രാഷ്‌ട്രീയത്തിലെ ആശയസംവാദവും ആദര്‍ശചിന്താശ്രേഷ്ഠതയും സമൂഹത്തേയും ജനതയേയും പുരോഗതിയിലേക്ക് നയിക്കപ്പെടുമെന്നാണ് പൊതുബോധമെങ്കിലും, രാഷ്‌ട്രീയ സാമൂഹിക അവബോധത്തിന്റെ കാര്യത്തില്‍ അഗ്രജരെന്ന് അഭിമാനിക്കുന്ന കേരളീയ സമൂഹം നേരിടുന്നത് രാഷ്‌ട്രീയ ദുരന്തമാണെന്ന യാഥാര്‍ത്ഥ്യം കാണാതെ പോകാനാവില്ല. രാഷ്‌ട്രീയഅതിപ്രസരം രാഷ്‌ട്രീയ ഉന്മാദാവസ്ഥയിലേക്കും അക്രമപ്രവര്‍ത്തനങ്ങളിലും രക്തം ചീന്തലിലും ചെന്നെത്തുന്ന കക്ഷിരാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ പുരോഗമന സമൂഹത്തിന് ഭൂഷണമല്ല. പക്വമായ രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ അഭാവത്തില്‍ രാഷ്‌ട്രീയഅന്ധതയില്‍ അരങ്ങേറുന്ന മനുഷ്യക്കുരുതി ആരോഗ്യകരമായ സമൂഹത്തിന് ആഘാതമേല്പിക്കുന്നു. കൊലപാതക രാഷ്‌ട്രീയത്തില്‍
കേരളീയസമൂഹമനസ്സ് രാഷ്‌ട്രീയമായും മതപരമായും വിഭജിക്കപ്പെടുന്ന വലിയൊരു സാമൂഹിക ദുരന്തത്തിലേക്ക് കലാശിക്കുന്നുവെന്നതാണ് സാമൂഹിക പഠനങ്ങളിലുള്ള കണ്ടെത്തലുകള്‍.
മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍, കുടുംബനാഥന്റെ വേര്‍പാടുകള്‍ അനാഥമാക്കുന്ന കുടുംബങ്ങള്‍, ഭര്‍ത്താവിനെ നഷ്ടപ്പെട്ട് അകാലത്തില്‍ വൈധവ്യം ഏറ്റുവാങ്ങുന്ന സ്ത്രീകള്‍, അച്ഛനെ നഷ്ടപ്പെട്ട അനാഥത്വം പേറുന്ന കുട്ടികള്‍, അംഗഹീനരായി ശയ്യാവലംബികളാകുന്ന യുവത്വങ്ങള്‍…..
ഇതെല്ലാം കേരളത്തിലെ പ്രബുദ്ധരാഷ്‌ട്രീയത്തിന്റെ ദുരിത സംഭാവനകളായി നമ്മുടെ മുന്നിലുണ്ട്.
രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ കല്‍മഴുവിനാല്‍ മാറുപിളര്‍ക്കപ്പെട്ട വാടിക്കല്‍ രാമകൃഷ്ണനില്‍ തുടങ്ങി ഇന്നും ഒടുങ്ങാത്ത രാഷ്‌ട്രീയക്കൊലയുടെ നഷ്ടം കൊലചെയ്യപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ആത്യന്തികമായി കേരളീയ സമൂഹത്തിനുമാണ്. ഈ സാമൂഹിക ദുരന്തം ഇനിയെങ്കിലും ഇവിടുത്തെ രാഷ്‌ട്രീയ നേതൃത്വം അറിയാതെ പോകരുത്.
രാഷ്‌ട്രീയ അക്രമത്തിന് ഇരയായവരുടെ കുടുംബങ്ങളുടെ അനന്തരജീവിതത്തെക്കുറിച്ചു പഠിച്ച ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ സാമൂഹിക പഠനവിഭാഗം നല്‍കിയ റിപ്പോര്‍ട്ട് ദുരന്തജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. ഫൗണ്ടേഷന്‍ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുമ്പോള്‍ അക്രമരാഷ്‌ട്രീയദുരന്തങ്ങളുടെ ആഴവും പരപ്പും ഇത്രമേലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 1969 ല്‍ പതിനെട്ടാമത്തെ വയസ്സില്‍ വിധവയായ വാടിക്കല്‍ രാമകൃഷ്ണന്റെ ധര്‍മ്മപത്‌നി അന്‍പത്തിമുന്നു വര്‍ഷമായി ഏകയായികഴിയുന്നു. പലഹാരങ്ങള്‍ ഉണ്ടാക്കി കടകളില്‍ കൊടുത്ത് ഉപജീവനം തേടുന്ന പി.എന്‍ ലീലയെപ്പോലെയുള്ള ഒട്ടേറെ സ്ത്രീകളുടെ ജീവിതസഹനം കേരളത്തിന്റെ രാഷ്‌ട്രീയ പ്രബുദ്ധതയ്‌ക്കു നേരേയുള്ള ചോദ്യശരമായി നിലകൊള്ളുന്നു.
സ്വന്തം വീടുകളില്‍ കിടന്നുറങ്ങിയ എത്രയോ യുവാക്കളെ അര്‍ദ്ധരാത്രിയില്‍ വീടിന്റെ വാതില്‍ചവിട്ടിപ്പൊളിച്ചു കൊന്നിരിക്കുന്നു . മക്കളുടെ, അമ്മയുടെ, ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് വെട്ടിനുറുക്കി കഷണങ്ങളാക്കിയ ഭീകരരാഷ്‌ട്രീയത്തിന്റെ നേര്‍സാക്ഷികളായ ഞെട്ടലില്‍, ഇരകളായ അനാഥത്വത്തില്‍, ആലംബഹീനതയുടെ ദുരിതക്കയത്തില്‍ എത്രയോ മനുഷ്യര്‍.ചൊക്ലിയിലെ ബസ് കണ്ടക്ടര്‍ പുരുഷോത്തമനും കെ.പി. സുധീഷ് കുമാറും, അണ്ടല്ലൂര്‍ സന്തോഷ് കുമാറും എടയാര്‍ ചന്ദ്രാംഗദനും തുടങ്ങി എത്രയെത്ര കൊലപാതകങ്ങള്‍. വെട്ടിനുറക്കപ്പെട്ട് നാലരപ്പതിറ്റാണ്ടായി .കോളയാട് ഹരിദാസിനെപ്പോലെയുള്ള ശയ്യാവലംബികള്‍. ദേവനന്ദയെപോലെ, വിസ്മയയെപോലെ ബാല്യകൗമാരങ്ങളുടെ ആശങ്കജീവിതങ്ങള്‍.
അഷ്ടിക്കു വകതേടാന്‍ കഷ്ടപ്പെടുന്നവര്‍, അംഗഹീനര്‍.രാഷ്‌ട്രീയ കുടിപ്പകയില്‍ കുടുംബനാഥന്‍ നഷ്ടപ്പെട്ട് ജീവിതസന്ധാരണത്തിനു വഴകളടഞ്ഞ സാമൂഹികദുരന്തത്തിനു മീതേയാണ് സംസ്ഥാനത്തെ ഏതൊരു പൊങ്ങച്ചകാഴ്ചയുമെന്ന് തിരിച്ചറിയണമെങ്കില്‍ അക്രമരാഷ്‌ട്രീയത്തിന് ഇരകളായവരുടെ ജീവിതങ്ങളിലേക്ക് കടന്നു ചെല്ലണം.
ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ അങ്ങനെയൊരു ദൗത്യത്തിനിടയിലാണ്. ഈ മനുഷ്യരുടെ ജീവിതദുരതങ്ങള്‍ ആഴത്തില്‍ പഠിച്ചത്. ഇവരുടെ ജീവിതത്തില്‍ എളിയൊരു ആശ്വാസമായി ഫൗണ്ടേഷന്റെ പെന്‍ഷന്‍ പദ്ധതി രൂപംകൊണ്ടത് പഠനാനുഭവങ്ങളുടെ വെളിച്ചത്തിലാണ്.’സര്‍വ്വ മംഗള’ എന്ന പേരില്‍ തുടങ്ങുന്ന ഈ പെന്‍ഷന്‍ പദ്ധതി അക്രമരാഷ്‌ട്രീയത്തിനെതിരെയുള്ള സന്ദേശംകൂടിയാണ്.പ്രതിമാസ പെന്‍ഷന്‍ രണ്ടായിരം രൂപ എന്നത് വലിയൊരു തുകയല്ല. കൊലപാതക രാഷ്‌ട്രീയത്തിനിരയായ കുടുംബങ്ങളെ ചേര്‍ത്ത് പിടിച്ച് നിങ്ങളോടൊപ്പം ഞങ്ങളുണ്ട് എന്ന ആശ്വാസം പകര്‍ന്നുനല്‍കല്‍. ഈ പെന്‍ഷന്‍ പദ്ധതികൊണ്ട് അതാണ് ഉദ്ദേശിക്കുന്നത്.
ഇതിനോടു ചേര്‍ത്തു വെച്ചാണ് അടിയന്തരാവസ്ഥയില്‍ രാഷ്‌ട്രീയ സമരങ്ങളില്‍ പങ്കെടുത്തു പോലീസ്പീഡനം ഏറ്റുവാങ്ങി അവശരായി കഴിയുന്നവരും പരിഗണിക്കപ്പെട്ടത്.
സര്‍വ്വമംഗളപെന്‍ഷന്‍ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ അര്‍ഹതയുള്ളഎല്ലാവരേയും ഉള്‍ക്കൊള്ളാനായില്ല എന്നറിയാം. ആദ്യഘട്ടത്തിലെ അന്‍പതുപേര്‍ അടിയന്തരസഹായത്തിന് ഏറ്റവും അര്‍ഹതയുള്ളവരാണെന്ന ബോധ്യത്തിലാണ് ഉള്‍പ്പെടുത്തിയത്.ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സാമൂഹ്യ നന്മക്കായുള്ള സമര്‍പ്പണം തുടരും.
ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി വിദ്യാഭ്യാസ ശാസ്ത്രസാമൂഹികമേഖലയിലും മാധ്യമരംഗത്തും ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തിവരുന്നത്..
ദില്ലി ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തക ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ തുടങ്ങി വെച്ച സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ , ആ മഹതിയുടെ അകാലവിയോഗത്തെ തുടര്‍ന്ന് ഏറ്റെടുത്തുകൊണ്ടാണ് ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷനു തുടക്കമിട്ടത്. തുടര്‍ന്ന്ഫൗണ്ടേഷന്റെ പ്രവര്‍ത്തനമേഖല വിപുലപ്പെടുത്തി ശാസ്ത്രം, വിദ്യാഭ്യാസം, സാമൂഹികസേവനം, ആരോഗ്യം, മാധ്യമപ്രവര്‍ത്തനം എന്നീ രംഗത്ത് ശ്രദ്ധേയമായ കാല്‍വെയ്പുകളാണ് നടത്തിയീട്ടുള്ളത്. മേല്‍പ്പറഞ്ഞ വ്യത്യസ്ത മേഖലകളില്‍ രാജ്യത്തെ മികച്ച പ്രതിഭകളെ കണ്ടെത്തി വര്‍ഷംതോറും സമഗ്രസംഭാവനാ പുരസ്‌കാരം ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്നു. കൂടാതെ സാമൂഹ്യസേവനരംഗത്തെ നിസ്തുലപ്രവര്‍ത്തനങ്ങള്‍ക്ക് ദത്തോപന്ത് ഠേംഗ്ഡി പുരസ്‌ക്കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍ ഒരു ലക്ഷംരൂപ വീതമാണ് പുരസ്‌ക്കാരം. ദില്ലിയില്‍ എല്ലാവര്‍ഷവും വിപുലമായി നടത്താറുള്ള ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ പുരസ്‌കാരദാനച്ചടങ്ങ് ഇതിനോടകം രാജ്യശ്രദ്ധ നേടിയിട്ടുണ്ട്.
കൂടാതെ രാജ്യത്തെ പ്രധാനപ്പെട്ട പഠനഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് വൈജ്ഞാനികതലത്തിലും സാമൂഹികവിഷയങ്ങളിലുമുള്ള പഠനഗവേഷണങ്ങളിലും ഫൗണ്ടേഷന്‍ തങ്ങളുടേതായ പങ്കു നിര്‍വ്വഹിച്ചുവരുന്നു..
അത്തരമൊരു സാമൂഹിക ഗവേഷണ പഠനത്തിന്റെ ഭാഗമായാണ് ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ കേരള സംസ്ഥാനത്തെ സമകാലിക സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ടത്. ഈ സാമൂഹിക പഠനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കൊലപാതക രാഷ്‌ട്രീയത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് ആഴത്തില്‍ കടന്നു ചെല്ലുകയും അക്രമരാഷ്‌ട്രീയം മലയാളനാടിനു നല്‍കുന്ന സാമൂഹിക ദുരന്തത്തിന്റെ വ്യാപ്തി ബോദ്ധ്യപ്പെടുകയുമുണ്ടായി. ഈ ബോധ്യത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍വ്വമംഗളം പദ്ധതി പിറവികൊണ്ടത്. അക്രമരാഷ്‌ട്രീയത്തിന്റെ ഇരകളെ ചേര്‍ത്തുപിടിച്ച് അവരോടൊപ്പം , അവര്‍ക്ക് ആശ്വാസമായി നിലകൊള്ളാന്‍ ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചത്.
സര്‍വ്വ മംഗളംപദ്ധതി ഉത്ഘാടനം ഇന്ന്
…………………………………………………………………
അക്രമരാഷ്‌ട്രീയത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും അംഗഹീനരായവര്‍ക്കും പ്രതിമാസം രണ്ടായിരം രൂപവീതം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് സര്‍വ്വമംഗളം പദ്ധതിയിലൂടെ ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ആദ്യ രാഷ്‌ട്രീയക്കൊലപാതകമായ തലശ്ശേരി വാടിക്കല്‍ രാമകൃഷ്ണന്റെ ഭാര്യ മുതല്‍ സമീപരാഷ്‌ട്രീയ ക്കൊലപാതകങ്ങളില്‍പ്പെട്ടവരുടെ ആശ്രിതര്‍വരെ പെന്‍ഷന്‍ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്.
അടിയന്തരാവസ്ഥക്കാലത്തെ പോലീസ് മര്‍ദ്ദനത്തില്‍ രോഗഗ്രസ്തരായി അവശതയനുഭവിക്കുന്നവരേയും സര്‍വ്വമംഗളം പെന്‍ഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെന്‍ഷന്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 51പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്.
മത സമുദായരാഷ്‌ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും അപേക്ഷിക്കാവുന്ന പെന്‍ഷന്‍ പദ്ധതിയിലേക്ക്കേ രളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമായി ആയിരത്തോളം അപേക്ഷകള്‍ ലഭിച്ചതില്‍ ഏറ്റവും അര്‍ഹരായവരെയാണ് പെന്‍ഷന്‍ പദ്ധതിയുടെ ആദ്യഘട്ടം തെരഞ്ഞെടുത്തീട്ടുള്ളതെന്ന് ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മാനേജിങ് ട്രസ്റ്റിയുമായ ഡോ ആര്‍. ബാലശങ്കര്‍ പറഞ്ഞു.
സംസ്ഥാനത്ത് തുടര്‍ന്നു വരുന്നഅക്രമരാഷ്‌ട്രീയത്തിനെതിരെ കേരളീയമനസ്സിനെ ഉണര്‍ത്തുകയെന്ന സാമൂഹിക ദൗത്യമാണ് ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തീട്ടുള്ളത്. അതിന്റെ ഭാഗമായിട്ടാണ് കൊലപാതകരാഷ്‌ട്രീയത്തില്‍ ജീവന്‍നഷ്ടമായവരുടെ ആശ്രിതര്‍ക്ക് ആശ്വാസമായി സര്‍വ്വമംഗളം പദ്ധതിയിലൂടെ അവരെ ചേര്‍ത്തുപിടിക്കുന്നത്തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സ് റോഡിലുള്ള ഉദയപാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഒക്ടോബര്‍ 12ന് വൈകീട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്ഘാടനകര്‍മം നിര്‍വ്വഹിക്കും .ഡോക്ടര്‍ ആര്‍.ബാലശങ്കര്‍ ആമുഖപ്രസംഗം നടത്തും
മുന്‍കേന്ദ്രമന്ത്രിയും മംഗളംസ്വാമിനാഥന്‍ ഫൗണ്ടേഷന്‍ മുഖ്യ രക്ഷാധികാരിയുമായ ഡോക്ടര്‍ മുരളീമനോഹര്‍ ജോഷി ആശിര്‍വദിക്കും. ഓര്‍ത്തഡോക്‌സ് സഭാപരമാദ്ധ്യക്ഷന്‍ ബസ്സേലിയോസ് മര്‍ത്തോമാമാത്യൂസ് തൃതീയന്‍, എസ്. എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഇസ്ലാമിക പണ്ഡിതന്‍ സി.എച്ച്. മുസ്തഫമൗലവി, മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍സ്‌ക്കറിയ, പ്രശസ്ത പിന്നണിഗായകന്‍ ജി. വേണുഗോപാല്‍, ഭാരത് വികാസ്പരിഷത്ത് ഓര്‍ഗനൈസിംഗ് സെക്രട്ടറി സുരേഷ് ജയിന്‍, പ്രമുഖ ബിസിനസ് ഗ്രൂപ്പ് മേധാവിയും മുന്‍ എംപിയുമായ രവീന്ദ്ര കിഷോര്‍സിന്‍ഹ മാനവ്ദര്‍ശന്‍ അനുസന്ധാന്‍ ആന്‍ഡ് വികാസ് പ്രതിഷ്ഠാന്‍ ഡയറക്ടറും മുന്‍. എം.പിയുമായ മഹേഷ് ചന്ദ്രശര്‍മ്മ, ദില്ലി ദിവ്യാംഗകമ്മീഷണര്‍ രന്‍ജന്‍മുഖര്‍ജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
യു.ഡി.എസ്. ഹോട്ടല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും.
ടി. പി.രാധാകൃഷ്ണന്‍
പ്രൊജക്ട് ഡയറക്ടര്‍
സര്‍വ്വമംഗളം പ്രൊജക്ട്
ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍
















