Categories: India

തെലങ്കാനയില്‍ 11,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു ;കുടുംബാധിപത്യത്തിനെതിരെ മുന്നറിയിപ്പ്

എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം ,എല്ലാവരുടെയും പരിശ്രമം എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ മുദ്രാവാക്യമാണെന്നും അത് നടപ്പിലാക്കിയാല്‍ മാത്രമേ ഡോ ബി ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്ത യഥാര്‍ത്ഥ ജനാധിപത്യം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Published by

 ഹൈദരാബാദ് : തെലങ്കാനയിലെ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന, തമിഴ് നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി തെലങ്കാനയിലെത്തിയ മോദി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു .

എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം ,എല്ലാവരുടെയും പരിശ്രമം എന്നതാണ്  കേന്ദ്രസര്‍ക്കാരിന്റെ മുദ്രാവാക്യമാണെന്നും അത് നടപ്പിലാക്കിയാല്‍ മാത്രമേ ഡോ ബി ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്ത യഥാര്‍ത്ഥ ജനാധിപത്യം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

11,000 കോടി രൂപയുടെ വിവിധ റെയില്‍, റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ പദ്ധതികള്‍ തെലങ്കാനയില്‍ ‘യാത്ര സുഗമമാക്കുമെന്നും  ജീവിതം സുഖകരമാക്കുമെന്നും  ബിസിനസ് ചെയ്യുന്നത് അനായാസമാസക്കുമെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.സെക്കന്തരാബാദ് -െമഹബൂബ് നഗര്‍ പാതയുടെ വൈദ്യുതീകരണവും ഇരട്ടിപ്പിക്കല്‍ പദ്ധതിയും  പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു.

ഏകദേശം 715 കോടി രൂപ ചെലവില്‍ സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍വികസനം, 13 പുതിയ എംഎംടിഎസ് സര്‍വീസുകള്‍, 6 ദേശീയ പാത റീച്ചുകള്‍, എയിംസ് ബീബിനഗറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്ത പദ്ധതികളില്‍ ഉള്‍പ്പെടുന്നു. .

നേരത്തെ സെക്കന്തരാബാദില്‍ നിന്ന് തിരുപ്പതിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍, സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്തു. തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ രണ്ട് തെലുങ്ക് സംസ്ഥാനങ്ങളിലേക്കുള്ള രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്.

വിദ്യാര്‍ത്ഥികളുമായും ലോക്കോ പൈലറ്റുമാരുമായും പ്രധാനമന്ത്രി സംവദിച്ചു. തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജന്‍, റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു  പ്രധാനമന്ത്രി പങ്കെടുത്ത് ചടങ്ങില്‍ നിന്നും വിട്ടുനിന്നു. ഈ സാഹചര്യത്തില്‍ സമൂഹത്തിലെ അഴിമതി ശക്തികള്‍ക്കെതിരെയും കുടുംബാധിപത്യം നടത്തുന്നവര്‍ക്കെതിരെയും രാജവംശങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കെതിരെയും നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയതും ശ്രദ്ധേയമായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക