Categories: India

ആക്റ്റ് ഈസ്റ്റ് നയത്തിന്റെ കേന്ദ്ര സ്തംഭമാണ് ആസിയാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ചരിത്രവും ഭൂമിശാസ്ത്രവും ഇന്ത്യയെയും ആസിയാന്‍ രാജ്യങ്ങളെയും ഒന്നിപ്പിക്കുന്നുവെന്നും മോദി

Published by

ജക്കാര്‍ത്ത: ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ കേന്ദ്ര സ്തംഭമാണ് ആസിയാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യയുടെ ഇന്തോ പസഫിക് നയത്തില്‍ ആസിയാന് പ്രധാന സ്ഥാനമാണുളളതെന്നും മോദി പറഞ്ഞു.

ആസിയാന്‍-ഇന്ത്യ ഉച്ചകോടിയുടെ സഹ അധ്യക്ഷനാകുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉച്ചകോടി സംഘടിപ്പിച്ചതിന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയെ നരേന്ദ്രമോദി അഭിനന്ദിച്ചു. വികസ്വര രാജ്യങ്ങളുടെ ശബ്ദം ഉയര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചരിത്രവും ഭൂമിശാസ്ത്രവും ഇന്ത്യയെയും ആസിയാന്‍ രാജ്യങ്ങളെയും ഒന്നിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അനിശ്ചിതത്വത്തിന്റെ അന്തരീക്ഷത്തിലും ഇന്ത്യ-ആസിയാന്‍ പരസ്പര സഹകരണത്തില്‍ സ്ഥിരമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.ടിമോറിലെ ദിലിയില്‍ ഇന്ത്യന്‍ എംബസി തുറക്കുമെന്ന് മോദി പ്രഖ്യാപിച്ചു.

വസുധൈവ കുടുംബകം – ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി, ഈ വികാരമാണ് ഇന്ത്യയുടെ ജി-20 പ്രസിഡന്‍സിയുടെ പ്രമേയം എന്ന് അദ്ദേഹം പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടാണ്. ഇതിനായി, കോവിഡിന് ശേഷമുള്ള ലോകക്രമം കെട്ടിപ്പടുക്കേണ്ടതും മനുഷ്യ ക്ഷേമത്തിനായി എല്ലാവരുടെയും ശ്രമങ്ങളും ആവശ്യമാണെന്നും മോദി പറഞ്ഞു.

കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. കൂടുതല്‍ മനുഷ്യ ശാക്തീകരണത്തിനായി പ്രധാന മേഖലകളില്‍ അടുത്ത സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടന്നതായി മോദി പറഞ്ഞു. തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം, സൈബര്‍ സുരക്ഷ, ഭക്ഷണം, ആരോഗ്യം, ഊര്‍ജ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഉള്‍പ്പെടെയുള്ള ആഗോള പ്രശ്നങ്ങള്‍ കൂട്ടായി അഭിസംബോധന ചെയ്യാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by