Categories: India

ശിവസേനയെ പിളര്‍ത്തിയത് ശരദ് പവാറെന്ന് ശിവസേന നേതാവ് രാംദാസ് കാദം; പ്രസ്താവനയ്‌ക്ക് പിന്നാലെ ശിവസേന നേതൃത്വം രാജിവെച്ച് കാദം

ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്ക് വലിയ ആഘാതമുണ്ടാക്കുന്ന പ്രസ്താവനയുമായി മുന്‍ മന്ത്രി കൂടിയായ ശിവസേന നേതാവ് രാംദാസ് കാദം. ശിവസേനയെ പിളര്‍ത്തിയതിന് പിന്നില്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ ആണെന്നായിരുന്നു രാംദാസ് കാദം ആരോപിച്ചത്.

Published by

മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്‌ക്ക് വലിയ ആഘാതമുണ്ടാക്കുന്ന പ്രസ്താവനയുമായി മുന്‍ മന്ത്രി കൂടിയായ ശിവസേന നേതാവ് രാംദാസ് കാദം. ശിവസേനയെ പിളര്‍ത്തിയതിന് പിന്നില്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ ആണെന്നായിരുന്നു രാംദാസ് കാദം ആരോപിച്ചത്.  

ഇക്കാര്യം പല തവണ ഉദ്ധവ് താക്കറെയോട് പറഞ്ഞെങ്കിലും ഉദ്ധവ് താക്കറെ അത് കേട്ടില്ല. ശരദ് പവാറുമായി വേര്‍പിരിയാന്‍ ഉദ്ധവ് മടിച്ചു.ഉദ്ധവ് താക്കറെ അസുഖമായി ദീര്‍ഘകാലം വിശ്രമിക്കുമ്പോള്‍ ആ അവസരവും ശരദ് പവാര്‍ നന്നായി മുതലെടുത്തു.– രാംദാസ് കാദം പറഞ്ഞു.   

ശരദ് പവാര്‍ ഘടനാപരമായി ശിവസേനയെ പടിപടിയായി പിളര്‍പ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇത് സംബന്ധിച്ച് ഒട്ടേറെ തെളിവുകള്‍ ഞാന്‍ ഉദ്ധവ് താക്കറെയ്‌ക്ക് നല്‍കിയിരുന്നു. കൊങ്കണിലെ കുനാബി സമുദായത്തില്‍ പ്പെട്ട പലര്‍ക്കും ശരദ് പവാര്‍ പദവി നല്‍കി. ബാല്‍ താക്കറെ ഉണ്ടായിരുന്നെങ്കില്‍ എന്‍സിപിയും കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് ഭരിയ്‌ക്കാന്‍ ഒരിയ്‌ക്കലും സമ്മതിക്കില്ലായിരുന്നു. – രാംദാസ് കാദം പറഞ്ഞു.  

ഈ പ്രസ്താവനകളെ തുടര്‍ന്ന് രാംദാസ് കാദം ശിവസേന നേതൃപദവി രാജിവെച്ചു. പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാംദാസ് കാദത്തെ പുറത്താക്കിയതായി ഉദ്ധവ് താക്കറെ പ്രസ്താവിച്ചു. അധികം താമസിയാതെ രാംദാസ് കാദത്തെ നേതൃപദവിയിലേക്ക് ഉയര്‍ത്തുന്നതായി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. നേരത്തെ ബിജെപി-ശിവസേന സര്‍ക്കാരില്‍ മന്ത്രിയായിരുന്നു രാംദാസ് കാദം.

ശിവസേനയെ പിളര്‍ത്തിയത് ബിജെപിയാണെന്ന പ്രചാരണം കോണ്‍ഗ്രസും എന്‍സിപിയും അഴിച്ചുവിടുന്നതിനിടയിലുള്ള രാംദാസ് കാദത്തിന്റെ തിരിച്ചടി ഉദ്ധവ് താക്കറെയ്‌ക്കും ക്ഷീണമായിരിക്കുകയാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക