Categories: KeralaNews

ഷാരോണ്‍ കൊലപാതക കേസ്: പ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി; ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Published by

മാവേലിക്കര: പാറശാല ഷാരോണ്‍ വധക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച മുഖ്യപ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി.

മാവേലിക്കര സബ് ജയിലില്‍ രാത്രിയോടെ അഭിഭാഷകരെത്തിയ ശേഷമാണ് ഗ്രീഷ്മയെ പുറത്തിറക്കിയത്. അഭിഭാഷകരായ സുനീഷ് ചന്ദ്രലേഖ കോടതി ജീവനക്കാരി ബന്ധുവായ അമ്മാവന്‍ എന്നിവരാണ് ഗ്രീഷ്മയെ കൊണ്ടുപോകാന്‍ എത്തിയത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് ഇവര്‍ എത്താന്‍ ഏറെ വൈകി. ഹൈവേ വഴി വന്ന ഇവര്‍ ഓച്ചിറയിലെ ഉത്സവത്തിരക്ക് കാരണം താമസിച്ചാണ് ജയിലില്‍ എത്തിയത്. ഏഴരയോടെ ജയിലില്‍ എത്തി 10 മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഗ്രീഷ്മ ജയിലില്‍ നിന്നിറങ്ങി. മാധ്യമപ്രവര്‍ത്തകരുടെ കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് മൗനമായിരുന്നു മറുപടി. കോടതി തീരുമാനിക്കട്ടെ എന്നും തനിക്കൊന്നും പറയാനില്ലെന്നും പറഞ്ഞ് ഗ്രീഷ്മ കാറില്‍ കയറി. ഇന്നലെയാണ് ഹൈക്കോടതി കേസില്‍ ഗ്രീഷ്മയ്‌ക്ക് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്ത് ജയിലില്‍ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ സഹതടവുകാരുടെ പരാതിയെ തുടര്‍ന്നാണ് മാവേലിക്കര ജയിലിലേക്ക് മാറ്റിയത്.

സമൂഹത്തിന്റെ വികാരം എതിരാണെന്നതിനാല്‍ ഒരാള്‍ക്ക് അര്‍ഹതപ്പെട്ട ജാമ്യം നിഷേധിക്കാന്‍ സാധിക്കില്ലെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് കോടതി വ്യക്തമാക്കി. കേസ് അന്വേഷണവുമായി പ്രതി ഗ്രീഷ്മ സഹകരിച്ചിട്ടുണ്ട്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലവുമില്ല. കുറ്റപത്രം നല്‍കിയിട്ടും ജാമ്യം നിഷേധിക്കണമെങ്കില്‍ മതിയായ കാരണം വേണമെന്നും കോടതി പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസില്‍ ഇടപെടരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം. ഗ്രീഷ്മ ഒളിവില്‍ പോകുമെന്ന വാദം പ്രോസിക്യൂഷന് ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുന്‍ കാമുകന്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാതെ വന്നപ്പോള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ വിഷം കലക്കി നല്‍കി കൊലപ്പെടുത്തുകയായിരുന്നു.

കുറ്റകൃത്യത്തിന് സഹായികളായതിനും തെളിവ് നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ചിരുന്നു. ഇരു പ്രതികള്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കുറ്റകൃത്യം നടന്നത് തമിഴ്‌നാട് പരിധിയിലാണെന്നും വിചാരണ നടത്തേണ്ടത് തമിഴ്‌നാട്ടിലാണെന്നും ആരോപിച്ച് ഗ്രീഷ്മ നല്‍കിയ മറ്റൊരു ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹര്‍ജിയില്‍ ഹൈക്കോടതി പിന്നീട് വാദം കേള്‍ക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by