Categories: Kerala

അശ്ലീല വീഡിയോ ദൃശ്യങ്ങള്‍: പലസ്ത്രീകളില്‍നിന്നും പണം തട്ടിയെടുത്തു, വിവാദം ഒഴിവാക്കാന്‍ സോണയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സിപിഎം

പാര്‍ട്ടി ഓഫീസിലുള്‍പ്പെടെ സ്ത്രീകളുമായി അശ്ലീലവര്‍ത്തമാനം പറയുകയും നഗ്‌നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. 34 ദൃശ്യങ്ങളാണ് അന്വേഷണ കമ്മിഷനുകിട്ടിയത്. 30 പേരില്‍നിന്ന് തെളിവെടുപ്പു നടത്തി.

Published by

ആലപ്പുഴ : സ്ത്രീകളുട അശ്ലീലദൃശ്യം മൊബൈലില്‍ പകര്‍ത്തിയതില്‍ സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി വിവാദത്തില്‍ നിന്നും തലയൂരാന്‍ ശ്രമം. അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചതിന്റെ നടപടിയായി ആലപ്പുഴ സൗത്ത് ഏരിയ സെന്റര്‍ അംഗം എ.പി. സോണയെ സിപിഎമ്മില്‍നിന്നു പുറത്താക്കി. സംഭവം വിവാദമായതോടെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  

പാര്‍ട്ടിയുടെ അന്തസ്സിനു നിരക്കാത്ത പ്രവൃത്തിയാണിതെന്ന് സോണയ്‌ക്കെതിരെ ജില്ലാ കമ്മിറ്റി വിലയിരുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ. മഹീന്ദ്രന്‍, ജി. രാജമ്മ എന്നിവരടങ്ങിയ കമ്മിഷന്‍ അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്.  

ശനിയാഴ്ച സംസ്ഥാനനേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നിരുന്നു. ഇതില്‍ സോണ സ്ത്രീകളുടെ വീഡിയോ സൂക്ഷിച്ചെന്ന ആരോപണത്തില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, സെക്രട്ടേറിയറ്റംഗങ്ങളായ ജി. വേണുഗോപാല്‍, ജി. ഹരിശങ്കര്‍, കെ.എച്ച്. ബാബുജാന്‍, പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ പരാതിക്കാര്‍ നല്‍കിയ വീഡിയോ കണ്ടു. തുടര്‍ന്ന് ഒരുനിമിഷംപോലും സോണയെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനാകില്ലെന്നു തീരുമാനിക്കുകയുമായിരുന്നു.

കമ്യൂണിസ്റ്റിന് ഉണ്ടാകേണ്ട സദാചാര മര്യാദ പാലിക്കാതെ സഹപ്രവര്‍ത്തകരായ സ്ത്രീകളുടെയും സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ അവരറിയാതെയെടുത്തു സൂക്ഷിച്ചതായും നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടി ഓഫീസിലുള്‍പ്പെടെ സ്ത്രീകളുമായി അശ്ലീലവര്‍ത്തമാനം പറയുകയും നഗ്‌നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. 34 ദൃശ്യങ്ങളാണ് അന്വേഷണ കമ്മിഷനുകിട്ടിയത്. 30 പേരില്‍നിന്ന് തെളിവെടുപ്പു നടത്തി. പലസ്ത്രീകളില്‍നിന്നും ദൃശ്യങ്ങള്‍ കാണിച്ച് ഇയാള്‍ പണം കൈപ്പറ്റിയിരുന്നെന്ന പരാതിയും നേതൃത്വത്തിനു കിട്ടി.

തീരദേശമേഖലയിലെ ഒരുപെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മര്‍ദിക്കുകയും സോണയുടെ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ ചിത്രം പകര്‍ത്തിയിട്ടുണ്ടോയെന്നു പരിശോധിച്ചപ്പോഴാണ് വീട്ടമ്മമാരുടെയുള്‍പ്പെടെയുള്ളവരുടെ അശ്ലീലദൃശ്യങ്ങള്‍ കണ്ടത്. ഇതോടെ പെണ്‍കുട്ടിയുടെ അമ്മ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു പരാതി നല്‍കുകയായിരുന്നു.  

ഇതോടെ സിപിഎമ്മിന്റെ എല്ലാപരിപാടികളില്‍നിന്നും സോണയെ ഒഴിവാക്കി. തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ കുതിരപ്പന്തി മേഖലാ സെക്രട്ടറി സ്ഥാനത്തുനിന്നും കഴിഞ്ഞദിവസം നീക്കി. നേതാവിന്റെ അവിഹിതബന്ധങ്ങളറിഞ്ഞ് സിഐടിയുവിന്റെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും ഇയാളെ ഒഴിവാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: cpmalappuzha