Categories: Kerala

അരിക്കൊമ്പന്‍ കമ്പം ടൗണില്‍, നീങ്ങുന്നത് ചിന്നകനാല്‍ ഭാഗത്തേയ്‌ക്ക്, ജനം ഭീതിയില്‍; അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു, ഭയന്നോടിയ ഒരാള്‍ക്ക് പരിക്ക്

കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും. ഇനി ഒരു ദേശീയപാത കൂടി മുറിച്ചുകടന്നാല്‍ ചിന്നക്കനാലിന് വളരെ അടുത്തെത്തും.

Published by

ഇടുക്കി : ചിന്നക്കനാലില്‍ നിന്ന് നാട് കടത്തിയ അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തി. ശനിയാഴ്ച രാവിലെയോടെ അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. അഞ്ച് വാഹനങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തുവെന്നാണ് വിവരം. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.  

അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് എത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍. വനംം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയില്‍ ഉണ്ടായിരുന്നതായാണ് അരിക്കൊമ്പനില്‍ നിന്നും ലഭിച്ച സിഗ്നലുകള്‍ സൂചിപ്പിച്ചിരുന്നത്. പിന്നീട് സിഗ്നല്‍ നഷ്ടമായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കമ്പം ജനവാസ മേഖലയില്‍ എത്തിയതായി മനസ്സിലായത്. ലോവര്‍ ക്യാമ്പില്‍ നിന്നും വനാതിര്‍ത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം.  

ചിന്നക്കനാല്‍ ദിശയിലേക്കാണ് അരിക്കൊമ്പനിപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്‌ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും. ഇനി ഒരു ദേശീയപാത കൂടി മുറിച്ചുകടന്നാല്‍ ചിന്നക്കനാലിന് വളരെ അടുത്തെത്തും. കമ്പം ടൗണിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൂടെയാണ് അരിക്കൊമ്പന്‍ നീങ്ങുന്നത്. ഇതിനിടയില്‍ ജനവാസ മേഖലയിലിറങ്ങി ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാവുമോ എന്ന ഭയത്തിലാണ് കമ്പത്തെയും പരിസരപ്രദേശത്തെയും ജനങ്ങള്‍. ഇതിനിടെ ആനയെ നഗരപ്രദേശത്തുനിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ തമിഴ്നാട് വനംവകുപ്പ് ഊര്‍ജിതമാക്കി. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കുമളിയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയാണെന്നാണ് കഴിഞ്ഞ ദിവസത്തെ സിഗ്നല്‍ സൂചിപ്പിച്ചിരുന്നത്. ആനയെ തമിഴ്‌നാട്ടിലേയും കേരളത്തിലേയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് സംഘങ്ങളും വിഎച്ച്എഫ് ആന്റിനയുടെ സഹായത്തോടെയാണ് ആനയെ നിരീക്ഷിക്കുന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക