Categories: India

ചൈനയുടെ വ്യാപാരശൈലിയ്‌ക്ക് വിമര്‍ശനം; വിവേചനരഹിതവും സുതാര്യവുമായ ബഹുമുഖ വ്യാപാര സംവിധാനം വരണമെന്ന് ജി20 ഉച്ചകോടി

ആരോഗ്യകരമല്ലാത്ത ചൈനയുടെ വ്യാപാരരീതികളെ പാടെ വിമര്‍ശിച്ച് ജി20 ഉച്ചകോടി.

Published by

ന്യൂദല്‍ഹി: ആരോഗ്യകരമല്ലാത്ത ചൈനയുടെ വ്യാപാരരീതികളെ പാടെ വിമര്‍ശിച്ച് ജി20 ഉച്ചകോടി. ലോകവ്യാപാര സംഘടന (ഡബ്ല്യുടിഒ)യുടെ കാതലായ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവേചനരഹിതവും സുതാര്യവുമായ വ്യാപാര സംവിധാനമാണ് ഉണ്ടാകേണ്ടതെന്ന് ജി20 ഉച്ചകോടിയില്‍ പ്രഖ്യാപനം.

. എല്ലാവരുടെയും വളര്‍ച്ചയുടെയും സമൃദ്ധിയുടെയും എഞ്ചിനായി വ്യാപാരം മാറണമെന്ന് പറയുമ്പോള്‍ മറ്റ് രാജ്യങ്ങളിലെ വ്യാപാരങ്ങളെ വിഴുങ്ങുന്ന ചൈനയുടെ രീതിയെ പരോക്ഷമായി വിമര്‍ശിക്കുകയാണ് ജി20 ഉച്ചകോടിയിലെ ദല്‍ഹി പ്രഖ്യാപനം.

എല്ലാവര്‍ക്കും അനുകൂലമായ വ്യാപാര-നിക്ഷേപ അന്തരീക്ഷം പരിപോഷിപ്പിക്കണം. സംരക്ഷണവാദത്തെ നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം ന്യായമായ മത്സരവും വ്യാപാരമേഖലയില്‍ ഉറപ്പാക്കണം. എല്ലാ അംഗങ്ങളെയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ ലോക വ്യാപാര സംഘടനയില്‍ പരിഷ്കരണം വരണം. കൂടാതെ 2024-ഓടെ എല്ലാ അംഗങ്ങള്‍ക്കും യോജിക്കാവുന്ന തര്‍ക്ക പരിഹാര സംവിധാനം എന്ന ലക്ഷ്യത്തോടെ ചര്‍ച്ചകള്‍ നടത്തും. ലോക വ്യാപാര സംഘടനയുടെ പതിമൂന്നാം മന്ത്രിതല സമ്മേളനത്തില്‍ (എംസി13) നല്ല ഫലങ്ങള്‍ ഉറപ്പാക്കാന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കും.

ചെറുകിട-ഇടത്തരം സൂക്ഷ്മ (എംഎസ്എംഇ) വ്യവസായസംരംഭങ്ങളെ അന്താരാഷ്‌ട്ര വ്യാപാരത്തിലേക്ക് സംയോജിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ജയ്പൂര്‍ ആഹ്വാനത്തെ സ്വാഗതം ചെയ്യും.- ജി20 ഉച്ചകോടി പ്രഖ്യാപനം പറയുന്നു.

അപകടസാധ്യതകള്‍ തിരിച്ചറിയാനും പ്രതിരോധശേഷി വളര്‍ത്തിയെടുക്കാനും അംഗങ്ങളെ സഹായിക്കുന്ന ആഗോള മൂല്യ ശൃംഖലകളുടെ (ജിവിസി) മാപ്പിംഗിനായി ജ20 ജനറിക് രൂപരേഖ സ്വീകരിക്കുന്നതിനെ സ്വാഗതം ചെയ്യും.വ്യാപാര രേഖകളുടെ ഡിജിറ്റല്‍വല്‍കരണം സ്വാഗതം ചെയ്യും.വ്യാപാര, പരിസ്ഥിതി നയങ്ങള്‍ ഡബ്ല്യുടിഒ ബഹുമുഖ പാരിസ്ഥിതിക കരാറുകള്‍ എന്നിവയ്‌ക്ക് അനുസൃതമായി പരസ്പര പിന്തുണയുള്ളതായിരിക്കണമെന്ന് ഉറപ്പാക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക