കാവാലം മാധവന്‍കുട്ടി
വൈദികകാലസാഹിത്യങ്ങളില്‍ രാമകഥ എവിടേയും കേട്ടിട്ടില്ല. എന്നാല്‍ പില്‍ക്കാലത്ത് രാമകഥയ്‌ക്കു കിട്ടിയ ജനകീയ പ്രസക്തി മറ്റൊരു പുരാണ കഥകള്‍ക്കും കിട്ടിയിട്ടുമുണ്ടാവില്ല. രാമായണങ്ങള്‍ പലതുണ്ടെങ്കിലും അവയില്‍ പ്രധാനം വാല്മീകി രാമായണം തന്നെയാണ്.
ഭാരതത്തില്‍ മാത്രം ആറിലേറെ രാമായണങ്ങള്‍ പാരായണം ചെയ്യപ്പെടുന്നുണ്ട്. വാല്മീകിരാമായണം, അദ്ധ്യാത്മ രാമായണം, കമ്പരാമായണം, സുന്ദരരാമായണം, തുളസീദാസരാമായണം, കൃതിവാസരാമായണം അങ്ങനെപോകുന്നു രാമായണങ്ങള്‍.
ഭാരതത്തില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും രാമനെ നായകനാക്കി മുന്നൂറിലധികം രാമായണങ്ങളുണ്ടെന്നാണ് കാണുന്നത്. അതുപോലെ ഹനുമാനെ നായകനാക്കിയും ചില രാമായണങ്ങളുണ്ടത്രേ. ശ്രീലങ്കയിലെ രാമായണത്തില്‍ രാവണനാണു പ്രാധാന്യം എന്നാണ് കേള്‍വി. ഇന്തോനേഷ്യയിലേയും റഷ്യയിലേയും രാമായണബാലേകള്‍ പ്രസിദ്ധങ്ങളാണ്.
മലയാളികള്‍ ഏറെ പാരായണം ചെയ്യുന്നത് അദ്ധ്യാത്മരാമായണമാണ്. മുന്‍കാലങ്ങളില്‍ പൂജാദികര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ ഇന്നു കാണുന്ന ഭാഗവതപാരായണം പോലെ രാമായണം ബാലകാണ്ഡം മുതല്‍ പട്ടാഭിഷേകം വരെ വായിച്ച് വ്യാഖ്യാനങ്ങള്‍ പറഞ്ഞിരുന്നു. തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണത്തിന്റെ പദാനുപദ വിവര്‍ത്തനമായിട്ടല്ല, ആശയം ഉള്‍ക്കൊണ്ട് സ്വതന്ത്രവിവര്‍ത്തനമായാണു രാമായണം ചമച്ചിരിക്കുന്നത്. ഇതില്‍ ദശരഥനന്ദനനായ ശ്രീരാമചന്ദ്രനെ ദൈവികപരിവേഷത്തോടെ അവതരിപ്പിക്കുന്നതും ശ്രദ്ധേയമാണ്. വാല്മീകി രാമായണത്തില്‍ മര്യാദാപുരുഷോത്തമനായ രാജാവായാണ് വര്‍ണിച്ചിരിക്കുന്നതെങ്കിലും ഒന്നും ഏഴും കാണ്ഡങ്ങളില്‍ രാമനെ വിഷ്ണുവിന്റെ അവതാരമായി പ്രകീര്‍ത്തിക്കുന്നുമുണ്ട്. അതില്‍ സീത, ഹനുമാനോട് രാമമാഹാത്മ്യം ഉപദേശിക്കുന്നതിങ്ങനെയാണ്. ‘സൃഷ്ടിസ്ഥിതിസംഹാരകാരണനായ വിഷ്ണുതന്നെയാണ് പ്രത്യക്ഷസാന്നിദ്ധ്യമായ തന്റെ പതി ശ്രീരാമചന്ദ്രന്‍’ എന്ന്.
മനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങളെ, വ്യഥകളെ, ഭാവവൈവിധ്യങ്ങളെ, സമര്‍ത്ഥമായി അവതരിപ്പിക്കുകയും അവയ്‌ക്കെല്ലാമുപരിയായി രാമതത്വത്തെ പ്രതിഷ്ഠിച്ച്, പ്രകൃതിയും, പരിസ്ഥിതിയും, പാരസ്പര്യവും, സ്‌നേഹവും, ആര്‍ദ്രതയും, ഇഴചേര്‍ത്ത് തത്വമായി നിറയുകയും ചെയ്യുന്ന ദര്‍ശന സമൃദ്ധിയാണ് രാമായണത്തിന്റെ മഹിമ.
ശത്രുസംഹാരകനായ വീരശൂര പരാക്രമി ആയിട്ടല്ല, ഈശ്വരീയതയില്‍ വിഹരിക്കുന്ന ആത്മോപദേശകനായാണ് കവി നമുക്കു രാമനെ പരിചയപ്പെടുത്തുന്നത്. രാമായണം തൊട്ടും തലോടിയും മൃദുവായി ശാസിച്ചുമൊക്കെയാണ് നമ്മെ ആത്മീയജീവിതത്തിലേക്കു നയിക്കുന്നത്. അദ്ധ്യാത്മരാമയണ വായനക്കാരന്‍ ഒടുവില്‍ ചെന്നെത്തുന്നതും ആദ്ധ്യാത്മികതയുടെ ചൂണ്ടുപലയ്‌ക്കു താഴെയായിരിക്കും.
രാമായണത്തിലെ പ്രധാനശ്ലോകങ്ങളിലൊന്നാണ് വനവാസത്തിനു പുറപ്പെടുന്നതിനു തൊട്ടുമുന്‍പ് ലക്ഷ്മണന് അമ്മ സുമിത്രകൊടുക്കുന്ന ഉപദേശം. അത് നമ്മുടെജീവിതത്തിലും സാര്‍ത്ഥകമാക്കണം. ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയേയും മാതാപിതാക്കളായിത്തന്നെയോ ഈശ്വരഭാവത്തിലോ കാണണമെന്ന് അമ്മ മകനെ ഉപദേശിക്കുന്നു.
ഈശ്വരീയത ദര്‍ശിക്കുന്നവന്‍ ശോക മോഹങ്ങള്‍ക്കപ്പുറത്ത് ആത്മവിത്തായി അനന്താനുഭൂതിയില്‍ ലയിക്കുമെന്ന ഉപനിഷത്തിലെ സന്ദേശങ്ങളും രാമായണത്തിലെ ചില സന്ദര്‍ഭങ്ങളില്‍ കാണാം.
ആദ്ധ്യാത്മികതത്വമുളള ഭക്തിയോഗത്തില്‍ ചാലിച്ചാണ് ശാരിക പൈതലിനെക്കൊണ്ടു കിളിമൊഴിയായി ആചാര്യന്‍ രാമായണം പാടിത്തന്നിരിക്കുന്നത്. പലസന്ദര്‍ഭങ്ങളിലും തത്വോപദേശ രൂപേണ അദ്ധ്യാത്മരാമായണം നമുക്ക് അനുഭവവേദ്യമാകുന്നു.
രാമായണത്തിലെ മറ്റൊരു മര്‍മ്മപ്രധാനമായ ഭാഗമാണ് ‘ലക്ഷണാ കുമാരാ കേള്‍ക്ക നീ…’ എന്നു തുടങ്ങുന്ന ലക്ഷ്മണോപദേശം. ഇത്രയും കാതലായ ഒരു ആത്മോപദേശം അധ്യാത്മരാമായണത്തിലല്ലാതെ, മറ്റൊരു രാമായണത്തിലും കാണാനാകില്ല. യുവരാജാവായി അഭിഷേകം ചെയ്യുവാന്‍ എല്ലാ ഒരുക്കങ്ങളും നടത്തി പിറ്റേന്നേയ്‌ക്കു കാത്തിരിക്കുമ്പോഴാണ് കൈകേയിയുടെ പിടിവാശിമൂലം പതിന്നാലുസംവത്സരം കാനനവാസത്തിനു പോകണമെന്ന താതാജ്ഞയുണ്ടാകുന്നത്.
അതു കേള്‍ക്കുന്ന സാധാരണക്കാരനായ ഏതൊരാളേയും പോലെ ലക്ഷ്മണനും പ്രതികരിക്കുന്നു. ദംശിക്കുവാന്‍ ഫണം വിരിച്ചാടി നില്ക്കുന്ന നാഗത്തെപ്പോലെ കോപാകുലനായ ലക്ഷ്മണനെ ശാന്തനാക്കി, തത്വബോധം ഉപദേശിക്കുന്നതാണ് സന്ദര്‍ഭം. ഓരോ ശ്ലോകങ്ങള്‍ക്കും വാച്യാര്‍ത്ഥങ്ങളെക്കാളേറെ ലക്ഷ്യാര്‍ത്ഥങ്ങള്‍ സാധാരണക്കാരനു പോലും വായിച്ചെടുക്കുവാനാകും വിധത്തിലാണ് തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍ ഓരോ സന്ദര്‍ഭങ്ങളിലും പ്രതിപാദിച്ചിരിക്കുന്നത്.
വിഷയഭോഗങ്ങളുടെ ക്ഷണഭംഗുരതയും നശ്വരതയും ആത്മത്വത്തിന്റെ അനശ്വരതയുമറിഞ്ഞ് ജീവിതത്തെ ലക്ഷ്യോന്മുഖമായി നയിക്കുവാന്‍ നമ്മോടു പറയുകയാണ് രാമായണം. മാനുഷരാക്ഷസവാനരന്മാരിലൂടെ കാമം, ക്രോധം, ലോഭം, മദം, മാത്സര്യം, തുടങ്ങിയ ആസുരവികാരങ്ങളേയും സത്യം, ദയ, ധര്‍മ്മം, നീതി, സ്‌നേഹം, ശാന്തി, തുടങ്ങിയ സ്വാതിക ഭാവങ്ങളേയും അവതരിപ്പിച്ച് സാമൂഹികജീവിതക്രമം വരച്ചു കാണിക്കുന്നു എഴുത്തച്ഛന്‍.
രാമായണം വെറുതേ ഒരു കഥ പറച്ചിലല്ല. നമ്മെ ഉപദേശിക്കലുമല്ല. മറിച്ച് കഥപാത്രങ്ങളിലൂടെ നമുക്ക് ജീവിതം കാട്ടിത്തരികയാണ്. രാമായണ കഥാപാത്രങ്ങള്‍ നമ്മളിലുമുണ്ട്. രാമനാകണോ രാവണനാകണോ കുഭകര്‍ണ്ണനാകണോ അല്ലെങ്കില്‍ ദശരഥനോ, ജനകനോ, സീതയോ ഊര്‍മ്മിളയോ അതോ ഇനി മണ്ഡോദരിയാകണോ എന്നെല്ലാം തീരുമാനിക്കേണ്ടത് നമ്മളാണ്. നാം തൊട്ടറിയുന്ന രാമായണത്തില്‍ രാജാവും പ്രജയും എങ്ങനെയായിരിക്കണമെന്നുണ്ട്, യുദ്ധമുണ്ട്, രാഷ്‌ട്രമീമാംസയുണ്ട്, പ്രജാഹിതം രാജഹിതമാക്കിയ രാജാവുണ്ട്, അതില്‍ ജീവിതമുണ്ട്, ജീവനമുണ്ട്. അതുതന്നെയാണ് രാമായണത്തിന്റെ പ്രസക്തിയും രാമായണ തത്വവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: