി.
ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അക്രമികള്‍ വീട്ടിലെത്തി. വെടിയുതിര്‍ത്തും വീടിന്റെ ഗ്ലാസുകള്‍ തകര്‍ത്തും അവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടെ റാഹേലിന്റെ മകള്‍ വിളിച്ച് ഒരു കാരണവശാലും വാതില്‍ തുറക്കാന്‍ അനുവദിക്കരുതെന്നും എല്ലാവരും ചേര്‍ന്ന് തള്ളിപ്പിടിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഏതാണ്ട് നാലര മണിക്കൂര്‍ സമയമാണ് ഞങ്ങള്‍ ആ വാതില്‍ തള്ളിപ്പിടിച്ചു നിന്നത്. ഏതാണ്ട് 7.30 മുതല്‍ അക്രമികള്‍ വീടിനു പുറത്തുണ്ടായിരുന്നു.പുറത്തുനിന്ന് വാതില്‍ തുറക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഞങ്ങളാകട്ടെ, അവര്‍ അകത്തു കടക്കാതിരിക്കാന്‍ വാതില്‍ തള്ളിപ്പിടിച്ചുനിന്ന് പ്രതിരോധിച്ചു. അവര്‍ വാതിലില്‍ ശക്തമായി അടിക്കുകയും വാതിലിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നു.
അവിടെയുണ്ടായിരുന്ന എല്ലാം ഹമാസ് സംഘം തകര്‍ത്തു. പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നുപോലും ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ഉച്ചയ്‌ക്ക് ഒരു മണിയോടെ വീണ്ടും വെടിയൊച്ച കേട്ടു. ഇസ്രയേല്‍ സൈന്യം നമ്മെ രക്ഷിക്കാനായി എത്തിയിട്ടുണ്ടെന്ന് ഗൃഹനാഥനായ ഷുലിക് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയാനായി അദ്ദേഹം പുറത്തിറങ്ങി നോക്കി. അവിടെ എല്ലാം തകര്‍ക്കപ്പെട്ടിരുന്നു.
ഒന്നും അവശേഷിപ്പിക്കാതെ അവര്‍ എല്ലാം മോഷ്ടിച്ചു കൊണ്ടുപോയി. മീരയുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ അവര്‍ കവര്‍ന്നു. എന്റെ എമര്‍ജന്‍സി ബാഗും കൊണ്ടുപോയി. അതിര്‍ത്തിയിലായതിനാല്‍ പ്രധാനപ്പെട്ട രേഖകള്‍ ഉള്‍പ്പെടുന്ന ഒരു എമര്‍ജന്‍സി ബാഗ് ഞങ്ങള്‍ സൂക്ഷിക്കാറുണ്ട്.ഏതു നിമിഷവും മിസൈല്‍ ആക്രമണം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍ സേഫ്റ്റി റൂമില്‍ ഒളിക്കുന്നതും പതിവായിരുന്നു. എല്ലാം അവസാനിക്കുമ്പോള്‍ വീണ്ടും പുറത്തുവരുന്നതായിരുന്നു രീതി. പക്ഷേ, ഇതുപോലൊരു ഭീകരാക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ഒളിക്കാനോ എന്തെങ്കിലും ചെയ്യാനോ ഞങ്ങള്‍ക്ക് സാവകാശവും കിട്ടിയില്ല.”

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by