Categories: Social Trend

‘ആ കുട്ടിക്കും ഡിഫി വേദിയൊരുക്കണം’; കൊലവിളിയില്‍ മൗനംപാലിക്കുന്ന ഡിവൈഎഫ്‌ഐയ്‌ക്കെതിരെ ട്രോള്‍, പ്രതിഷേധം

സംഘപരിവാറിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ നടത്തുന്ന ഡിവൈഎഫ്‌ഐ, പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിയില്‍ മൗനം പാലിക്കുന്നതിനെതിരെ അണികള്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തുവന്നു.

Published by

ആലപ്പുഴ:  പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ പങ്കെടുത്ത ബാലന്‍ ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങള്‍ക്കെതിരെ കൊലവിളി നടത്തിയതില്‍ പ്രതികരിക്കാതെ ഡിവൈഎഫ്‌ഐ. സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും നിരവധി പ്രമുഖര്‍ വിമര്‍ശനവുമായി രംഗത്തുവരുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ പ്രതികരണം നടത്താന്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ തയാറാകാത്തതില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.  

സംഘപരിവാറിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ നടത്തുന്ന ഡിവൈഎഫ്‌ഐ, പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിയില്‍ മൗനം പാലിക്കുന്നതിനെതിരെ അണികള്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തുവന്നു. നിരവധി ട്രോളുകളും സംഘടനയെ പരിഹസിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  

അരിയും മലരും കുന്തിരിക്കവും വാങ്ങിവയ്‌ക്കണമെന്നും നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്നുമാണ് റാലിയില്‍ പങ്കെടുത്ത ഒരു കുട്ടി മുദ്രാവാക്യം വിളിച്ചത്. ഒരാളുടെ ചുമലില്‍ കയറി ഇരുന്ന് മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.  കൊച്ചുകുട്ടികളെ പോലും മതവെറിക്ക് ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

ഹിന്ദുക്കള്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്ന അരിയും മലരും ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന കുന്തിരിക്കവും വാങ്ങിവയ്‌ക്കണമെന്നാണ് മുദ്രാവാക്യത്തില്‍ ആവശ്യപ്പെടുന്നത്. ബാബറിയില്‍ സുജുദ് ചെയ്യുമെന്നും മുദ്രാവാക്യം വിളിക്കുന്നു. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മ്മിക്കുമെന്ന അര്‍ത്ഥത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഈ മുദ്രാവാക്യം ഉയര്‍ത്തുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.  

മര്യാദയ്‌ക്ക് കഴിഞ്ഞില്ലെങ്കില്‍ നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്നും ഭീഷണിയുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ മതഭീകരത കുട്ടികളിലൂടെ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.  

സമ്മേളനത്തില്‍ സംസാരിച്ച നേതാക്കള്‍ മതവിദ്വേഷം ആളിക്കത്തിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയിട്ടും പോലീസ് കാഴ്ചക്കാരായിരുന്നു. ഹൈക്കോടതി പോലും മതതീവ്രവാദ സംഘടനകളെന്ന് പ്രഖ്യാപിച്ച പോപ്പുലര്‍ഫ്രണ്ടിനും എസ്ഡിപിഐക്കും സമ്മേളനം നടത്താന്‍ ജനങ്ങളുടെ ഗതാഗതം പോലും മുടക്കിയാണ് ഭരണകൂടം സൗകര്യം ഒരുക്കി നല്‍കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts