Categories: Kerala

ശബരിമലയിൽ ദർശന സമയം കൂട്ടുന്ന കാര്യം പരിഗണിക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം; ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങരുത്

നിലവിൽ ഒരു ലക്ഷത്തിലധികം തീർത്ഥാടകർ സന്നിധാനത്ത് എത്തുന്നുണ്ടെന്നും തിരക്ക് നിയന്ത്രിക്കാൻ പരമാവധി ഇടപെടൽ നടത്തുന്നുണ്ടെന്നും ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു.

Published by

കൊച്ചി: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക കൂടിയ സാഹചര്യത്തിൽ ദർശന സമയം കൂട്ടാൻ ആകുമോ എന്ന് ഹൈക്കോടതി.  ഒരു മണിക്കൂർ കൂട്ടുന്നത് പരിഗണിക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകി. ഇക്കാര്യത്തിൽ  തന്ത്രിയുമായ ആലോചിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് കോടതി അറിയിച്ചു.  

കഴിഞ്ഞ ദിവസം മരക്കൂട്ടത്ത്  തിക്കിലും തിരക്കിലും പെട്ട്  പോലീസുകാർക്കും തീർത്ഥാടകർക്കും പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഹൈക്കോടതിയിൽ സ്പെഷ്യൽ സിറ്റിംഗ് നടന്നത്. ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടു. നിലവിൽ 18 മണിക്കൂരാണ് ദർശന സമയം.  ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഓൺലൈനായി കോടതിയിൽ ഹാജരായി.  

നിലവിൽ ഒരു ലക്ഷത്തിലധികം തീർത്ഥാടകർ സന്നിധാനത്ത് എത്തുന്നുണ്ടെന്നും  തിരക്ക് നിയന്ത്രിക്കാൻ പരമാവധി ഇടപെടൽ നടത്തുന്നുണ്ടെന്നും ജില്ലാ കളക്ടർ  കോടതിയെ അറിയിച്ചു. മരക്കൂട്ടം മുതൽ ക്യൂ നിൽക്കുന്ന തീർത്ഥാടകർക്ക് വെള്ളവും ബിസ്ക്കറ്റും ഉറപ്പാക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഒരു മണിക്കൂറിൽ പരമാവധി 4800 തീർത്ഥാടകർക്ക് പതിനെട്ടാം പടി കയറാൻ കഴിയുമെന്ന് ബോർഡ് വ്യക്തമാക്കി. മരക്കൂട്ടം മുതൽ സന്നിധാനം വരെ തിരക്ക് നിയന്ത്രിക്കാൻ നടപടി എടുക്കാൻ കളക്ടർക്ക് കോടതി നിർദ്ദേശം നൽകി.  

നിലയ്‌ക്കൽ മുതൽ ളാഹ വരെ പോലീസ് പട്രോളിങ് ഉണ്ടാകണം. നിലയ്‌ക്കലിലെ പാർക്കിങ് പരിധി കഴിഞ്ഞാൽ ട്രാഫിക് കർശനമായി നിയന്ത്രിക്കണം. ഇക്കാര്യത്തിൽ കോൺട്രാകർക്ക് കർശന നിർദ്ദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by