ജയ് പൂര്‍: രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ മഹാദേവ് ക്ഷേത്രത്തിലെ ഹിന്ദു പുരോഹിതനായ മഹന്ത് സിയാറാം ദാസ് ബാബ കൊലചെയ്യപ്പെട്ടു. ടോങ്കിലെ ശിവക്ഷേത്രത്തില്‍ അര്‍ധരാത്രിയാണ് അജ്ഞാതരായ അക്രമികള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് മഹന്ത് സിയാറാം ദാസ് ബാബയെ കൊലപ്പെടുത്തിയത്. 93 വയസ്സാണ് ഈ ഹിന്ദു പുരോഹിതന്. ബുധനാഴ്ച ക്ഷേത്രത്തിലെത്തിയ സാധാരണക്കാരാണ് മഹന്തിന്റെ ശരീരം കണ്ടെത്തിയത്. വിവരം അറിഞ്ഞതോടെ എസ് പി രാജ്ശ്രീ രാജ് വര്‍മ്മയും സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ഇതോടെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ഡിഗ്ഗി ഗ്രാമത്തില്‍ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കുകയാണ്.
പ്രതിഷേധം സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേക്കും പടരുകയാണ്. അജ്ഞാതരായ അക്രമികളാണ് സന്യാസിയെ കൊല ചെയ്തതെന്ന് പറയുന്നു. പൊതുവേ സമുദായ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ് ടോങ്ക് ജില്ല.
മഹാദേവ് മന്ദിരത്തിലെ പുരോഹിതനെ കൊല ചെയ്തതായി അറിയിപ്പ് ലഭിച്ച ഉടന്‍ പൊലീസ് സംഭവസ്ഥലത്ത് എത്തിയതായി ടോങ്കിലെ എസ് പി രാജശ്രീ രാജ് വര്‍മ്മ പറഞ്ഞു. പൊലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനായി ഒരു മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്.
“എന്തുകൊണ്ടാണ് രാജസ്ഥാനില്‍ പുരോഹിതരെയും സന്യാസിമാരെയും കൊല ചെയ്യുന്നത്.? ടോങ്ക് മേഖലയിലെ സുപ്രസിദ്ധ മഹന്ത് സിയാറാം ദാസ് ബാബ ജി ആണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമായി സന്യാസിമാരെയും മഹന്തുക്കളെയും സാമൂഹ്യവിരുദ്ധരെക്കൊണ്ട് പീഡിപ്പിക്കുകയാണ് കോണ്‍ഗ്രസ്. സന്ത് സമൂഹത്തോടുള്ള ഈ അവഗണന ഗെലോട്ട് സര്‍ക്കാരിന്റെ പ്രീണനരാഷ്‌ട്രീയത്തിന്റെ ഭാഗമാണ്.”-രാജസ്ഥാനില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക