ന്യൂദല്‍ഹി: താലിബാന് തീവ്രവാദികളുടെ ഭരണത്തിലാണെങ്കിലും ഭക്ഷ്യക്ഷാമം നേരിടുന്ന അഫ്ഗാനിസ്ഥാന് ഗോതമ്പ് മുതല്‍ ഐക്യരാഷ്ട്ര സഭ നടത്തുന്ന മയക്കുമരുന്ന് പുനരധിവാസ ക്യാമ്പുകള്‍ക്കുള്ള സാമഗ്രികളുടെ വിതരണം വരെ ഇന്ത്യ തുടര്‍ന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള മാനുഷിക സഹായം എന്ന നിലയിലാണിത്.
അഫ്ഗാനിസ്ഥാനിലെ സ്ഥിതി വഷളാകുന്നതും യുഎന്‍ ഏജന്‍സികളുടെ അഭ്യര്‍ത്ഥനകളും കണക്കിലെടുത്താണ് വൈദ്യസഹായവും ഭക്ഷണ സഹായവും ഉള്‍പ്പെടെ ഇന്ത്യ നല്‍കിയത്. ഐക്യ രാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിയുമായാണ് ഇന്ത്യ സഹരിച്ചത്.
ഈ പങ്കാളിത്തത്തിന് കീഴില്‍, അഫ്ഗാനിസ്ഥാനിലുടനീളമുള്ള ലോക ഭക്ഷ്യ പദ്ധതി കേന്ദ്രങ്ങള്‍ക്ക് സഹായമായി ഇന്ത്യ മൊത്തം 47,500 മെട്രിക് ടണ്‍ ഗോതമ്പ് വിതരണം ചെയ്തിട്ടുണ്ട്. നേരത്തെ വാഗാ-അട്ടാരി അതിര്‍ത്തിയിലൂടെ പാകിസ്ഥാന് വഴി ട്രക്കുകളില്‍ അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് അയച്ചിരുന്നെങ്കില്‍ അടുത്തിടെ കയറ്റുമതി ഇറാനിലെ ചബഹാര്‍ തുറമുഖം വഴിയായിരുന്നു.
അഫ്ഗാനിസ്ഥാനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ , പ്രത്യേകിച്ച് സ്ത്രീകളുടെ ക്ഷേമത്തിനായും ഐക്യരാഷ്ട്ര സഭയുമായി ഇന്ത്യ സഹകരിച്ചു.ഈ പങ്കാളിത്തത്തിന് കീഴില്‍, ഇന്ത്യ 1,100 യൂണിറ്റ് സ്ത്രീ ശുചിത്വ കിറ്റുകളും പുതപ്പുകളും വൈദ്യ സഹായവും കാബൂളിലെ ഐക്യരാഷ്ട്ര സഭ ഓഫീസിന് നല്കി. അഫ്ഗാനിസ്ഥാനില്‍ ഉടനീളമുള്ള സ്ത്രീകള്‍ക്കായുള്ള മയക്കുമരുന്ന് പുനരധിവാസ ക്യാമ്പുകളില്‍ ഇന്ത്യ നല്കിയ സഹായ ഉത്പന്നങ്ങള്‍ ഉപയോഗിക്കും. ഈ ക്യാമ്പുകള്‍ക്ക് കൂടുതല്‍ വൈദ്യസഹായവും ഇന്ത്യ നല്‍കും.
ഏകദേശം 200 ടണ്‍ അവശ്യ മരുന്നുകള്‍, കോവിഡ് -19 വാക്സിനുകള്‍, ക്ഷയരോഗ വിരുദ്ധ മരുന്നുകള്‍, പീഡിയാട്രിക് സ്റ്റെതസ്കോപ്പുകള്‍, മൊബൈല്‍ സ്ഫിഗ്മോമാനോമീറ്ററുകള്‍, പീഡിയാട്രിക് ബ്ലഡ് പ്രഷര്‍ കഫുകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, ഡ്രിപ്പ് ചേംബ് പമ്പുകള്‍ തുടങ്ങിയ മെഡിക്കല്‍, സര്‍ജിക്കല്‍ ഇനങ്ങളുള്‍പ്പെടെ 200 ടണ്‍ മെഡിക്കല്‍ സഹായവും ഇന്ത്യ വിതരണം ചെയ്തിട്ടുണ്ട്. കാബൂളിലെ ഇന്ദിരാഗാന്ധി കുട്ടികളുടെ ആശുപത്രിയിലും ചികിത്സാ സഹായം കൈമാറി.
കാബൂളിലെ ഹബീബിയ സ്കൂളിനുള്ള സഹായവും ഇന്ത്യ തുടരുന്നുണ്ട്. 2023-24 ബജറ്റില്‍ അഫ്ഗാനിസ്ഥാന് സഹായം നല്‍കുന്നതിനായി ഇന്ത്യ സര്‍ക്കാര്‍ 200 കോടി രൂപയാണ് നീക്കിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: