Categories: Kerala

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ടെറാക്കോട്ട കിണര്‍ കണ്ടെത്തി

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ടെറാക്കോട്ട കിണര്‍ കണ്ടെത്തി. എസ്എന്‍പുരം അഞ്ചാംപരത്തി പൂവത്തുംകടവില്‍ പാര്‍ത്ഥസാരഥി മാഷിന്റെ പുരയിടത്തിലാണ് അതിപുരാതന നിര്‍മ്മിതി കണ്ടെത്തിയത്. അടുത്തിടെ തമിഴ്‌നാട്ടിലെ കീലടിയില്‍ നടത്തിയ ഉല്‍ഖനനത്തില്‍ കണ്ടെത്തിയ ടെറാക്കോട്ട റിങ് വെല്ലിന് 2000 വര്‍ഷം പഴക്കം ഉണ്ടെന്ന് കാര്‍ബണ്‍ ഏജ് ടെസ്റ്റില്‍ തെളിഞ്ഞിരുന്നു. ഇതിന് സമാനമായ ടെറാക്കോട്ട റിങ് കിണറാണ് കണ്ടെത്തിയത്.

Published by

കൊടുങ്ങല്ലൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ടെറാക്കോട്ട കിണര്‍ കണ്ടെത്തി. എസ്എന്‍പുരം അഞ്ചാംപരത്തി പൂവത്തുംകടവില്‍ പാര്‍ത്ഥസാരഥി മാഷിന്റെ പുരയിടത്തിലാണ് അതിപുരാതന നിര്‍മ്മിതി കണ്ടെത്തിയത്. അടുത്തിടെ തമിഴ്‌നാട്ടിലെ കീലടിയില്‍ നടത്തിയ ഉല്‍ഖനനത്തില്‍ കണ്ടെത്തിയ  ടെറാക്കോട്ട റിങ് വെല്ലിന് 2000 വര്‍ഷം പഴക്കം ഉണ്ടെന്ന് കാര്‍ബണ്‍ ഏജ് ടെസ്റ്റില്‍ തെളിഞ്ഞിരുന്നു.  

ഇതിന് സമാനമായ ടെറാക്കോട്ട റിങ് കിണറാണ് കണ്ടെത്തിയത്. കളി മണ്ണില്‍ ചുട്ടെടുത്ത 80 സെന്റീമീറ്റര്‍ വ്യാസമുള്ള എട്ട് കട്ടിയുള്ള റിങ്ങുകള്‍ കൊണ്ടാണ് കിണര്‍ നിര്‍മ്മിച്ചിട്ടുള്ളത്. ത്രിക്കണ്ണാ മതിലകം, തിരുവഞ്ചിക്കുളം, മുസരിസ് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന ഈ മേഖലയുടെ ചരിത്ര പ്രാധാന്യം പരിഗണിച്ചാല്‍ ക്ഷേത്രങ്ങളും പാഠശാലകളും കൃഷിയും ശുദ്ധജല സംവിധാനങ്ങളുമുള്ള പ്രാചീന പരിഷ്‌കൃത സമൂഹം ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ കണ്ടെത്തിയ പുരാവസ്തു നല്കുന്നത്. ചേര രാജ്യത്തിന്റെ തലസ്ഥാനവും മൂവായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രീക്കുകാരും റോമാക്കാരുമൊക്കെ കുരുമുളക് കച്ചവടത്തിനായി വന്നെത്തിയ പ്രാചീന തുറമുഖമായാ മുസിരിസ് സ്ഥിതി ചെയ്തിരുന്ന കൊടുങ്ങല്ലൂരിന്റെ പൗരാണികതയിലേക്കുള്ള സൂചനകള്‍ മുമ്പും പലയിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. പുരയിടത്തില്‍ മാലിന്യങ്ങള്‍ കുഴിച്ചു മൂടാന്‍ കുഴിയെടുക്കുമ്പോഴാണ് കിണര്‍ കാണപ്പെട്ടത്.  

ഭൂനിരപ്പില്‍ നിന്നും ഏഴടി താഴ്ചയില്‍ നിന്നാണ് കിണര്‍ തുടങ്ങുന്നത്. ഇത്രയു മണ്ണ് കിണറിന് മുകളില്‍ കാണുന്നത് ഇതിന്റെ കാലപ്പഴക്കം കാണിക്കുന്നു. അഡ്വാന്‍സ് കാര്‍ബണ്‍ ഏജ് ടെസ്റ്റ്  വഴി കൃത്യമായ പഴക്കം കണ്ടെത്താനാകും. ഭാവി തലമുറയ്‌ക്കും ചരിത്ര ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ഉപയോഗപ്പെടും വിധം കണ്ടെടുത്ത സ്ഥലത്തുതന്നെ അതി പ്രാചീനമായ മനുഷ്യവാസത്തിന്റെ ശേഷിപ്പ് ആയി പുരാവസ്തു വകുപ്പിന്റെ അനുമതിയോടെ സൂക്ഷിക്കുവാനാണ് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ പാര്‍ത്ഥസാരഥി മാഷിന്റെ തീരുമാനം. സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡിസ് ഡയറക്ടര്‍  എം.ആര്‍. രാഘവ വാര്യര്‍ അടങ്ങുന്ന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം  സ്ഥലത്ത് എത്തി പരിശോധന നടത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക