Categories: World

കലുഷിതമായ അന്തരീക്ഷത്തില്‍ നിന്ന് ആശ്വാസ വാര്‍ത്ത; ഗാസ അതിര്‍ത്തിയില്‍ അകപ്പെട്ട 30 പേരെ രക്ഷിച്ച് ഇസ്രായേല്‍ സൈന്യം

Published by

ഇസ്രായേലില്‍ നിന്ന് കാണാതായ 30 പേരെ ഗാസ അതിര്‍ത്തിയില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇസ്രായേല്‍ പ്രതിരോധ സേന 30 അംഗ സംഘത്തെ കണ്ടെത്തുന്നത്. 16 ഇസ്രായേല്‍ പൗരന്മാരെയും 14 തായലന്‍ഡ്് പൗരന്മാരെയുമാണ് അതിര്‍ത്തിയില്‍ നിന്ന് കണ്ടെത്തിയത്. ഗാസയിലെ ഐന്‍ ഹാഷ്‌ലോഷയില്‍ ഒളിവില്‍ കഴിയുകയായിരുന്നു സംഘം.

ഇസ്രായേലിലെ പട്ടണങ്ങളില്‍ ഹമാസ് ഭീകരര്‍ ജനങ്ങളെ കൊന്നൊടുക്കുകയാണ്. ഒളിത്താവളങ്ങളില്‍ നിരവധി പേരുണ്ടെന്നാണ് ഇസ്രായേല്‍ ഭരണകൂടത്തിന്റെ അനുമാനം. ഇവരെ കണ്ടെത്തുന്നതിനായി പോലീസും ഭരണകൂടവും സൈന്യവും സംയുക്തമായി ഓപ്പറേഷന്‍ നടത്തുന്നുണ്ട്. അത്തരത്തില്‍ നടത്തിയ തിരച്ചിലിലാണ് 30 പേര്‍ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ദൗത്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്ന് ഹോം ഫ്രണ്ട് കമാന്‍ഡ് ഓഫീസരായ യോസി ഗ്രെയ്ബര്‍ പറഞ്ഞു. കാണാതായവരെ കണ്ടെത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് സംഘം അറിയിച്ചു.

ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയവരില്‍ അധികവും സ്ത്രീകളാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഹമാസ് ബലാത്സംഗത്തെ യുദ്ധത്തിനുള്ള ആയുധമാക്കുകയാണ്. വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും നിഷ്ഠൂരം വെടിവെക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നു. ഐഎസിനെ പോലെയും അല്‍ഖ്വയ്ദയെ പോലെയും വംശഹത്യം നടത്തുന്ന ഇസ്ലാമിക ഭീകര സംഘടനയാണ് ഹമാസ് എന്ന് യുഎന്നിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എര്‍ദാന്‍ പറഞ്ഞിരുന്നു. ഭീകരത വളര്‍ത്തുന്ന ഹമാസിനെ ഭൂലോകത്ത് നിന്ന് വേരോടെ പിഴുതെറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by