സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും ഭാര്യയും നടിയുമായ പല്ലവി ജോഷിയും (ഇടത്ത്) നടി റെയ്മസെന്‍ (വലത്ത്)
ന്യൂദല്‍ഹി: ഭാരതത്തെ പ്രതിസന്ധിയിലേക്ക് വലിച്ചെറിഞ്ഞ കോവിഡിനെതിരെ എങ്ങിനെയാണ് രാജ്യം വാക്സിന്‍ വികസിപ്പിച്ചതെന്ന കഥ പറയുന്ന ‘വാക്സിന്‍ വാര്‍’ സെപ്തംബര്‍ 28ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. കോവിഡ് ഇന്ത്യയെ പ്രതിസന്ധിയില്‍ ആഴ്‌ത്തിയപ്പോള്‍ എങ്ങിനെയാണ് മോദി സര്‍ക്കാര്‍ അതിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ വികസിപ്പിച്ചതെന്ന കഥ വാക്സിന്‍ വാര്‍ എന്ന സിനിമയില്‍ കാണാം. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലൂടെ കശ്മീരിലെ തീവ്രവാദത്തിന്റെ ദുര്‍മുഖം തുറന്നുകാട്ടിയ വിവേക് അഗ്നിഹോത്രി വീണ്ടും ഇന്ത്യയിലെ ചില തമോശക്തികളെ വാക്സിന്‍ വാര്‍ എന്ന ചിത്രത്തിലൂടെ പുറത്തുകൊണ്ടുവരികയാണ്.
കോവിഡിനെതിരെ സര്‍ക്കാരും ശാസ്ത്രജ്ഞരും ഒറ്റക്കെട്ടായി വാക്സിന്‍ വികസിപ്പിക്കാനായി കൈകോര്‍ക്കുമ്പോള്‍ അതിനെതിരെ പ്രവര്‍ത്തിച്ച ദുഷ്ടശക്തികള്‍ ആരൊക്കെ എന്ന് ഈ സിനിമ തുറന്നുകാണിക്കുന്നു. കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ഒരു യഥാര്‍ത്ഥ സംഭവകഥ തന്നെയാണ് ഈ ചിത്രമെന്ന് വിവേക് അഗ്നിഹോത്രിയും ഭാര്യ പല്ലവിജോഷിയും അവകാശപ്പെടുന്നു. ഏറെ നാളത്തെ ഗവേഷണഫലമായാണ് വിവേക് അഗ്നിഹോത്രിയും ഭാര്യയും നടിയുമായി പല്ലവി ജോഷിയുെ വാക്സിന്‍ വാര്‍ വികസിപ്പിച്ചെടുത്തത്.
ഇന്ത്യ വാക്സിന്‍ വികസിപ്പിക്കുന്നതിന് എതിരെ പ്രവര്‍ത്തിച്ചവരും ഈ സിനിമയില്‍ ഉണ്ട്. അതില്‍പ്പെട്ട പ്രധാന വില്ലന്‍ കഥാപാത്രമായ സയന്‍സ് എഡിറ്ററായി പ്രത്യക്ഷപ്പെടുന്നത് നടി റെയ്മ സെന്‍ ആണ്. വാക്സിന്‍ വാര്‍ എന്ന ചിത്രം തിയറ്ററിലെത്താന്‍ ഇനി അഞ്ചുനാള്‍ കൂടി എന്ന കുറിപ്പോടെയാണ് ശനിയാഴ്ച ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി സമൂഹമാധ്യമത്തില്‍ റെയ്മ സെന്നിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചത്. .
രോഹിണി സിംഗ് ദൂലിയ എന്ന സയന്‍സ് എഡിറ്ററായാണ് റെയ്മ സെന്‍ പ്രത്യക്ഷപ്പെടുന്നത്. നിങ്ങള്‍ വെറുക്കാനിഷ്ടപ്പെടുന്ന കഥാപാത്രം എന്നാണ് റെയ്മ സെന്നിന്റെ രോഹിണി സിംഗ് ദൂലിയ എന്ന കഥാപാത്രത്തെക്കുറിച്ച് വിവേക് അഗ്നിഹോത്രി പറയുന്നത്. വാക്സിന്‍ വാര്‍ എന്ന സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രമാണ് റെയ്മ സെന്നിന്റെ രോഹിണി സിംഗ് ദൂലിയ.
യുഎസിലെ ടൈംസ് സ്ക്വയറില്‍ ഈയിടെ ചിത്രത്തിന്റെ പ്രൊമോഷന്‍ നടന്നു. ഫ്ലാഷ് മോബും ഡാന്‍സും എല്ലാം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അരങ്ങേറി. ഇപ്പോള്‍ ഇന്ത്യയിലാണ് ചിത്രത്തിന്റെ പ്രൊമോഷന്‍ നടക്കുന്നത്.
അനുപം ഖേര്‍, നാന പടേക്കര്‍, സപ്തമി ഗൗഡ, പല്ലവി ജോഷി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോവിഡ് വലിയ വില്ലനായി ഇന്ത്യയെ പ്രതിസന്ധിയിലാക്കിയപ്പോള്‍ എങ്ങിനെയാണ് ഇന്ത്യ സ്വന്തമായി വാക്സിന്‍ വികസിപ്പിച്ചെടുത്തത്? അതിന് പിന്നിലെ വെല്ലുവിളികള്‍ എന്തൊക്കെ? എന്നീ കാര്യങ്ങളാണ് വാക്സിന്‍ വാര്‍ പറയുന്നത്. ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക