Categories: India

ക്രിമിനല്‍ കേസുകളെപ്പറ്റിയുള്ള ടിവിചര്‍ച്ച നീതി നിര്‍വ്വഹണത്തിലെ കടന്നുകയറ്റം : സുപ്രീം കോടതി

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പരിഗണിക്കേണ്ടതും ഒരു തെളിവ് സംശയാതീതമാണോയെന്ന് തീരുമാനിക്കേണ്ടതും കോടതിയാണ്, ടിവി ചാനലല്ല. പൊതു വേദികള്‍ ഇത്തരം ചര്‍ച്ചകള്‍ക്കുള്ള സ്ഥലമല്ല. അവയെല്ലാം കോടതി മാത്രം പരിഗണിക്കേണ്ടവയാണ്.

Published by

ന്യൂദല്‍ഹി: കോടതിയുടെ പരിഗണനയിലിരിക്കുന്ന ക്രിമിനല്‍ കേസുകളെപ്പറ്റിയുള്ള ടിവി ചര്‍ച്ചകള്‍  നീതി നിര്‍വ്വഹണത്തിലെ നേരിട്ടുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതി. വധശിക്ഷ ജീവപര്യന്തമാക്കിക്കുറച്ച കര്‍ണ്ണാടക ഹൈക്കോടതിവിധിക്കെതിരായ അപ്പീല്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റെ  മുന്നറിയിപ്പ്.  കേസിലെ തെളിവുകള്‍ ടിവിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കേസില്‍  നേരിട്ട് ഇടപെടുന്നതിനു തുല്യമാണ്.  

കൊലപാതകവും കൊള്ളയടിയുമായി  ബന്ധപ്പെട്ട കേസിലെ പ്രതികള്‍ നല്‍കിയ മൊഴികള്‍ പോലീസ് ഡിവിഡിയില്‍ രേഖപ്പെടുത്തിയിരുന്നു. ഇവയെല്ലാം ഉദയ ടിവിയിലെ പുട്ട, മുട്ട പരിപാടിയില്‍ സംപ്രേഷണം ചെയ്തു. ഈ മൊഴികള്‍ സ്വകാര്യ ടിവി ചാനലിനു  സംപ്രേഷണം ചെയ്യാന്‍ നല്‍കിയത് ഉത്തരവാദിത്തത്തിലെ( ബന്ധപ്പെട്ടവരുടെ)  വീഴ്ചയാണ്.നീതി നിര്‍വ്വഹണത്തിലെ നേരിട്ടുള്ള ഇടപെടലാണ്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പരിഗണിക്കേണ്ടതും ഒരു തെളിവ് സംശയാതീതമാണോയെന്ന് തീരുമാനിക്കേണ്ടതും  കോടതിയാണ്, ടിവി ചാനലല്ല. പൊതു വേദികള്‍ ഇത്തരം ചര്‍ച്ചകള്‍ക്കുള്ള സ്ഥലമല്ല. അവയെല്ലാം കോടതി മാത്രം പരിഗണിക്കേണ്ടവയാണ്. കോടതി വ്യക്തമാക്കി.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക