Categories: Literature

അമൃതകാലത്തെ ഒരു നോവല്‍

വായന

സ്വാതന്ത്ര്യത്തിന്റെ അമൃതകാലം ആവേശമാവുകയും നാടിന്റെ വികലചരിത്രങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെ മോചിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കക്കുകയും ചെയ്യുന്ന ഒരു കാലത്ത് ഉത്തരകേരളത്തിന്റെ സാമൂഹ്യ രാഷ്‌ട്രീയ ചരിത്രം പറയുന്ന ഒരു നോവല്‍ ശ്രദ്ധ നേടുകയാണ്. ആര്‍. ഉണ്ണിമാധവന്റെ ‘പിതൃനാരസ്യന്‍’ ആണിത്.

മലയാളത്തിലെ മുന്‍നിര എഴുത്തുകാരിലൊരാളായി എന്തുകൊണ്ട് ഇനിയും പ്രതിഷ്ഠിക്കപ്പെട്ടില്ല എന്ന സംശയം ഓരോ വായനക്കാരനിലും ഉയര്‍ത്തിവിടാന്‍ തക്കവണ്ണം അഞ്ചു നോവലുകള്‍ സമ്മാനിച്ച പ്രതിഭാധനനായ എഴുത്തുകാരനാണ് ആര്‍. ഉണ്ണിമാധവന്‍. കേരളീയ സാഹിത്യരംഗത്തെ ഉപജാപങ്ങളില്‍ ഉള്‍പ്പെടാത്തതുകൊണ്ടു മാത്രം എഴുത്തുകാരുടെ മുഖ്യധാരാ പട്ടികയില്‍ ഇടം പിടിക്കാതെ പോയ ആ എഴുത്തുകാരന്റെ ഏറ്റവും പുതിയ രചനയാണ് ‘പിതൃനാരസ്യന്‍’ എന്ന നോവല്‍. ഭാഷാശൈലി കൊണ്ടും പ്രമേയ വ്യത്യസ്തത കൊണ്ടും മലയാളത്തിന്റെ മുന്‍കിട നോവലുകളിലൊന്നായി ഗണിക്കേണ്ടതു തന്നെയാണ് പിതൃ നിരത്യന്‍.  

ഉത്തര കേരളത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്, സവര്‍ണരെന്ന് പുച്ഛിക്കപ്പെടുകയും ചരിത്രാവതരണങ്ങളില്‍ മുഴുനീളം വില്ലന്‍മുഖം ചാര്‍ത്തി നല്‍കപ്പെടുകയും ചെയ്യപ്പെട്ട ഒരു സമുദായത്തിന്റെ വേദനകളുടെയും വേവലാതികളുടേയും സാക്ഷ്യപ്പെടുത്തലാണ് കവിതയോട് ചേര്‍ത്തുവയ്‌ക്കാവുന്ന ഈ ആഖ്യാനം. സ്വന്തം വേരുകണ്ടെത്താനും അതില്‍ ഉറച്ചുനില്‍ക്കാനുമുള്ള മനുഷ്യവര്‍ഗത്തിന്റെ സഹജ ബോധപ്രതീകമായ ഹരികേശവന്റെ ചരിത്രാന്വേഷണത്തില്‍ നിന്നാണ് നോവല്‍ വികസിക്കുന്നത്. തന്റെ പിതാവായ നാരസ്യന്‍ എന്നത് കേവലം ഒരു മനുഷ്യനല്ലെന്നും തലമുറകളിലൂടെ നീളുന്ന കണ്ണികളിലൊന്നാണെന്നുമുള്ള തിരിച്ചറിവാണ് ഹരികേശവനുണ്ടാകുന്നത്. കര്‍ണാടകയില്‍ നിന്നും കോലത്തുനാട്ടിലേക്കുള്ള കുടിയേറ്റത്തെ നയിക്കുന്ന നാരസ്യനില്‍ നിന്നു തുടങ്ങുന്ന ചരിത്രം വര്‍ഗസമരത്തെ നയിക്കുകയും അതിന്റെ വ്യര്‍ത്ഥത തിരിച്ചറിയുകയും ചെയ്യുന്ന നാരസ്യനിലെത്തുമ്പോഴേക്കും വേദനകളുടേത് തന്നെയായി തുടരുകയാണ്.  

നിഷ്ഠകള്‍ക്കപ്പുറം ദേശരക്ഷാ ധര്‍മ്മമുണ്ടെന്ന നരസ്യന്റെ ആഹ്വാനവും അതില്‍ നിന്നും ബ്രാഹ്മണര്‍ ക്ഷത്രിയ ധര്‍മ്മമായ യുദ്ധത്തിനൊരുങ്ങാന്‍ പ്രചോദിതരായെത്താന്‍ സന്നദ്ധരാവുന്നതും നമുക്ക് ഈ ഗ്രന്ഥത്തില്‍ വായിക്കാം.  കവി നാരസ്യനിലൂടെ കാലത്തെ സാഹിത്യ രൂപത്തില്‍ പിന്നീട് പ്രതിഷ്ഠിക്കപ്പെടുകയാണ്. ടിപ്പുവിന്റെ പടയോട്ട കാലത്ത് ഉത്തരകേരളീയര്‍ അനുഭവിക്കേണ്ടിവന്ന ഏകപക്ഷീയമായ ആക്രമണത്തെയും മതപരിവര്‍ത്തന ശ്രമങ്ങളേയും അതേപടി പകര്‍ത്താന്‍ ഇടമനശങ്കരന്റേയും പുത്രനായ നാരസ്യന്റെയും കഥാവതരണത്തിലൂടെ നോവലിന് സാധിക്കുന്നുണ്ട്. കുതിരകളുടെ ശബ്ദവും പടയാളികളുടെ അലര്‍ച്ചയും പെരുവഴിയില്‍ കുത്തിയൊഴുകുന്നു. ഗൃഹങ്ങളിലെ ഇടനാഴികളിലെ ചാണക നിലം പുരുഷ രക്തത്തിന്റെ ചതുപ്പുകളായി രൂപപ്പെടുന്നതിന്റേയും അകം മുഴുവന്‍ പെണ്‍നിലവിളികള്‍ വീട്ടാക്കടം പോലെ അവശേഷിക്കുന്നതിന്റേയും വേദന നോവല്‍ നമ്മെ അനുഭവപ്പെടുത്തുന്നു. നാരസ്യന്‍ തിരുവിതാംകൂറിലേക്ക് രക്ഷപ്പെടുന്നതും സഹോദരി സുഭദ്രയെ അക്രമികള്‍ മതം മാറ്റിക്കൊണ്ടു പോകുന്നതും അച്ഛനും അമ്മയും മരണത്തിലേക്ക് സ്വയം കൈ ചേര്‍ക്കുന്നതും വേദനയോടെയല്ലാതെ നമുക്ക് വായിക്കാനാകില്ല.

തലമുറകളിലൂടെ ഇറങ്ങി വന്ന് പുതിയ കാലത്തിന്റെ വക്കിലൂടെ പദം വയ്‌ക്കുമ്പോള്‍ നാരസ്യനില്‍ വേദനകളും വേവലാതികളും തുടരുകയാണ്. അയിത്തോച്ചാടനവും ദുരാചാര നിര്‍മ്മാര്‍ജ്ജനവും കര്‍ത്തവ്യമായി ഏറ്റെടുക്കുന്ന നാരസ്യനെ അവസാന ഭാഗങ്ങളില്‍ നാം കണ്ടുമുട്ടുന്നു. ഭൂപരിഷ്‌കരണ കാലത്തെ ബ്രാഹ്മണഗൃഹങ്ങളിലെ പ്രതിസന്ധികളിലൂടെ നോവല്‍ ചലിക്കുന്നുണ്ട്. ഒടുവില്‍ കമ്മ്യൂണിസ്റ്റ് സമരജീവിതവും കുടുംബ ജീവിതവും തമ്മിലുള്ള സംഘര്‍ഷത്തില്‍ സ്വയം ബലിയാടാവുന്ന നാരസ്യന് താന്‍ തെരഞ്ഞെടുത്ത പാതയുടെ വ്യര്‍ത്ഥത തിരിച്ചറിയുന്നുണ്ട്.  

സര്‍വകലാശാലാ ഇരിപ്പിടങ്ങളില്‍ നടക്കുന്ന ചരിത്ര വക്രീകരണ ശ്രമങ്ങളെ നയിക്കുന്ന കപട ബുദ്ധിജീവി വര്‍ഗ പ്രാതിനിധ്യം നാരസ്യന്റെ മകനായ ഈശാനന്‍ നോവലില്‍ വഹിക്കുന്നു. ജ്ഞാനത്തിന്റെ ഉന്മാദാവസ്ഥകളോടെ നാരസ്യന്മാര്‍ക്ക് കൂട്ടായി നില്‍ക്കുന്ന കൊറ്റന്‍പളളി നാരായണന്മാരും നായകനെ പോലെ ഒറ്റമനുഷ്യനല്ല. യഥാര്‍ത്ഥത്തില്‍ നോവല്‍ കേരളത്തിന്റെ ഭൂതവര്‍ത്തമാനകാലങ്ങള്‍ക്കിടയിലെ ചരടു തേടിയുള്ള അന്വേഷണമാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക