Categories: Varadyam

പ്രകൃതിക്കൊരു പര്യായം

ഭൂമിയെന്നത് അല്‍പ്പം മണ്ണുമാത്രമല്ല, മനുഷ്യജീവന്‍ സാധ്യമാക്കിയെടുക്കുന്ന ഒരു പരിപൂര്‍ണ്ണ ആവാസ വ്യവസ്ഥയുമാണെന്നു തിരിച്ചറിഞ്ഞു. നാമെത്രപേര്‍ ഭൂമിയോട് ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്ന് 'നാനി'യെന്ന പരിസ്ഥിതി ചിത്രത്തിലൂടെ, ഈയിടെ പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മൂന്നെണ്ണം നേടിയ ഡോ. പ്രമീള ചോദിക്കുന്നു.

Published by

വിജയ് സി.എച്ച്

”പരിസ്ഥിതിയുടെ നേര്‍ക്കുള്ള ഓരോ കടന്നുകയറ്റത്തിന്റെയും അനന്തരഫലം നാം അനുഭവിച്ചേ മതിയാകൂ! ഓരോ മരവും വെട്ടിവീഴ്‌ത്തുമ്പോള്‍ എത്രയെത്ര പക്ഷിക്കുഞ്ഞുങ്ങളെയും മറ്റു ജീവികളെയുമാണ് അനാഥരാക്കുന്നതും പട്ടിണിയാക്കുന്നതും മരണത്തിലേക്ക് തള്ളിവിടുന്നതുമെന്നും നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന പരിസ്ഥിതിയാണ് മനുഷ്യന്റെ സ്വാഭാവികമായ ആവാസ വ്യവസ്ഥ.” പ്രകൃതി സ്‌നേഹിയും പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയും അദ്ധ്യാപികയുമായ ഡോ. പ്രമീള നന്ദകുമാര്‍ ഓര്‍മ്മപ്പെടുത്തുന്നു.  

ഭൂമിയെന്നത് അല്‍പ്പം മണ്ണുമാത്രമല്ല, മനുഷ്യജീവന്‍ സാധ്യമാക്കിയെടുക്കുന്ന ഒരു പരിപൂര്‍ണ്ണ ആവാസ വ്യവസ്ഥയുമാണെന്നു തിരിച്ചറിഞ്ഞു. നാമെത്രപേര്‍ ഭൂമിയോട് ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്ന് ‘നാനി’യെന്ന പരിസ്ഥിതി ചിത്രത്തിലൂടെ, ഈയിടെ പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മൂന്നെണ്ണം നേടിയ ഡോ. പ്രമീള ചോദിക്കുന്നു.  

ഒരു പൂവിരിയുന്നത് നിയതി അതിനു നല്‍കിയ കാലം ചെടിയില്‍ ജീവനോടെ നിലനിന്നുകൊണ്ട് അതിനു ചുറ്റും സൗരഭ്യം പരത്താനാണ്. ഒരു മാമ്പഴം തിന്നാന്‍ മനുഷ്യന് ധാര്‍മ്മികമായ അവകാശം ലഭിക്കുന്നത് അതിനകത്തുള്ള കുരു പാകി പുതിയൊരു മാവിന് ഇവിടെ വളരാന്‍ അവസരമൊരുക്കുമ്പോള്‍ മാത്രമാണെന്നതാണ് നമ്മുടെ സംസ്‌കൃതി, ഡോ. പ്രമീളയുടെ വിശ്വാസമാണിത്.  

സഹസ്ഥിതി താളംതെറ്റിച്ചുകൊണ്ടുള്ള മനുഷ്യന്റെ കടന്നാക്രമണം അവരെ ഏറെ അസ്വസ്ഥയാക്കുന്നുണ്ട്. അതിശയോക്തിയില്ലാതെ പറയാം, ഡോ. പ്രമീളക്ക് പ്രകൃതിയുമായുള്ളത് രക്തബന്ധമാണ്! അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ശ്രദ്ധിച്ചാല്‍ വളരെ വ്യക്തമാകുന്നതാണ് ഈ ബാന്ധവം. എന്തിനേറെ, കാറ്റില്‍ ഞെട്ടറ്റു ഒരു പൂ താഴെ വീഴുന്നതു പോലും അവരെ വേദനിപ്പിച്ചു.  

‘ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര

ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ

ശ്രീ ഭൂവിലസ്ഥിര-അസംശയം-ഇന്നു നിന്റെ-

യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോര്‍ത്താല്‍…’  

ഈ വരികള്‍ മലയാള ഭാഷയിലെ പ്രഥമ സിംബോളിക് കവിതയാണെന്നോ, ഈ ഖണ്ഡകാവ്യം രചിച്ചത് മഹാകവി കുമാരനാശാനാണെന്നോ അറിയാതിരുന്ന കുട്ടിക്കാലത്തു പോലും, ഡോ. പ്രമീള പതിത പുഷ്പങ്ങളെ നോക്കി ഏറെ വിലപിച്ചു. അവ പെറുക്കിയെടുത്തു വേര്‍പ്പെട്ട ഞെട്ടുകളില്‍ തന്നെ ചേര്‍ത്തുവെച്ചു.  

”ഞാന്‍ ശുഭയില്‍ എന്നെ കണ്ടു” ഡോ. പ്രമീളയുടെ കണ്ണുകളില്‍ ആയിരം പൂത്തിരി ഒരുമിച്ചു കത്തുന്ന തിളക്കം! ‘ഒന്നാം വര്‍ഷം ഡിഗ്രിക്കു പഠിക്കാനുണ്ടായിരുന്നു-‘ശുഭ.’ രബീന്ദ്രനാഥ ടാഗോറിന്റെ പ്രസിദ്ധമായ കഥ.  

”ഒരു അരുവിയും ഒട്ടനവധി വൃക്ഷങ്ങളും മുളകൊണ്ടു വേലി കെട്ടിയ ഒരു വളപ്പും അതിലൊരു വീടും. അമ്മയില്ലാത്ത ശുഭ അവളുടെ കണ്ണുകള്‍ നിറയുമ്പോഴെല്ലാം ഭൂമിയുടെ മാറില്‍ കമിഴ്ന്നു കിടന്നു തന്റെ ദുഃഖങ്ങള്‍ അമ്മയോട് പറയാതെ പറയുമായിരുന്നു” ശുഭയുടെ കഥ പറയുവാന്‍ ടാഗോര്‍ സൃഷ്ടിച്ച ബംഗാളിലെ നാട്ടിടവഴികളിലൂടെ ഡോ. പ്രമീള നടന്നു നീങ്ങി.  

”ശുഭക്കു സംസാരശേഷിയില്ല. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരികള്‍ രണ്ടു പശുക്കളായിരുന്നു– സര്‍ബസിയും പാംഗുലിയും. വാക്കുകള്‍ ഉച്ചരിക്കാന്‍ കഴിവില്ലാത്ത ഈ രണ്ടു ഗോക്കളും ശുഭയും എന്നാല്‍ മൂകമായി എല്ലാ വിശേഷങ്ങളും പങ്കുവെച്ചു.”  

വീട്ടു ജോലികള്‍ക്കിടയില്‍ വീണുകിട്ടുന്ന വിലയേറിയ നിമിഷങ്ങള്‍ ശുഭ ഈ കൂട്ടുകാരികളോടൊപ്പം ചിലവിട്ടു. അവളുടെ കാലൊച്ച കേള്‍ക്കാന്‍, വാത്സല്യത്തോടെയുള്ള തലോടല്‍ ഏല്‍ക്കാന്‍, സര്‍ബസിയും പാംഗുലിയും തൊഴുത്തില്‍ കാത്തു നില്‍ക്കുമായിരുന്നു.  

”ഗാന്ധിജിയില്‍ നിന്നും ടാഗോര്‍ ഉള്‍ക്കൊണ്ട പ്രകൃതി സ്‌നേഹത്തിന്റെ പ്രതിരൂപമാണത്രേ ശുഭ.”  

ശുഭയുടെ ചാന്ദിപ്പൂരിലെ ഗ്രാമത്തിന്റെ ശരിപ്പകര്‍പ്പാണ് ഡോ. പ്രമീളക്ക് തെക്കന്‍ തൃശ്ശൂരിലെ കല്ലൂര്‍. രണ്ടു ചെറു കുന്നുകള്‍ക്കിടയില്‍ നെല്‍വയലുകളോടു ചേര്‍ന്നുള്ള വിശാലമായ പുരയിടത്തിലെ മരങ്ങളും ചെടികളും പുല്ലും പൂവും അണ്ണാനും തുമ്പിയും പൂമ്പാറ്റയും പക്ഷികളും ചേര്‍ന്നത് പ്രമീളയുടെ ഉള്‍നാടന്‍ ആവാസ വ്യവസ്ഥ.  

”പുഴയേയും പച്ചപ്പിനേയും പശുക്കളേയും സ്‌നേഹിച്ച ശുഭയെപ്പോലെ ഞാനും തൊടിയിലെ മണ്ണില്‍ പതിഞ്ഞു കിടന്നിട്ടുണ്ട്. ഭൂമിയോട് സംവദിക്കാന്‍. ധരിത്രിയുടെ ആധികള്‍ ചോദിച്ചറിയാന്‍” ഡോ. പ്രമീള ഉള്ളുതുറന്നു.  

”ഓരോ സമാഗമത്തിലും ഭൂമാതാവിന്റെ വിങ്ങിപ്പൊട്ടലുകള്‍ എനിയ്‌ക്കു നേരിട്ട് അനുഭവപ്പെട്ടു. തന്റെ ബോധത്തെയും ഹൃദയത്തെയും പ്രതിനിധാനം ചെയ്യുന്ന ജൈവസമൂഹവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്നുവെന്ന് ഭൂമി എന്നോടു മന്ത്രിച്ചുകൊണ്ടിരുന്നു.”  

പരിസ്ഥിതി ലോല പ്രദേശങ്ങളിലും, ഭൂമിയുടെ അതീവ ലോല മേഖലകളിലും ദൂരക്കാഴ്‌ച്ചയില്ലാത്ത മനുഷ്യന്റെ സ്വാര്‍ത്ഥനിഷ്ഠത ഏകശാസനം നടത്തുന്നു. ഈ ഭൂമി തന്റെ മാത്രമാണെന്ന് അവന്‍ അഹങ്കരിക്കുന്നു! പ്രമീള പൃഥ്വിവിന്റെ നൊമ്പരങ്ങള്‍ ആരാഞ്ഞറിയാറുണ്ട്.  

”അടുത്ത ദിവസം സ്‌കൂളിലെത്തിയാല്‍ ഞാന്‍ വിദ്യാര്‍ത്ഥികളെ വിളിച്ച് കൂടുതല്‍ കൂടുതല്‍ വൃക്ഷത്തൈകള്‍ നടാന്‍ ഓര്‍മ്മപ്പെടുത്തും. മരം ഒരു വരമാണെന്ന് ആവര്‍ത്തിക്കും” എറണാകുളം ജില്ലയിലെ പാറക്കടവ്  എന്‍എസ്എസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സംസ്‌കൃതം അധ്യാപികയുടെ വാക്കുകളില്‍ ഭൂമിയോടുള്ള അവരുടെ പ്രതിബദ്ധത പ്രതിധ്വനിച്ചു.  

വൃക്ഷങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം ഓരോ പൗരനും കുട്ടിക്കാലം മുതലേ തിരിച്ചറിയണമെന്ന് ഡോ. പ്രമീള ഊന്നിപ്പറയുന്നു.  

”ഒരു മാസം ശരാശരി നൂറു പുതിയ തൈകളെങ്കിലും എന്റെ കുട്ടികള്‍ നടുന്നുണ്ട്. മുന്നെ നട്ടതിന്റെ വളര്‍ച്ച ഫോട്ടോകള്‍ എടുത്ത് എന്നെ ഇടക്കിടെ അവര്‍ അറിയിച്ചുകൊണ്ടിരിക്കുന്നു. അത് അവര്‍ക്കൊരു ജോലിയായി തോന്നുന്നേയില്ല. അവര്‍ അത് ആസ്വദിക്കുകയാണ്. പതിനെട്ടു വര്‍ഷം മുന്നെ ഈ വിദ്യാലയത്തില്‍ അദ്ധ്യാപികയായി ചേര്‍ന്നതു മുതല്‍ ഈ പദ്ധതിയുമായി ഞാന്‍ മുന്നോട്ടു പോകുന്നു.” തന്റെ കര്‍മ്മ പരിപാടികളിലൊന്നിനെക്കുറിച്ച് ഡോ. പ്രമീള വിവരിച്ചു.  

2018-ലെ പ്രളയത്തില്‍ കേരളം കണ്ടതില്‍ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നിന് വേദിയായതും 1937-ല്‍ പ്രവര്‍ത്തനം ആരംഭിച്ച പാറക്കടവ് എന്‍എസ്എസ് വിദ്യാലയമാണ്.  

”പ്രളയ ജലത്താല്‍ ചുറ്റപ്പെട്ടു, ഒരുമാസത്തിലേറെ കാലം ഒറ്റപ്പെട്ടുകിടന്ന ഈ ഉള്‍നാടന്‍ പ്രദേശത്തെ ഏക അഭയ കേന്ദ്രം ഈ സ്‌കൂളായിരുന്നു. മൂവ്വായിരത്തില്‍പരം മനുഷ്യര്‍ക്ക് അവലംബം. ആറ് ഹെലികോപ്റ്ററുകളാണ് ഭക്ഷണവും മറ്റു അവശ്യ സാധനങ്ങളും എത്തിക്കാന്‍ പതിവായി ഓപ്പറേറ്റ് ചെയ്തുകൊണ്ടിരുന്നത്” പ്രമീള വിശദീകരിച്ചു.  

സ്വന്തം കുഞ്ഞുങ്ങളായ ബാലഭാസ്‌കറിനേയും ശിവഭാസ്‌കറിനേയും അവരുടെ അച്ഛനെ ഏല്‍പ്പിച്ച്, ബൃഹത്തായ ഈ സുരക്ഷാ ദൗത്യത്തിന്റെ അമരത്തിരുന്നവരില്‍ ഒരാളും പ്രകൃതിയുടെ പര്യായമായ പ്രമീള തന്നെയായിരുന്നു.  

സംസ്‌കൃത സാഹിത്യത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും, മനുഷ്യനും പരിസ്ഥിതിയും അര്‍ത്ഥശാസ്ത്രത്തില്‍ എന്ന വിഷയത്തില്‍ പിഎച്ച്ഡിയുമുള്ള ഡോ. പ്രമീളയുടെ കവിതകളും മറ്റു ലേഖനങ്ങളും കുറച്ചു പേരുടെയെങ്കിലും പ്രകൃതി സംസ്‌കാരം ഉയര്‍ത്താന്‍ സഹായകരമായിട്ടുണ്ടെങ്കില്‍ അത് നിറം പകര്‍ന്നത് തന്റെ സ്വപ്‌നങ്ങള്‍ക്കാണെന്ന് ഡോ. പ്രമീള കരുതുന്നു.  

”മനം നിറയെ മരം വേണം, മരം നല്‍കും മഴ വേണം…” എന്നു തുടങ്ങുന്ന ഡോ. പ്രമീളയുടെ കവിത പ്രകൃതി സ്‌നേഹികളുടെയിടയില്‍ ദേശീയ ഗാനമാണ്. വരികളും സംഗീതവും നല്‍കി പല ചലച്ചിത്ര സംരംഭങ്ങളുമായി പ്രമീള സഹകരിച്ചിട്ടുണ്ടെങ്കിലും അവര്‍ ഒടുവില്‍ കഥയും സംഭാഷണവും ഗാനവുമെഴുതിയ ‘നാനി’ അവരെ കൂടുതല്‍ പ്രശസ്തയാക്കി. സിങ്ക് സൗണ്ട് രീതിയില്‍ ചിത്രീകരിച്ച ഈ പരിസ്ഥിതി ചിത്രം ഇതിനോടകം നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.  

മനുഷ്യന്‍ തന്റെ അത്യാര്‍ത്തിപൂരണത്തിനായി വെട്ടിവീഴ്‌ത്തിയ ഒരു ഇളം മരത്തിന്റെ ആത്മാവ് അമ്മു എന്ന ഒരു ബാലികയുടെ രൂപത്തിലെത്തി തന്റെ നൊമ്പരങ്ങള്‍ കരുണയറ്റ ഈ ലോകത്തെ അറിയിക്കുന്നതാണ് പ്രമീള രചിച്ച ‘നാനി’യുടെ പ്രമേയം. ക്രൂരനായ മനുഷ്യന്‍ പിഴുതെറിഞ്ഞ ആ കൊച്ചുവൃക്ഷത്തിന്റെ പുനര്‍ജനിയാണ്, ആമസോണ്‍ മഴമരങ്ങള്‍ കത്തിച്ചാമ്പലാവുന്നതു ദൃശ്യമാധ്യമങ്ങളില്‍ കണ്ടു തേങ്ങിക്കരഞ്ഞ അമ്മുവെങ്കില്‍, ആ കേന്ദ്ര കഥാപാത്രം തന്നെയാണ് ഈ കഥയെഴുതിയ ഡോ. പ്രമീളയെന്ന് പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമുണ്ടാകില്ല.  

കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിവരാറുള്ള കാര്‍ഷിക പ്രദര്‍ശനങ്ങളുടെയും മഴോത്സവങ്ങളുടെയും മഴയോര്‍മകളുടെയും നിളാ സംസ്‌കൃതി സംരക്ഷണത്തിന്റെയും മാലിന്യ വിമുക്ത നദി ബോധവല്‍ക്കരണ പ്രസ്ഥാനങ്ങളുടെയും സജീവ പ്രവര്‍ത്തക കൂടിയാണ് ഡോ. പ്രമീള.  

പ്രമീളയും, ഭര്‍ത്താവ് നന്ദകുമാറും ജനിച്ചത് ഒരേ നാളില്‍. ഞങ്ങള്‍ പരിചയപ്പെട്ടയിടയ്‌ക്ക് ഡോ. പ്രമീള ഈ ലേഖകനോടൊരു ജന്മദിന സമ്മാനം ആവശ്യപ്പെട്ടിരുന്നു. എന്റെ മക്കള്‍ പോലും എന്നോടിങ്ങനെയൊന്ന് അതുവരെ ആവശ്യപ്പെട്ടില്ലായിരുന്നതിനാല്‍, ഡോ. പ്രമീളയുടെ അഭ്യര്‍ത്ഥനയില്‍ എനിക്കെന്തോ വിസ്മയം തോന്നി. എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍, ഡോ. പ്രമീള അപേക്ഷിച്ചു- ”ഞങ്ങള്‍ക്കുവേണ്ടി ഒരു തൈ നടുമോ?”  

തൃശ്ശൂര്‍ നഗരത്തില്‍ വലിയൊരു കോണ്‍ക്രീറ്റു കെട്ടിടത്തിന്റെ ചെറിയൊരു ഭാഗത്തു മാത്രം താമസിക്കുന്ന എനിയ്‌ക്ക് സ്വന്തമായി മണ്ണുള്ളത് ഗുരുവായൂരിലാണ്. താമസിയാതെ ഞാനവിടെപ്പോയി ഒരു മാവിന്‍ തൈ നട്ടു. അതിന് പ്രകൃതിയുടെ പര്യായമായി നിഘണ്ടുവില്‍ ചേര്‍ക്കേണ്ടതാണെന്ന് എനിയ്‌ക്ക് പലപ്പോഴും തോന്നിയിട്ടുള്ള ‘പ്രമീള’ എന്നു പേരിട്ടു.  

ആ മാവിന്‍ തൈയ്യില്‍ കിളിര്‍ത്ത മൃദുവായ പുതിയ ഇലകളെ ആത്മസംതൃപ്തിയോടെ അടുത്തിടെ ഒരു നാള്‍ നോക്കി നില്‍ക്കേ, പെട്ടെന്നെത്തിയ ഇളങ്കാറ്റിന്റെ ഈണത്തില്‍ എവിടെയോ സുഗതകുമാരി ടീച്ചറുടെ ചേലുള്ള വരികള്‍ തങ്ങിനിന്നു:  

ഒരു തൈ നടാം നമുക്കമ്മയ്‌ക്കു വേണ്ടി,

ഒരു തൈ നടാം കൊച്ചുമക്കള്‍ക്കു വേണ്ടി,

ഒരു തൈ നടാം നൂറു കിളികള്‍ക്കു വേണ്ടി,

ഒരു തൈ നടാം നല്ല നാളേയ്‌ക്കു വേണ്ടി…

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by