ദുബായ്: ആദ്യ കളിയില്‍ അഫ്ഗാനിസ്ഥാനോടേറ്റ തോല്‍വിയില്‍ നിന്ന് വന്‍ തിരിച്ചുവരവു നടത്തിയ ശ്രീലങ്ക… ഇന്ത്യയോട് തോറ്റും തോല്‍പ്പിച്ചും ലങ്കയോട് തോറ്റും പാകിസ്ഥാന്‍. ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടത്തിനായി ഇവര്‍ നാളെ ഏറ്റുമുട്ടുമ്പോള്‍ പ്രവചനങ്ങള്‍ അപ്രസക്തം. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത ലങ്കയ്‌ക്കാണ് മുന്‍തൂക്കം. എന്നാല്‍, ദുബായ്‌യിലെ മാനസിക ആധിപത്യം പാകിസ്ഥാനും പ്രതീക്ഷകള്‍ നല്കുന്നു.
ദാസുന്‍ ഷനകയുടെ നേതൃത്വത്തില്‍ യുവതാരങ്ങള്‍ പ്രതീക്ഷയ്‌ക്കപ്പുറമുള്ള പ്രകടനമാണ് നടത്തുന്നത്. അതേസമയം, പാകിസ്ഥാനകാട്ടെ മുഖ്യ പേസര്‍ ഷഹീന്‍ അഫ്രീദിയടക്കമുള്ളവരുടെ അഭാവത്തില്‍ ഉലയുന്നു. ബാറ്റിങ്ങില്‍ മുഹമ്മദ് റിസ്വാന്‍ മാത്രമാണ് സ്ഥിരതപുലര്‍ത്തുന്നത്. നായകന്‍ ബാബര്‍ അസം കഴിഞ്ഞ കളിയില്‍ മാത്രമാണ് ഫോമിന്റെ മിന്നലാട്ടങ്ങള്‍ പ്രകടിപ്പിച്ചത്.
കഴിഞ്ഞ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 121 റണ്‍സിന് പുറത്തായിരുന്നു. ബാബര്‍ അസം (30) ടോപ് സ്‌കോറര്‍. മുഹമ്മദ് നവാസ് 26 റണ്‍സെടുത്തു. ലങ്കയ്‌ക്കായി വാനിന്ദു ഹസരംഗ മൂന്നും മഹീഷ് തീക്ഷണ, പ്രമോദ് മധുസുദനന്‍ രണ്ട് വീതവും ധനഞ്ജയ സില്‍വ, ചമിക കരുണരത്‌നെ ഒന്നു വീതവും വിക്കറ്റെടുത്തു.
മറുപടിയില്‍ ഓപ്പണര്‍ പാത്തും നിശങ്കയുടെ (54 നോട്ടൗട്ട്) അര്‍ധസെഞ്ചുറി ലങ്കന്‍ ജയം അനയാസമാക്കി. 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തു. ഭാനുക രജപക്ഷെ (24), ദാസുന്‍ ഷനക (21) എന്നിവരും രണ്ടക്കം കണ്ടു. പാകിസ്ഥാനായി മുഹമ്മദ് ഹസ്‌നെയ്ന്‍, ഹാരിസ് റൗഫ് രണ്ട് വീതം വിക്കറ്റെടുത്തു. ഉസ്മാന്‍ ഖാദിറിന് ഒരു വിക്കറ്റ്.
















