പാരീസ്: ലോകത്തിലെ പ്രശസ്ത സംവിധായകരില്‍ ഒരാളായ ഫ്രഞ്ച് സംവിധായകന് ഴാങ് ലൂക്ക് ഗൊദാര്‍ദ് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഫ്രഞ്ച് നവതരംഗസിനിമയുടെ തലതൊട്ടപ്പനായിരുന്നു ഗൊദാര്‍ദ്. പാരീസിലാണ് ജനനം. തിരക്കഥ രചനയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നത്. പരീക്ഷണാത്മകമായ ആദ്യകാല ചിത്രങ്ങള്‍ മിക്കവയും കുറ്റകൃത്യങ്ങളിലും സ്ത്രീലൈംഗികതയിലും കേന്ദ്രീകരിച്ചവയായായിരുന്നു.

ബ്രെത്ത്ലെസ് ആണ് ആദ്യ ചിത്രം. എ വുമണ്‍ ഈസ് എ വുമണ്‍ (1969) ആദ്യത്തെ കളര്‍ചിത്രം. പിന്നീട് ഗൊദാര്‍ദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓര് ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെര്‍ ആ സമയത്തെ മുഖ്യസൃഷ്ടിയാണ്.

ആര്‍ട്ട് സിനിമ, ചലച്ചിത്ര സ്രഷ്ടാവ് എന്നീ സങ്കല്പങ്ങള് തിരസ്കരിച്ച ദ് സീഗ വെര്‍ട്ടോവ് ഗ്രൂപ്പുമായി ചേര്‍ന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങള്‍ നിര്‍മിച്ചു. ഗൊദാര്‍ദും ടോങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തില്‍ പ്രമുഖര്‍. എണ്‍പതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഗോള്‍ഡന്‍ ലയണ്‍ അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: