ന്യൂദൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഒരാള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ദക്ഷിണ കൊറിയയുടെ അംബാസഡര്‍. അതിന് അദ്ദേഹത്തിന് ഒരു വ്യക്തമായ കാരണവുമുണ്ട്.
“ശ്രീരാമന്റെ ജന്മദേശമായ അയോധ്യയുമായി ദക്ഷിണ കൊറിയയ്‌ക്ക് ആത്മബന്ധമുണ്ട്. രണ്ടായിരം വർഷങ്ങള്‍ക്ക് മുൻപ് ഭാരതത്തിലെ രാജകുമാരി കൊറിയൻ രാജാവിനെ വിവാഹം കഴിച്ചിരുന്നുവെന്നും ഭാരതത്തിലെ ആ സ്ഥലം അയോധ്യയാണ് എന്നും പറയപ്പെടുന്നു. ഭാരതത്തിലെ രാജകുമാരി വന്ന രാജ്യം അയുത്ത എന്നാണ് ചരിത്രപുസ്തകത്തിലെ സൂചന. സൂരിരത്ന എന്ന ഭാരതത്തിലെ രാജകുമാരി അയുത്ത എന്ന രാജ്യത്തില്‍ നിന്നാണ്. അത് ഇന്നത്തെ അയോധ്യയാണെന്ന് കരുതുന്നു.ദക്ഷിണകൊറിയയില്‍ രാജകുമാരിയായി എത്തിയ ശേഷം ഹിയോ ഹ്വാങ് ഓക് എന്നാണ് സൂരിരത്ന വിളിക്കപ്പെട്ടിരുന്നത്”- ദക്ഷിണ കൊറിയയുടെ അംബാസഡര്‍ ചാംഗ് ബോക്ക് പറഞ്ഞു.
“അയോധ്യയുമായി പൗരാണിക കാലം മുതൽ ദക്ഷണി കൊറിയയ്‌ക്ക് ആത്മ ബന്ധമുണ്ട്. ഭാരതത്തില്‍ നിന്നും ദക്ഷിണകൊറിയയിലെ രാജാവിന്റെ വധുവായി എത്തിയ രാജകുമാരി ഉത്തര്‍പ്രദേശിലെ അയോധ്യയിൽ നിന്നാണെന്ന് ചരിത്ര പുസ്‌കങ്ങളിൽ പറയുന്നു”-അംബാസഡര്‍ പറയുന്നു. “ദക്ഷിണ കൊറിയയിലെ പ്രസിദ്ധമായ പുസ്തകമാണ് സഗ് മുക് യുസ. മൂന്ന് രാജകുടുംബങ്ങളുടെ കഥയാണിതില്‍. ഇതില്‍ അയുത്ത രാജ്യത്തിലെ രാജകുമാരി ഹ്വാങ് ഓകിന്റെ കഥയുമുണ്ട്. കൊറിയയിലെ രാജാവ് കിം സുറോയും ഹ്വാങ് ഓകും പത്ത് മക്കളോടൊപ്പം 150 വര്‍ഷം ജീവിച്ചിവെന്നാണ് കഥ”. -ബിബിസി റിപ്പോര്‍ട്ട് പറയുന്നതായി അംബാസഡര്‍ ചാങ് ബോക്ക് വിശദീകരിച്ചു. .
”ചരിത്രപരമായി ഞങ്ങൾക്കും അയോദ്ധ്യ പുണ്യസ്ഥലമാണ്. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ഞങ്ങൾക്കും പ്രധാനമാണ്. അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്കുള്ള ക്ഷണം പ്രതീക്ഷിക്കുന്നു. “- അംബാസഡര്‍ ചാങ് ബോക്ക് പറയുന്നു.
അയോധ്യയിലെ രാമജന്മഭൂമിക്ഷേത്രത്തിന്റെ പ്രതിഷ്ഠാ മഹോത്സവത്തിൽ 160 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും . ആകെ അഞ്ച് ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 15 നും 24 നും ഇടയിലാണ് വിഗ്രഹപ്രതിഷ്ഠ.
പ്രതികരിക്കാൻ ഇവിടെ എഴുതുക