ന്യൂദല്‍ഹി: ഇംഗ്ലീഷ് നോവലിസ്റ്റും കോളമെഴുത്തുകാരനുമായ കേരളത്തില്‍ നിന്നുള്ള മനു ജോസഫിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ സൈബര്‍ ആക്രമണം. ഇതിന് കാരണം അദ്ദേഹം ഇന്ത്യയുടെ അഭിമാനമായി മാറിയ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങിയ സംഭവത്തെ പരിഹസിച്ചു തള്ളുന്ന ലേഖനം പ്രസിദ്ധീകരിച്ചതാണ്. ലൈവ് മിന്‍റ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളില്‍ ആണ് ഈ ലേഖനം പ്രസിദ്ധകരിച്ചത്.
“ചന്ദ്രനില്‍ ബഹിരാകാശ പേടകം ഇറക്കുക വഴി ..ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുകയല്ല ചെയ്തത്. പകരം, ചന്ദ്രനില്‍ പേടകമിറക്കുക എന്ന ദൗത്യത്തിന്റെ അന്തസ്സ് അത് ഇടിച്ചുതാഴ്‌ത്തുകയായിരുന്നു”- മനുജോസഫ് തന്റെ ലേഖനത്തില്‍ ഒരിടത്ത് പറയുന്നു.
“ചന്ദ്രോപരിതലം പോലെ കുണ്ടും കുഴിയുമുള്ള റോഡുകളാണ് ഉള്ളതെന്നതിനാല്‍ ചന്ദ്രനില്‍ പേടകം ഇറക്കിയതുകൊണ്ട് ഇന്ത്യയുടെ അന്തസ്സ് ഉയരില്ല.” – മനു ജോസഫിന്റെ അടുത്ത വിമര്‍ശനം ഇതായിരുന്നു. മനു ജോസഫ് ലൈവ് മിന്‍റില്‍ എഴുതിയ ഹൗ ടു സര്‍വൈവ് ഇഫ് യു ഡോണ്ട് ഫീല്‍ പ്രൗഡ് ഓഫ് ഇന്ത്യാസ് മൂണ്‍ ലാന്‍റിംഗ് (How to survive if you don’t feel proud of India’s Moon Landing) എന്ന ലേഖനത്തിലാണ് ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തോട് പുച്ഛം പ്രകടിപ്പിക്കുന്ന അഭിപ്രായപ്രകടനം നടത്തിയത്.
മോദിയുടെ ഭരണകാലത്ത് ഇന്ത്യയിലെ ടിയര്‍ 2 നഗരങ്ങളിലെ പോലും ഉള്ള റോഡുകളുടെ നിലവാരം ഉയര്‍ന്ന സമയത്താണ് മനു ജോസഫ് ഈ അഭിപ്രായപ്രകടനം നടത്തിയതെന്നത് മോശമായിപ്പോയി എന്ന് പലരും അഭിപ്രായപ്പെടുന്നു.
“ഇന്ത്യയിലെ മിടുക്കരായ ബഹിരാകാശ ശാസ്ത്രജ്ഞരുടെ നേട്ടത്തെ ഇങ്ങിനെ ഇകഴ്‌ത്തിക്കാട്ടരുതെന്ന് പലരും അഭിപ്രായപ്പെടുന്നു. താങ്കളും നമ്മളും ഉറക്കമൊഴിച്ചതിനേക്കാള്‍ എത്രയോ രാത്രികള്‍ ഉറക്കമിളച്ചാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ആ നേട്ടം കൊയ്തത്.” – സമൂഹമാധ്യമത്തിലെ ഒരു പ്രതികരണം പറയുന്നു.
“ആവശ്യത്തിന് കക്കൂസുകളില്ലാത്ത രാജ്യം ബഹിരാകാശ ദൗത്യം നടത്തുന്നുവെന്ന് പരിഹസിച്ച ബ്രിട്ടീഷ് ടിവി ആങ്കറുടെ അതേ രീതിയിലാണ് മനുജോസഫിന്റെയും പ്രതികരണം. അധികമാരും കടന്നുവരാത്ത സവിശേഷ മേഖലയായ ബഹിരാകാശ പര്യവേക്ഷണം പ്രതിരോധം, കാലാവസ്ഥാപ്രവചനം, ധാതു പര്യവേക്ഷണം തുടങ്ങി ഇതിന്റെ ഗുണം പലതാണ്. താങ്കളുടെ ലേഖനത്തിന്റെ ഉള്ളിലെ സൂചന ഇന്ത്യ തട്ടിപ്പ് നടത്തി എന്നതുപോലെയാണ്. “- മറ്റൊരു വായനക്കാരന്‍ സമൂഹമാധ്യമത്തില്‍ നടത്തിയ പ്രതികരണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക