Categories: India

ഏകീകൃത സിവില്‍ നിയമത്തെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി;രാജ്യത്ത് എല്ലാവര്‍ക്കും ഒരേ നിയമം വേണമെന്ന് ഭരണഘടനയിലെ 44ാം വകുപ്പ് പറയുന്നുവെന്നും ആം ആദ്മി

മോദി കഴിഞ്ഞ ദിവസം ഭോപ്പാലില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിനെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി. അതേ സമയം കോണ്‍ഗ്രസ്, എഐഎംഐഎം, ഡിഎംകെ, ജെഡിയു എന്നിവര്‍ ഏകീകൃത സിവില്‍ നിയമത്തെ തള്ളിക്കളയുന്നു.

Published by

ന്യൂദല്‍ഹി: മോദി കഴിഞ്ഞ ദിവസം ഭോപ്പാലില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിനെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി. അതേ സമയം കോണ്‍ഗ്രസ്, എഐഎംഐഎം, ഡിഎംകെ, ജെഡിയു എന്നിവര്‍ ഏകീകൃത സിവില്‍ നിയമത്തെ തള്ളിക്കളയുന്നു.  രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. 

“ഞങ്ങള്‍ ഏകീകൃത സിവില്‍ നിയമത്തെ പിന്തുണയ്‌ക്കുന്നു. രാജ്യത്ത് എല്ലാവര്‍ക്കും ബാധകമാവുന്ന ഒരേ നയമം വേണമെന്ന് ഭരണഘടനയിലെ 44ാം വകുപ്പ് പറയുന്നു.”-ആം ആദ്മിയുടെ പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാംഗമായ സന്ദീപ് പഥക് പറയുന്നു.  

എന്നാല്‍ ഈ ഏകീകൃത സിവില്‍ നിയമം എല്ലാ മതങ്ങളെയും ബാധിക്കുമെന്നതിനാല്‍ ഇതേക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടക്കണം. മതത്തിന്റെ ആളുകളില്‍ നിന്നും രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. ഇത് വലിയൊരു പ്രശ്നമായതിനാല്‍ ഒരു ചുവടു മുന്നോട്ട് വെച്ച ശേഷം പിന്നോട്ട് വലിക്കാന്‍ പറ്റില്ല. – സന്ദീപ് പഥക് പറയുന്നു. 

ഭരണഘടനയുടെ 44ാം വകുപ്പ് പറയുന്നതെന്ത്?

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു രാജ്യം ഒരു നിയമം എന്നതാണ് ഏകീകൃത സിവില്‍ നിയമം. ഇത് എല്ലാ മതങ്ങള്‍ക്കും ബാധകവുമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 44ാം വകുപ്പിലെ നാലാം അനുച്ഛേദത്തിലാണ് ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പറയുന്നത്. ഇന്ത്യയുടെ എല്ലാ പ്രദേശങ്ങള്‍ക്കും ബാധകമാവുന്ന ഒരേ നിയമം കാത്തുസൂക്ഷിക്കാന്‍ ഭരണകൂടം ശ്രമിക്കണമെന്ന് 44ാം വകുപ്പ് പറയുന്നു.  

വിവാഹം, വിവാഹമോചനം, പാരമ്പര്യ അവകാശം, ദത്തെടുക്കല്‍, ജീവനാംശം, സ്വത്താവകാശം എന്നീ വിഷയങ്ങളില്‍ മതപരമായ നിയമങ്ങള്‍ക്കുള്ള പ്രാധാന്യം നഷ്ടപ്പെടും. പകരം രാജ്യം അംഗീകരിക്കുന്ന നിയമമായിരിക്കും ഇക്കാര്യങ്ങള്‍ ബാധകമാവുക. ആധുനിക സമൂഹത്തില്‍ മതവും നിയമവും തമ്മില്‍ ബന്ധം പാടില്ലെന്ന അനുമാനമാണ് ഏകീകൃത സിവില്‍ നിയമത്തിന്റെ പ്രസക്തി. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക