Categories: Kerala

യുഡിഎഫും എല്‍ഡിഎഫും മാസപ്പടി മുന്നണികള്‍; കണക്കുകള്‍ പുറത്ത് വിടുമോ എന്ന് ഡോ. കെ. എസ്. രാധാകൃഷ്ണന്‍

കരിമണല്‍ കര്‍ത്തയില്‍ നിന്നും പിരിച്ച പണത്തിന്റെ കണക്കു തെരഞ്ഞടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ വാര്‍ഷിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അക്കാര്യം മാലോകരെ അറിയിക്കാന്‍ അങ്ങ് തയ്യാറാകുമോ?

Published by

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ എല്‍ഡിഎഫിനോയും യുഡിഎഫിനോടും ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണന്‍. ഒടുവില്‍ പ്രതിപക്ഷ നേതാവ് സതീശനും സമ്മതിച്ചു മുഖ്യമന്ത്രി വിജയനും മകള്‍ക്കും ഒപ്പം യു ഡി എഫ് നേതാക്കളും കരിമണല്‍ കര്‍ത്തയില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചില ചോദ്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കാതിരിക്കാന്‍ നമുക്കാകില്ല.

(1) ഏതെല്ലാം നേതാക്കള്‍ എത്ര വെച്ച് പിരിച്ചിട്ടുണ്ട്? അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ വീട്ടില്‍ നിന്നും തേങ്ങാ വിറ്റ പണമെടുത്തു അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ടതില്ല. പക്ഷെ ഒരു പണിയും എടുക്കാതെ കോടികള്‍ എങ്ങനെ ഉണ്ടാക്കി എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ടു ഓരോരുത്തരും പിരിച്ച കണക്കു വെളിവാക്കാമോ?

(2) രസീത് നല്കിയാണോ പണം പിരിച്ചത്? ആദായനികുതി വകുപ്പിന് കര്‍ത്താ നല്‍കിയ രേഖ പ്രകാരം ഒരു രസീതും നല്‍കാതെ 96 കോടി രൂപ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക്,  

അവരുടെ പ്രീതി നേടുന്നതിന് വേണ്ടി നല്‍കിയിട്ടുണ്ട് എന്ന് പറയുന്നു. അക്കാര്യം ആദായ നികുതി വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടും ഉണ്ട്.

(3) രസീത് നല്‍കാതെ പണം പിരിക്കുന്നത് കുറ്റകരമായതുകൊണ്ട് ഈ കുറ്റകൃത്യം ചെയ്തവര്‍ അങ്ങയുടെ മുന്നണിയില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ഉത്തരവാദിത്വ ബോധമുള്ള പൗരന്‍ എന്ന നിലയില്‍ അക്കാര്യം മാലോകരെ അറിയിക്കാനും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ എത്തിക്കാനും അങ്ങ് ശ്രമിക്കുമോ?

(4) കരിമണല്‍ കര്‍ത്തയില്‍ നിന്നും പിരിച്ച പണത്തിന്റെ കണക്കു തെരഞ്ഞടുപ്പ് കമ്മീഷന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ നല്‍കിയ വാര്‍ഷിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അക്കാര്യം മാലോകരെ അറിയിക്കാന്‍ അങ്ങ് തയ്യാറാകുമോ?

(5) അങ്ങ് നേരിട്ട് കര്‍ത്തയില്‍ നിന്നും പണം കൈപറ്റിയിട്ടുണ്ട്? ഉണ്ടെങ്കില്‍ എത്ര?

മുഖ്യമന്ത്രിയോടല്ല അദ്ദേഹത്തിന്റെ മരുമകനും മന്ത്രിയുമായ റിയാസിനോട് ചിലതു ചോദിക്കേണ്ടതുണ്ട്. (1) കരിമണല്‍ കര്‍ത്തയില്‍ നിന്നും അദ്ദേഹത്തിന്റെ ഭാര്യ മാസപ്പടി കൈപ്പറ്റുന്ന കാര്യം അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിരുന്നോ?

(2) അങ്ങ് തെരഞ്ഞടുപ്പ് കമ്മീഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭാര്യ കൈപ്പറ്റിയ ഈ തുക കുടി ഉള്‍പ്പെടുത്തിയിട്ടുണ്ടോ?

(3) യാതൊരു സേവനവും വീണാ വിജയനില്‍ നിന്നും സ്വീകരിക്കാതെയാണ് കര്‍ത്തായുടെ കമ്പനി പണം നല്‍കിയത് എന്നാണ് അവര്‍ ആദായ നികുതി വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത് ശരിയാണോ?

(4) അങ്ങയുടെ ഭാര്യാപിതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ പ്രീതി സമ്പാദിക്കുന്നതിനു വേണ്ടിയാണു വീണക്ക് പണം നല്‍കിയത് എന്നാണ് കര്‍ത്താ പറയുന്നത്. കര്‍ത്തായുടെ ഈ ആരോപണം ശരിയാണോ? തെറ്റാണെങ്കില്‍ കര്‍ത്തയ്‌ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുവാന്‍ അങ്ങ് തയ്യാറാണോ?

ഇത്രയേറെ ഒത്തൊരുമയുള്ള ഭരണ – പ്രതിപക്ഷങ്ങള്‍ ലോകത്തൊരിടത്തും ഉണ്ടാകില്ല. അഴിമതിപ്പണമാണ് രണ്ടുപേരെയും യോജിപ്പിക്കുന്ന ഘടകം. മുപ്പതുകൊല്ലമായി താന്‍ പൊതുജീവിതം നയിക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവ് സതീശന്‍ അവകാശപ്പെടുന്നത്. ആറു പതിറ്റാണ്ടായി താന്‍ പൊതുജീവിതം നയിക്കുന്നു എന്നാണ് മുഖ്യമന്ത്രി വിജയന്‍ അവകാശപ്പെടുന്നത്. പൊതുജീവിതം എന്ന് ഇവര്‍ പറയുന്നതുകൊണ്ട് ഇവര്‍ അര്‍ത്ഥമാക്കുന്നത് തങ്ങള്‍ പൊതുചിലവില്‍ ജീവിച്ചു എന്ന് മാത്രമാണ്. വെറുതെ ഒരു കൗതുകത്തിനു ചോദിക്കുന്നതാണ് ഈ പൊതുജീവിതം കൊണ്ട് രണ്ടു പേരും എത്രയാണ് സമ്പാദിച്ചത്? ശതകോടികള്‍ എന്നാണ് ജനസംസാരം. അത് ഒരുപക്ഷെ തെറ്റായിരിക്കാം. രണ്ടു പേരും മാതൃക പുരുഷന്‍ന്മാരല്ലേ ആ കണക്ക് കൂടി വെളിവാക്കുന്നതല്ലേ നല്ലത്.

അതുകൊണ്ട്, രണ്ടു മുന്നണിയും ഒരുമിച്ചുനിന്നു മത്സരിക്കുന്നതല്ലേ ഈ സാഹചര്യത്തില്‍ ഉചിതം?  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക