Categories: Kerala

‘എന്താണ് അബ്ദുൾ നാസർ മദനിയുടെ പേരിലുള്ള കുറ്റം?’ മദനിയുടെ മോചനം തേടുന്ന വേളയില്‍ സജീവ് ആലയുടെ കുറിപ്പ് വൈറല്‍

പുരോഗമന കലാസാഹിത്യസംഘത്തിലെ സാംസ്കാരിക നായകര്‍ ഉള്‍പ്പെടെ അബ്ദുള്‍ നാസര്‍ മദനിയുടെ മോചനം ആവശ്യപ്പെടുന്ന വേളയില്‍ സജീവ് ആല എഴുതിയ കുറിപ്പ് വൈറല്‍.

Published by

തിരുവനന്തപുരം: പുരോഗമന കലാസാഹിത്യസംഘത്തിലെ സാംസ്കാരിക നായകര്‍ ഉള്‍പ്പെടെ അബ്ദുള്‍ നാസര്‍ മദനിയുടെ മോചനം ആവശ്യപ്പെടുന്ന വേളയില്‍ സജീവ് ആല എഴുതിയ  കുറിപ്പ് വൈറല്‍.  

സജീവ് ആലയുടെ ഫേസ്ബുക്ക് കുറിപ്പ്:  

എന്താണ് അബ്ദുൾ നാസർ മദനിയുടെ പേരിലുള്ള കുറ്റം..?

2008ലെ ബാംഗ്ലൂർ ബോംബ് സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാൾ മദനിയാണെന്നാണ് കർണ്ണാടക പോലീസ് പറയുന്നത്. ഈ ആരോപണത്തിന് വല്ല അടിസ്ഥാനവുമുണ്ടോ…? ഐപിഎൽ മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് ബോംബ് പ്ലാന്റ് ചെയ്തത് തടിയന്റവിട നസീറാണ്. അതിന് പാവം മദനി എന്ത് പിഴച്ചു…?  

ബാംഗ്ലൂരിൽ ബോംബ് സ്ഫോടനം നടക്കുന്നതിന് തൊട്ട് മുമ്പും ശേഷവും തടിയന്റവിട നസീർ മദനിയെ വിളിച്ചിരുന്നു.  ഭാര്യ സൂഫിയയുടെ  ഫോണിലൂടെയാണ് നസീറുമായി മദനി സംസാരിച്ചത്. ആർക്കും നിഷേധിക്കാനാവാത്ത ഈ ഡിജിറ്റൽ തെളിവാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ബോംബ് സ്ഫോടനത്തിന് ശേഷം മുങ്ങിയ തടിയന്റവിട നസീർ മദനിയുടെ അൻവാരശ്ശേരിയിലെ ഓഫീസിൽ ഒളിവിൽ താമസിച്ചതായും  പോലീസ് കണ്ടെത്തി.  പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിചാരണക്കോടതി മുതൽ സൂപ്രീംകോടതി വരെ കൂലങ്കഷമായി പരിശോധിച്ചതിന് ശേഷമാണ് മദനിയെ ജയിലിൽ അടച്ചത്.

കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിൽ  കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം കേരളത്തിൽ മടങ്ങിയെത്തിയ മദനി സമാധാനത്തിന്റെ മാടപ്രാവ് വേഷം കെട്ടി കുറച്ചുനാൾ നടന്നു.  നബിയെ നിന്ദിച്ചുവെന്ന് പറഞ്ഞ് ഇസ്ലാമിസ്റ്റുകൾ ജോസഫ് മാഷിന്റെ കൈവെട്ടി മാറ്റിയപ്പോൾ നക്കാപ്പിച്ച ശമ്പളം വാങ്ങുന്ന എമ്പോക്കി പ്രൊഫസറുടെ തല ഫുട്ബോൾ പോലെ ഉരുട്ടണമെന്ന് സ്നേഹപൂർവം ആഹ്വാനം ചെയ്തതും ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ഈ മദനി സാഹിബ് തന്നെയായിരുന്നു.

ലഷ്കർ -ഇ – തയിബയുടെ സൗത്ത് ഇന്ത്യൻ കമാൻഡറായ തടിയന്റവിട നസീർ, മദനിയുടെ വിഷം തീണ്ടിയ മസ്തിഷ്കത്തിന്റെ സൃഷ്ടിയാണ്. സാങ്കേതികമായി കോയമ്പത്തൂർ കേസിൽ നിന്ന് രക്ഷപെട്ടതിന് ശേഷം നാട്ടിൽ തിരിച്ചെത്തി, മാലാഖൻ ചമഞ്ഞ് ബാംഗ്ളൂരിൽ സ്ഫോടനപരമ്പര ആസൂത്രണം ചെയ്ത മദനി ഇവിടുത്തെ മതതീവ്രവാദികൾക്കും അവരെ പ്രീണിപ്പിച്ച് വോട്ടുവാരാൻ നടക്കുന്ന മതേതര വേഷക്കാർക്കും ഓമനക്കുട്ടനായിരിക്കും. പക്ഷെ ബാംഗ്ലൂരിൽ ജാമ്യത്തിൽ കഴിയുന്ന മദനി ബെയ്ൽ കണ്ടീഷൻസിൽ കൂടുതൽ ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചപ്പോൾ,ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് dangerous man എന്നാണ് ഈ മഹാത്മാവിനെ വിശേഷിപ്പിച്ചത്.

ബിജെപി കർണ്ണാടക ഭരിക്കുന്ന കാലത്താണ് മദനി അറസ്റ്റ് ചെയ്യപ്പെട്ടത്. യെദിയൂരപ്പയ്‌ക്ക് ശേഷം അധികാരമേറ്റെടുത്ത കടുത്ത സംഘപരിവാർ വിമർശകനായ സിദ്ധരാമയ്യയും  മദനിക്കെതിരെ കർക്കശമായ നിലപാടാണ് സ്വീകരിച്ചത്. പ്രോസിക്യൂഷന്റെ കൈവശമുള്ള സ്വയം സംസാരിക്കുന്ന തെളിവുകളെ അവഗണിക്കുവാൻ അന്നത്തെ കോൺഗ്രസ് സർക്കാരിനും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് മണിക്കുറിന് കോടികൾ ഫീസ് വാങ്ങുന്ന വക്കീലന്മാരെ ഇറക്കി തീപ്പൊരി വാദം നടത്തിയിട്ടും മദനി ഇന്നും ബാംഗ്ലൂരിൽ തന്നെ കഴിയുന്നത്.  

ബിൻ ലാദൻ അബൂബക്കർ ബാഗ്ദാദി ഇവരേക്കാളൊക്കെ മുന്നേ ഇസ്ലാമിക സ്റ്റേറ്റ് സ്ഥാപിക്കാൻ കളത്തിലിറങ്ങിയ കൊടുംതീവ്രവാദിയാണ് അബ്ദുൽ നാസർ മദനി.   കേരളത്തിന്റെ അങ്ങോളമിങ്ങോളം നടന്ന് വർഗീയതയും ഭിന്നതയും വമിക്കുന്ന ഹേറ്റ് സ്പീച്ച് നടത്തി പോപ്പുലർ ഫ്രണ്ട് പോലെയുള്ള ഭീകരപ്രസ്ഥാനങ്ങൾക്ക് പൂണ്ട് വിളയാടാനുള്ള ഗ്രൗണ്ട് ഒരുക്കിനല്കിയതും ഈ മഹാനുഭാവനാണ്.

സുരക്ഷാസേനയും രഹസ്യാന്വേഷണ വിഭാഗവും അതീവ ജാഗ്രതയോടെ കാവലിരിക്കുന്നത് കൊണ്ടാണ് നമുക്ക് ട്രെയിനിലും ബസ്സിലും ജീവഭയമില്ലാതെ സഞ്ചരിക്കാൻ കഴിയുന്നത്. മാർക്കറ്റിൽ പോയി പച്ചക്കറിയും മീനും വാങ്ങി ജീവനോടെ വീട്ടിൽ തിരിച്ചെത്താൻ കഴിയുന്നത് ശക്തമായ പോലീസിംഗ് സംവിധാനം നിലവിലുള്ളതിനാലാണ്.

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഹിന്ദുവും മുസ്ലിമും സിഖും ക്രിസ്ത്യാനിയും എല്ലാമുണ്ടായിരുന്നു. ടെററിസ്റ്റുകൾക്ക് മതമുണ്ടാകും പക്ഷെ ഇരകൾക്ക് ജാതിയുമില്ല മതവുമില്ല.

തെരുവുകളിൽ ചിന്നിച്ചിതറപ്പെടുന്ന മനുഷ്യരുടെ  വേദനയേക്കാൾ നിങ്ങളെ ആകുലപ്പെടുത്തുന്നത് കൊലയാളികളുടെ മുട്ടുവേദനയും പ്രമേഹവുമാണെങ്കിൽ നിങ്ങൾ ഭീകരതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ തന്നെയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക