Categories: Cricket

ഏഷ്യ കപ്പില്‍ മുത്തമിട്ട് ഇന്ത്യ; ശ്രീലങ്കയെ തകര്‍ത്ത് തരിപ്പണമാക്കി

പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ കലാശപ്പോരാട്ടത്തില്‍ നേടിയത്

Published by

കൊളൊംബോ : ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ കപ്പടിച്ചു. വെറും 6.1 ഓവറില്‍ ഇന്ത്യ വിജയ ലക്ഷ്യമായ 51 റണ്‍സ് നേടി.

ശുഭ്മന്‍ ഗില്‍ 19 പന്തില്‍ 27 റണ്‍സും ഇഷാന്‍ കിഷന്‍ 18 പന്തില്‍ 23 റണ്‍സും നേടി ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു. പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ കലാശപ്പോരാട്ടത്തില്‍ നേടിയത്.

നേരത്തെ മൊഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ ബൗളിംഗില്‍ ശ്രീലങ്ക 15.2 ഓവറില്‍ പുറത്തായി. സിറാജ് ആറ് വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ 3 വിക്കറ്റും നേടിയാണ് ഇന്ത്യയുടെ ബൗളിംഗിനെ മുന്നോട്ട് നയിച്ചത്.ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി.

അഞ്ച് ശ്രീലങ്കന്‍ ബാട്സ്മാന്മാര്‍ റണ്ണെടുക്കാതെ പുറത്തായി.ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റു ചെയ്യുകയായിരുന്നു. എന്നാല്‍ കളി ആരംഭിയ്‌ക്കുന്നതിന് മഴ തടസം സൃഷ്ടിച്ചു.വൈകി കളി ആരംഭിച്ചപ്പോഴാണ് സിറാജ് തീമഴയായി മാറിയത്.

ആദ്യ ആറ് ഓവര്‍ കഴിയുമ്പോള്‍ ശ്രീലങ്കയുടെ അഞ്ച് വിക്കറ്റുകള്‍ വീണു. ഒരു ഘട്ടത്തില്‍ 13-6 എന്ന നിലയിലായിരുന്നു അവര്‍. ഒരു ഓവറില്‍ നാലു വിക്കറ്റ് നേടി സിറാജ് ആണ് ശ്രീലങ്കന്‍ ബാറ്റിംഗിന്റെ നടുവൊടിച്ചത്.

ബുമ്ര ആദ്യം കുശാല്‍ പെരേരയെ റണ്‍സെടുക്കാതെ പുറത്താക്കി. പിന്നെ സിറാജ് തകര്‍ക്കുകയായിരുന്നു. സിറാജ് എറിഞ്ഞ നാലാം ഓവറിലാണ് നാലു വിക്കറ്റ് വീണത്. ആദ്യ പന്തില്‍ നിസങ്ക വീണു. മൂന്നാം പന്തില്‍ സമരവിക്രമ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. നാലാം പന്തില്‍ അസലങ്ക ഇഷാന്‍ കിഷന് ക്യാച്ച് നല്‍കി. ആറാം പന്തില്‍ ധനഞ്ചയ ഡിസില്വയും വീണു.

സിറാജിന്റെ അടുത്ത ഓവറില്‍ ഷനകയും പുറത്തായി. മൂന്ന് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് 5 വിക്കറ്റ് വീഴ്‌ത്തിയത്. 16 പന്ത് എറിയുമ്പോള്‍ തന്നെ 5 വിക്കറ്റ് വീഴ്‌ത്തിയ സിറാജ് ഏറ്റവും വേഗത്തില്‍ 5 വിക്കറ്റ് വീഴ്‌ത്തുന്ന താരമായി മാറി.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by