Categories: India

ഹിന്ദുവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം രാജിവെച്ചു; കെജ്രിവാളിന് വന്‍ആഘാതം

0000 ഹിന്ദുക്കളെ ബുദ്ധമതത്തിലേക്ക് മാറ്റുന്ന ചടങ്ങില്‍ പങ്കെടുത്ത് ഹിന്ദുദൈവങ്ങള്‍ക്കെതിരെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ആം ആദ്മി മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം ഞായറാഴ്ച രാജിവെച്ചു.

Published by

ന്യൂദല്‍ഹി: 10000 ഹിന്ദുക്കളെ ബുദ്ധമതത്തിലേക്ക് മാറ്റുന്ന ചടങ്ങില്‍ പങ്കെടുത്ത് ഹിന്ദുദൈവങ്ങള്‍ക്കെതിരെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ആം ആദ്മി മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം ഞായറാഴ്ച രാജിവെച്ചു. ഹിന്ദു വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ആംആദ്മി മന്ത്രിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി വന്‍തോതില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തിയിരുന്നു.  

ഗുജറാത്തില്‍ ബിജെപി അഴിച്ചുവിട്ട  ‘ഹിന്ദു വിരുദ്ധന്‍ അരവിന്ദ് കെജ്രിവാള്‍’ എന്ന പോസ്റ്റര്‍ പ്രചാരണത്തില്‍ അരവിന്ദ് കെജ്രിവാള്‍ പ്രതിരോധത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്ത് സന്ദര്‍ശിച്ച  കെജ്രിവാള്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തന്റെ ഹൈന്ദവപാരമ്പര്യം തുറന്നുകാണിക്കാന്‍ താന്‍ കൃഷ്ണ ജന്മാഷ്ടമിയില്‍ ജനിച്ച വ്യക്തിയാണെന്നുവരെ പ്രസംഗിക്കുകയുണ്ടായി. പക്ഷെ അധികം വൈകാതെ ആം ആദ്മി ബിജെപി സമ്മര്‍ദ്ദത്തിന് കീഴ്വഴങ്ങുകയായിരുന്നു. ആം ആദ്മി ദല്‍ഹി സര്‍ക്കാരില്‍ സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രിയാണ് രാജിവെച്ച രാജേന്ദ്ര പാല്‍ ഗൗതം.  

ഏകദേശം 10,000 ഹിന്ദുക്കളെ ബുദ്ധമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്ന ചടങ്ങളിാണ് ആം ആദ്മിയുടെ രാജേന്ദ്ര ഗൗതം പാല്‍ പങ്കെടുത്തത്. :”ബ്രഹ്മ, വിഷ്ണു, മഹേശ്വര എന്നിവ ദൈവങ്ങളായി ഞാന്‍ ഒരിയ്‌ക്കലും പരിഗണിക്കില്ല. ഈ ദൈവങ്ങളെ ആരാധിക്കുകയുമില്ല. രാമനെയും കൃഷ്ണനെയും ദൈവമായി പരിഗണിക്കില്ല. അവരെ ആരാധിക്കുകയും ചെയ്യില്ല. ഗൗരി ഗണപതിയെയും മറ്റേതെങ്കിലും ഹിന്ദു ദൈവങ്ങളെയും ദേവതകളെയും പിന്തുടരില്ലെന്നും ആരാധിക്കില്ലെന്നും പ്രതിജ്ഞയെടുക്കുന്നു.” എന്ന ഹിന്ദു വിരുദ്ധ പ്രതിജ്ഞ ഇദ്ദേഹം ചടങ്ങില്‍ ചൊല്ലിക്കൊടുക്കുകയും ചെയ്തു.  

മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം ചടങ്ങില്‍ ഹിന്ദു വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന വീഡിയോ കൂടി പുറത്തിറങ്ങിയതോടെ ആം ആദ്മി സര്‍ക്കാര്‍ പ്രതിരോധത്തിലായി. രാജേന്ദ്ര പാല്‍ ഗൗതമിനോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അങ്ങേയറ്റം അമര്‍ഷമുണ്ടായിരുന്നതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ ആം ആദ്മിക്ക് വന്‍ ആഘാതമാണ് ഈ സംഭവവും മന്ത്രിയുടെ രാജിയും.  

അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭ ദല്‍ഹിയില്‍ പലവിധ ആരോപണങ്ങളാല്‍ ആടിയുലയുകയാണ്. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആം ആദ്മി മന്ത്രി സത്യേന്ദര്‍ ജെയിന്‍ രാജിവെച്ചിരുന്നു. ഇപ്പോള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ബാര്‍ ലൈസന്‍സ് അനുവദിച്ച കേസിലെ അഴിമതിയുടെ പേരില്‍ സിബിഐ അന്വേഷണം നേരിടുകയാണ്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക