കാസർകോഡ്: മഞ്ചേശ്വരത്ത് സ്വിഫ്റ്റ് കാറിൽ കർണാടക മദ്യം കടത്താൻ ശ്രമം. കാറിൽ കൊണ്ടുവന്ന 172.8 ലിറ്റർ മദ്യം എക്‌സൈസ് പിടിച്ചെടുത്തു. ചെക്ക്‌പോസ്റ്റിൽ 960 ടെട്രാ പാക്കറ്റുകളിലായാണ് എക്‌സൈസ് സംഘം മദ്യം പിടിച്ചെടുത്തത്. സംഭവത്തിൽ ഹോസ്ദുർഗ് പെരിയ സ്വദേശി ദാമോദരൻ, തെക്കിൽ സ്വദേശി മനോമോഹൻ എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ ആർ റിനോഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസറായ സുരേഷ് ബാബു കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഇജ്ജാസ് പി പി, മഞ്ജുനാഥൻ വി, അഖിലേഷ് എം എം, ഡ്രൈവർ സത്യൻ കെ ഇ എന്നിവരുണ്ടായിരുന്നു.
അതേസമയം കൊച്ചി നഗരസഭയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഫോർട്ട്‌കൊച്ചി കൽവത്തി അനീഷാണ് അറസ്റ്റിലായത്. ഈ കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. കൊച്ചി ഡെപ്യൂട്ടി മേയറുടെ പിഎ ആണെന്ന വ്യാജേനയാണ് പ്രതി പണം തട്ടിയത്. എടവനാട് സ്വദേശിയ്‌ക്ക് കൊച്ചിയിൽ കണ്ടിജന്റ് സൂപ്പർവൈസറായി ജോലി നൽകാമെന്ന് പറഞ്ഞ് 60,000 രൂപ കൈപ്പറ്റുകയായിരുന്നു.
















