Categories: Thrissur

കഞ്ചാവും മോര്‍ഫിനും; പരിശോധനയില്‍ കുടുങ്ങി ഓട്ടോ ഡ്രൈവര്‍മാര്‍, എബോണ്‍ ടെസ്റ്റ് ലഹരി പരിശോധനയിലെ പുതു തരംഗം

Published by

തൃശൂര്‍: പോലീസിന്റെ എബോണ്‍ ടെസ്റ്റ് ലഹരി പരിശോധനയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ കുടുങ്ങി. ഏഴ് പേരെ പരിശോധിച്ചതില്‍ നാല് പേരും ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇവരെ കസ്റ്റഡിയിലെടുത്തു. നൂതന പരിശോധന സംവിധാനമായ എബോണ്‍ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചായിരുന്നു പരിശോധന.  ഉപയോഗിച്ച ലഹരി വസ്തു ഏതെന്ന് കണ്ടെത്തുന്നതടക്കമുള്ള നൂതന പരിശോധനാ സംവിധാനമാണ് എബോണ്‍ ടെസ്റ്റ്.  

ഉപയോഗിച്ചത് ഏത് മയക്കുമരുന്ന് എന്നതടക്കം വ്യക്തമായി ഈ സംവിധാനത്തിലൂടെ അറിയാം. ലഹരിയുപയോഗിച്ചയാളുടെ മൂത്രം മൂന്ന് തുള്ളികള്‍ ഈ ഡിവൈസില്‍ ഒഴിക്കും. ഇയാള്‍ ഏത് ഇനത്തിലുള്ള ലഹരി വസ്തുവാണോ ഉപയോഗിച്ചിട്ടുള്ളത് അതിന് നേരെ മാത്രം ചുവന്ന വര വരില്ല. മറ്റ് ഇനങ്ങളിലെല്ലാം ചുവന്ന വര അടയാളപ്പെടുത്തും. എളുപ്പത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അത് ഏത് ഇനത്തില്‍പ്പെട്ടതാണെന്നതടക്കം തല്‍സമയം അറിയാനാവുന്നതാണ് എബോണ്‍ ടെസ്റ്റ്. 

തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസും ഷാഡോ പൊലീസും സംയുക്തമായി തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തായിരുന്നു  മിന്നല്‍ ലഹരി പരിശോധന. ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയവരില്‍ മൂന്ന് പേര്‍ കഞ്ചാവും ഒരാള്‍ മോര്‍ഫിനുമാണ് ഉപയോഗിച്ചിരുന്നത്. നേരത്തെ ബസ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ലഹരി ഉപയോഗിച്ചതിന് പിടിയിലായിരുന്നു. എന്നാല്‍ ഓട്ടോ-ടാക്‌സികളില്‍ ഇത്തരം പരിശോധന നടത്തിയിരുന്നില്ല. സംസ്ഥാനത്ത് തന്നെ ഇതാദ്യമായിട്ടാണ് എബോണ്‍ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധന. 

ഓട്ടോ ഡ്രൈവര്‍മാര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു  ഡ്രൈവര്‍മാര്‍ക്കിടയിലെ മിന്നല്‍ ലഹരി പരിശോധന.  പരിശോധന തുടരാനാണ് പോലീസിന്റെ തീരുമാനം. അടുത്ത ദിവസങ്ങളില്‍ ബസുകളിലും പരിശോധന ശക്തമാക്കുമെന്ന് ലാല്‍കുമാര്‍ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts