Categories: Kerala

പോപ്പുലർ ഫ്രണ്ട് ഭീകരത സിപിഎമ്മിനെ വിഴുങ്ങുന്നു; നേതൃത്വത്തിനെതിരെ പരസ്യമായി കലാപക്കൊടി ഉയർത്തി പാർട്ടിപ്രവർത്തകർ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്പലപ്പുഴയില്‍ മൂന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് സിപിഎമ്മിലെ ചില നേതാക്കളും മതഭീകരവാദികളുമായുള്ള ബന്ധം ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയത്.

Published by

ആലപ്പുഴ: ഭീകര സംഘടനയുമായുള്ള ബന്ധത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മില്‍ നിന്ന് നിരവധി പേര്‍ രാജിവച്ചതോടെ സിപിഎമ്മും നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി കാലങ്ങളായുള്ള ബന്ധം വീണ്ടും ചര്‍ച്ചയാവുന്നു.  

പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ക്കെതിരെ പോലും പകല്‍ സിപിഎമ്മും, രാത്രി പോപ്പുലര്‍ഫ്രണ്ടും എന്ന രീതിയില്‍ നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്പലപ്പുഴയില്‍ മൂന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് സിപിഎമ്മിലെ ചില നേതാക്കളും  മതഭീകരവാദികളുമായുള്ള ബന്ധം ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയത്.

തുടക്കത്തിലേ പ്രതിസ്ഥാനത്തുള്ളവരെ സംരക്ഷിക്കാന്‍ ചില സിപിഎം നേതാക്കള്‍ രംഗത്തെത്തി. ഒടുവില്‍ അന്വേഷണത്തിലെ പഴുതുകള്‍ ഉപയോഗിച്ച് പ്രതികള്‍ കേസില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ലൗജിഹാദ് അടക്കം ഈ സംഭവത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. അക്കാലയളവു മുതല്‍ ഓരോ തെരഞ്ഞെടുപ്പിലും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐ ഒളിഞ്ഞും തെളിഞ്ഞും സിപിഎമ്മിനെ സഹായിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പരസ്പരം സഹായിച്ച് എസ്ഡിപിഐക്ക് ജനപ്രതിനിധികളെ സമ്മാനിക്കാനും സിപിഎം തയ്യാറായി.

കഴിഞ്ഞ  ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആലപ്പുഴയില്‍ മാത്രമാണ് സിപിഎം ജയിച്ചത്. പോപ്പുലര്‍ഫ്രണ്ടും എസ്ഡിപിഐയുമാണ് സിപിഎമ്മിന് വിജയം സമ്മാനിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പതിനായിരത്തോളം  വോട്ടുകള്‍ക്കാണ് സിപിഎം ജയിച്ചത്. എസ്ഡിപിഐക്ക് ലഭിച്ച വോട്ടുനില ഈ ആരോപണം ശരിവയ്‌ക്കുന്നതായിരുന്നു. പിന്നീട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചത് പാര്‍ട്ടി  പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. സ്ഥാനാര്‍ത്ഥിക്കെതിരെ ഇത്തരത്തില്‍ പ്രചാരണം നടത്തിയവരെ കണ്ടെത്താന്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, എവിടെ വരെയായെന്ന് ഇതുവരെ ആര്‍ക്കും അറിയില്ല. യഥാര്‍ത്ഥ അന്വേഷണം നടന്നാല്‍ പാര്‍ട്ടിയുടെ ഭീകരബന്ധം മറനീക്കുമെന്നതിനാല്‍ അന്വേഷണം പ്രഖ്യാപനത്തില്‍ ഒതുക്കി.

കഴിഞ്ഞയിടെ കരുനാഗപ്പള്ളി ലഹരിക്കേസില്‍ പിടിയിലായ വാഹനത്തിന്റെ ഉടമയായ സിപിഎം ഏരിയ കമ്മിറ്റി അംഗം, താന്‍ കമ്മ്യൂണിസ്റ്റുകാരനായതിനാല്‍ തെറ്റു ചെയ്യില്ല എന്നല്ല, മറിച്ച് മുടങ്ങാതെ നിസ്‌ക്കരിക്കുന്ന വിശ്വാസി ആയതിനാല്‍ തെറ്റു ചെയ്യില്ലെന്നാണ് മാധ്യമങ്ങളോട് അവകാശപ്പെട്ടത്.  ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും നേതൃത്വം മൗനം പാലിച്ചു. നിരോധനത്തിനും മുന്‍പ് മതഭീകരവാദികളുമായി ചങ്ങാത്തത്തിലായിരുന്നു എങ്കിലും ഇപ്പോള്‍ പോപ്പുലര്‍ഫ്രണ്ടിന്റെ സുരക്ഷിത താവളമായി സിപിഎം മാറി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട്ബാങ്ക് ലക്ഷ്യമാക്കി വര്‍ഗരാഷ്‌ട്രീയം വിസ്മരിച്ച് വര്‍ഗീയത പയറ്റുകയാണ് പാര്‍ട്ടി.  

രാഷ്‌ട്രവിരുദ്ധരായ മതഭീകരര്‍ സിപിഎമ്മിനെ വിഴുങ്ങുന്ന അവസ്ഥയില്‍ മനംനൊന്താണ് പല സാധാരണ പ്രവര്‍ത്തകരും ഇപ്പോള്‍ നേതൃത്വത്തിനെതിരെ പരസ്യമായി കലാപക്കൊടി ഉയര്‍ത്തുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക