ന്യൂദല്‍ഹി: ബാറ്ററി ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച ചേര്‍ന്ന പ്രതിവാര കാബിനറ്റ് തീരുമാനിച്ചു. ഊര്‍ജത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. പുനരുപയോഗ ഊര്‍ജത്തിലൂടെ ആവശ്യങ്ങളുടെ 50 ശതമാനം കൈവരിക്കുക എന്നതാണ് ലക്ഷ്യവയ്‌ക്കുന്നത്.
2030ഓടെ പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിലൂടെ 50 ശതമാനം ഊര്‍ജ ആവശ്യങ്ങളും നിറവേറ്റാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ 3,760 കോടി രൂപ ചെലവഴിക്കുമെന്നും ഇത് 100 ശതമാനം കേന്ദ്ര ഗ്രാന്റായിരിക്കുമെന്നും ക്യാബിനറ്റ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനായി അടിസ്ഥാന സൗകര്യ പദ്ധതികളെ പിന്തുണയ്‌ക്കുന്നതിനാണ് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് നല്‍കുന്നത്. പദ്ധതിയുടെ മൊത്തം മൂലധനച്ചെലവിന്റെ 40 ശതമാനമാണ് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ബാറ്ററി ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ പ്രധാനമാണെന്നും താക്കൂര്‍ പറഞ്ഞു.
ഈ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് 2025-26 ഓടെ 4,000 മെഗാവാട്ട് മണിക്കൂര്‍ ബാറ്ററി ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ സഹായിക്കും. വൈദ്യുതി വിതരണ കമ്പനികള്‍ക്ക് (ഡിസ്‌കോം) ഇത്തരത്തില്‍ വയബിലിറ്റി ഗാബ് ഫണ്ടിംഗ് ആദ്യം ലഭിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക